ബോംബാക്രമണം വരെ ചെറുക്കാൻ ശേഷിയുള്ള അതിസുരക്ഷാ ലിമോസിനിൽ നിന്നു പുറത്തേക്കിറങ്ങുന്ന റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ.

 

File photo

World

പുടിന്‍റെ ഇന്ത്യ സന്ദർശനം: അസാധാരണം രഹസ്യാത്മകം സുരക്ഷാ സന്നാഹങ്ങൾ

റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ ദ്വിദിന സന്ദർശനത്തിന് വ്യാഴാഴ്ച ഡൽഹിയിലെത്തുമ്പോൾ കൗതുകമാകുന്നത് അസാധാരണവും രഹസ്യം നിറഞ്ഞതുമായ സുരക്ഷാ സംവിധാനങ്ങൾ

MV Desk

റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ ദ്വിദിന സന്ദർശനത്തിന് വ്യാഴാഴ്ച ഡൽഹിയിലെത്തുമ്പോൾ കൗതുകമാകുന്നത് അസാധാരണവും രഹസ്യം നിറഞ്ഞതുമായ സുരക്ഷാ സംവിധാനങ്ങൾ. സാധാരണഗതിയിൽ രാഷ്‌ട്രത്തലവന്മാരുടെ വിദേശസന്ദർശനത്തിനു മുൻപ് സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സുരക്ഷാ അവലോകനം നടത്തും. സുരക്ഷയൊരുക്കുന്നത് ആതിഥേയ രാജ്യമാണെങ്കിലും സന്ദർശകനായ നേതാവിന് സ്വന്തം സുരക്ഷാവലയം എപ്പോഴും കൂടെയുണ്ടാകും. യുഎസ് പ്രസിഡന്‍റിനെപ്പോലെ ചില നേതാക്കൾ ഏതു രാജ്യത്തു പോയാലും സ്വന്തം കാർ ഉപയോഗിക്കും.

എന്നാൽ, റഷ്യൻ പ്രസിഡന്‍റിന്‍റെ സന്ദർശനത്തിലെ സുരക്ഷാ ഏർപ്പാടുകൾ ഇതിൽ നിന്നെല്ലാം വേറിട്ടുനിൽക്കുന്നതാണ്. റഷ്യയുടെ ഏറ്റവും രഹസ്യ സ്വഭാവമുള്ള സുരക്ഷാ സ്ഥാപനമായ ഫെഡറൽ പ്രൊട്ടക്റ്റീവ് സർവീസിനു (എഫ്എസ്ഒ) കീഴിലാണ് ഈ രീതികൾ വികസിച്ചത്. ഭക്ഷണം മുതൽ ടൊയ്‌ലെറ്റ് വരെ കൃത്യമായ പ്രോട്ടൊകോളുകളുണ്ട് റഷ്യൻ പ്രസിഡന്‍റിന്. അദ്ദേഹത്തിന്‍റെ ആരോഗ്യ വിവരങ്ങൾ പോലും അതീവ രഹസ്യമായിരിക്കും.

പുടിന്‍റെ വിസർജ്യം പോലും ശേഖരിച്ച് മുദ്രവച്ച് നാട്ടിലേക്ക് വിമാനത്തിൽ തിരിച്ചെത്തിക്കുന്നതാണ് റഷ്യൻ ശൈലി. ആരോഗ്യ വിവരങ്ങൾക്കുവേണ്ടി മലം പരിശോധിക്കുന്നതു തടയുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. പാരീസ് മാച്ച് എന്ന ഫ്രഞ്ച് മാസികയിൽ മാധ്യമപ്രവർത്തകരായ രജിസ് ജെന്‍റെയും മിഖായേൽ റൂബിനുമാണ് ഇക്കാര്യം ആദ്യമായി റിപ്പോർട്ട് ചെയ്തത്. 2022ൽ ദി ഇൻഡിപെൻഡന്‍റും ഇതു റിപ്പോർട്ട് ചെയ്തു. 2017ൽ ഫ്രാൻസും 2019ൽ സദി അറേബ്യയും അടുത്തിടെ യുഎസിലെ അലാസ്കയും സന്ദർശിച്ചപ്പോൾ ഈ രീതി പിന്തുടർന്നിരുന്നു. വിദേശയാത്രകളിൽ പുടിൻ സ്വകാര്യ കുളിമുറി, അഥവാ പോർട്ടബിൾ ടൊയ്‌ലെറ്റ് പോലും ഉപയോഗിച്ചിരുന്നതായി മുൻ ബിബിസി മാധ്യമപ്രവർത്തക ഫരീദ റുസ്തമോവ പറയുന്നു. ജോസഫ് സ്റ്റാലിൻ 1949ൽ മാവോ സെദോങ്ങിന്‍റെ മലം പരിശോധിക്കാൻ ഉത്തരവിട്ടിരുന്നുവെന്നും ശീതയുദ്ധകാലത്ത് ബ്രിട്ടീഷ് ഏജന്‍റുമാർ സോവിയറ്റ് സൈനികരിൽ നിന്ന് ഉപയോഗിച്ച ടൊയ്‌ലെറ്റ് പേപ്പറുകൾ പരിശോധിച്ചെന്നും റിപ്പോർട്ടുണ്ട്.

