പ്രളയത്തിൽ സ്വർണവും പണവും ഒഴുകിയെത്തും; ഒന്നും എടുക്കരുതെന്ന് നേപ്പാൾ പൊലീസ്
കാഠ്മണ്ഡു: പ്രളയ ജലത്തിൽ ഒഴുകിയെത്തുന്ന സ്വർണവും പണവും അടക്കമുള്ള വിലയേറിയ വസ്തുക്കൾ കൈയിൽ സൂക്ഷിക്കുകയോ വിൽക്കുകയോ ചെയ്യരുതെന്ന് മുന്നറിയിപ്പ് നൽകി നേപ്പാൾ പൊലീസ്. ഇത്തരം വസ്തുക്കൾ ലഭിച്ചാൽ എത്രയും പെട്ടെന്ന് സമീപത്തുള്ള പൊലീസ് സ്റ്റേഷനിൽ എത്തിക്കാനും നിർദേശമുണ്ട്. ഓഗസ്റ്റ് 26നുണ്ടായ മിന്നൽ പ്രളയത്തിൽ നിരവധി കെട്ടിടങ്ങളാണ് നേപ്പാളിൽ തകർന്നത്. 1300ൽ അധികം പേരാണ് മരിച്ചത്. 4000ത്തിൽ അധികം പേരെ ഇനിയും കണ്ടെത്താൻ ആയിട്ടില്ല.
പ്രളയത്തിൽ പണം, സ്വർണം, വീട്ടുപകരണങ്ങൾ, പ്രധാനപ്പെട്ട രേഖകൾ എന്നിവയെല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണ് ആളുകൾ. ഇത്തരത്തിൽ വിലപ്പെട്ട എന്തെങ്കിലും വസ്തുക്കൾ ലഭ്യമായാൽ പൊലീസിനെ ഏൽപ്പിക്കാനാണ് നിർദേശം. ഇവ കൈയിൽ വക്കുന്നതോ, ഒളിപ്പിക്കുന്നതോ, ഉപയോഗിക്കുന്നതോ, വാങ്ങുന്നതോ വിൽക്കുന്നതോ എല്ലാം കുറ്റകരമാണെന്നും അവർക്കെതിരേ നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം പ്രളയ ജലത്തിൽ ഒഴുകിയെത്തിയ ഒരു ഷെൽഫ് കുത്തിപ്പൊളിച്ച് അതിൽ നിന്ന് ലക്ഷക്കണക്കിന് പണം എടുത്തതുമായി ബന്ധപ്പെട്ട് 29 പേർക്കെതിരേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പ്രളയത്തിൽ ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണാഭരണങ്ങൾ ഊരിയെടുത്തവർക്കെതിരേയും കേസെടുത്തിട്ടുണ്ട്.