ലോകത്തിലെ ഏറ്റവും ശക്തമായ സുരക്ഷാ വലയങ്ങളിലൊന്നാണ് എഫ്എസ്ഒ പുടിനു വേണ്ടി ഒരുക്കിയിരിക്കുന്നത്. പേഴ്സണൽ ബോഡിഗാർഡുകൾ പ്രസിഡൻഷ്യൽ സെക്യൂരിറ്റി സർവീസ് (എസ്ബിപി) എന്ന എലൈറ്റ് യൂണിറ്റിൽ പെട്ടവരാണ്. കഠിനമായ പരീക്ഷണങ്ങൾ മറികടന്ന യുവാക്കൾക്കു മാത്രമാണ് എസ്ബിപിയിൽ എത്താൻ കഴിയുക.

പരമാവധി 35 വയസ്, 180 സെന്‍റിമീറ്റർ ഉയരം, ഉന്നതമായ ശാരീരിക നിലവാരം, പൊടുന്നനെയുള്ളവയടക്കം ഏത് ആക്രമണത്തെയും പ്രതിരോധിക്കാനുള്ള കഴിവ്, ഏതു സമ്മർദത്തെയും സമചിത്തതയോടെ നേരിടാനുള്ള മനക്കരുത്ത്, വിദേശഭാഷാ പ്രാവീണ്യം തുടങ്ങി നിരവധി മാനദണ്ഡങ്ങളുണ്ട് എസ്ബിപി അംഗങ്ങൾക്ക്. വ്യക്തിപരവും കുടുംബപരവുമായ പശ്ചാത്തലങ്ങളും ഭരണകൂടത്തോടും പ്രസിഡന്‍റിനോടുമുള്ള വിധേയത്വവും നിർബന്ധമാണ്. പ്രസിഡന്‍റിന്‍റെ പൂർണ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാനും ഇവർക്ക് ബാധ്യതയുണ്ട്.

അംഗരക്ഷകർക്കു പുറമേ സ്നൈപ്പർമാർ, നിരീക്ഷകർ, ഇലക്‌ട്രോണിക്-ഇന്‍റലിജൻസ് ടീമുകൾ, ഡ്രോൺ ഓപ്പറേറ്റർമാർ, സ്പെഷ്യലൈസ്ഡ് കമ്യൂണിക്കേഷൻസ് യൂണിറ്റുകൾ തുടങ്ങി അദൃശ്യ വലയവുമുണ്ട് പുടിന് ചുറ്റും. ഏതൊരു വിദേശ സന്ദർശനത്തിനും ദിവസങ്ങൾക്ക് മുമ്പ് ഈ ടീമുകൾ എത്തിച്ചേരുകയും വേദി പരിശോധിക്കുകയും അപകടസാധ്യതകൾ രേഖപ്പെടുത്തുകയും ബദൽ ഒഴിപ്പിക്കൽ വഴികൾ തയാറാക്കുകയും ചെയ്യുന്നു.

പുടിന്‍റെ അംഗരക്ഷകർ ഉന്നതതല യോഗത്തിൽ പോലും ഇടപെട്ടിട്ടുണ്ട്. 2025ൽ ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ അദ്ദേഹത്തോട് അടുക്കുന്നത് ഇവർ തടഞ്ഞിരുന്നു. അംഗരക്ഷകർ എല്ലാ ആഭ്യന്തര, വിദേശ യാത്രകളിലും അദ്ദേഹത്തെ അനുഗമിക്കും. വിദേശ യാത്രകളിലെ അകമ്പടി സംഘത്തിൽ നൂറോളം പേരുണ്ടാകും. വിമാന യാത്രകളിൽ യുദ്ധവിമാനങ്ങൾ പ്രസിഡൻഷ്യൽ വിമാനത്തെ അനുഗമിക്കുന്നുമുണ്ട്.

പുടിനു വേണ്ടി ഭക്ഷണം തയാറാക്കുന്നത് അദ്ദേഹത്തിന്‍റെ സ്വന്തം പാചകക്കാരാണ്. തോക്ക് ഉൾപ്പെടെ ആയുധങ്ങൾ ഉപയോഗിക്കാൻ പരിശീലനം ലഭിച്ച സൈനികരാണ് ഇവർ. ഓരോ വിഭവവും പരിശോധിച്ച് നോക്കിയശേഷം മാത്രമേ പുടിനു നൽകൂ. വിദേശയാത്രകളിൽ പോലും ഹോട്ടൽ ഭക്ഷണത്തെ പുടിൻ ആശ്രയിക്കാറില്ല. പകരം സുരക്ഷാ സംഘം മുൻകൂട്ടി ഹോട്ടൽ സന്ദർശിച്ച് അടുക്കളയിലെ എല്ലാ ഭക്ഷ്യവസ്തുക്കളും മാറ്റിയശേഷം പരിശോധിച്ച് ഉറപ്പാക്കിയ സാമഗ്രികളെത്തിക്കുന്നു. ചില ഹോട്ടലുകൾ അദ്ദേഹത്തിന്‍റെ ടീമിനായി പ്രത്യേക ലിഫ്റ്റുകൾ പോലും അനുവദിച്ചിട്ടുണ്ട്.

പുടിൻ തന്‍റെ ഭക്ഷണവും ചുറ്റുപാടുകളും വിഷാംശമുണ്ടോയെന്ന് പരിശോധിക്കാൻ കഴിവുള്ള ഒരു മൊബൈൽ ലബോറട്ടറിയുമായി യാത്ര ചെയ്യുന്നതായി റിപ്പോർട്ടുണ്ട്. വിദേശത്തായിരിക്കുമ്പോൾ, പുടിൻ ഓറസ് മോട്ടോഴ്‌സും റഷ്യയിലെ നാമിഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് രൂപകൽപ്പന ചെയ്ത ഓറസ് സെനറ്റ് ലിമോസിനിലാണ് യാത്ര ചെയ്യുന്നത്. ഈ കാർ വെടിയുണ്ടകളെയും ഗ്രനേഡ് സ്ഫോടനത്തെയും പ്രതിരോധിക്കും.

അടിയന്തരമായി ഓക്സിജൻ നൽകാനും തീപിടിത്തം തടയാനുമുള്ള സംവിധാനങ്ങൾ ഇതിലുണ്ട്. ഏറ്റവും ആധുനികമായ കമ്യൂണിക്കേഷൻ സംവിധാനങ്ങളാണ് ഈ കാറിലുള്ളത്. നാല് ടയറുകളും പഞ്ചറായാലും ഇതിന് ചലിക്കാൻ കഴിയും, കൂടാതെ 249 കിലോമീറ്റർ വേഗം കൈവരിക്കാനും കഴിയും. വിമാനത്തിൽ ആണവ ആക്രമണങ്ങൾക്ക് അംഗീകാരം നൽകുന്നതിനുള്ള ഉപകരണങ്ങൾ ഉണ്ട്. അന്താരാഷ്‌ട്ര യാത്രയ്ക്ക് മുമ്പ്, അദ്ദേഹത്തിന്‍റെ അംഗരക്ഷകർക്ക് രോഗങ്ങളില്ലെന്ന് ഉറപ്പാക്കാൻ രണ്ടാഴ്ച ക്വാറന്‍റൈൻ ഏർപ്പെടുത്തുമെന്നും റിപ്പോർട്ടുണ്ട്.

ആക്രമണമുണ്ടായാൽ, അംഗരക്ഷകർ പുടിന് ചുറ്റും ഒരു മനുഷ്യ കവചം രൂപപ്പെടുത്തും. വിദേശപരിപാടികളിൽ, കാവൽക്കാർ ഡ്രോൺ വിരുദ്ധ ഇന്‍റർസെപ്റ്ററുകൾ കൈവശം വയ്ക്കും. ഇവ ശത്രു ഡ്രോണുകളെ പ്രവർത്തനരഹിതമാക്കാനോ വെടിവച്ചിടാനോ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.

ജാമ്യാപേക്ഷയിൽ വിധി കാത്ത് രാഹുൽ മാങ്കൂട്ടത്തിൽ

ഇന്ത്യൻ റൺ മല കയറി ദക്ഷിണാഫ്രിക്ക

മോദി - പുടിൻ ചർച്ചയിൽ പ്രതിരോധം പ്രധാന അജൻഡ

''ഒന്നും രണ്ടുമല്ല, ഒരുപാട് സ്ത്രീകളോട്...'', രാഹുലിനെതിരേ ഷഹനാസ്

ഡികെ ഡൽഹിയിൽ; ഹൈക്കമാൻഡിനെ കാണില്ല