റഷ്യയോട് അതൃപ്തി പ്രകടിപ്പിച്ച് ട്രംപ്
file photo
വാഷിങ്ടൺ: റഷ്യയോട് അതൃപ്തി പ്രകടിപ്പിച്ച് യുഎസ്. യുക്രെയ്ൻ യുദ്ധത്തെ കുറിച്ചു സംസാരിക്കാനായി റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനുമായി നടത്തിയ ഫോൺ സംഭാഷണത്തിനു ശേഷമാണ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തന്‍റെ അതൃപ്തി അറിയിച്ചത്.
പുടിനുമായുള്ള സംഭാഷണത്തിനു ശേഷം താൻ വളരെ അസന്തുഷ്ടനാണെന്നും പുടിൻ ആളുകളെ കൊല്ലുന്നതു തുടരാനാണ് ആഗ്രഹിക്കുന്നതെന്നും ട്രംപ് പറഞ്ഞതായാണ് റിപ്പോർട്ടുകൾ. ഒപ്പം റഷ്യയ്ക്ക് എതിരേയുള്ള ഉപരോധങ്ങൾ കൂടുതൽ കർക്കശമാക്കാൻ തയാറായേക്കും എന്നും ട്രംപ് സൂചന നൽകിയതായി റിപ്പോർട്ടുകൾ പറയുന്നു.
എയർഫോഴ്സ് വണ്ണിൽ വച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ട്രംപ് ഇങ്ങനെ പറഞ്ഞു:
''വളരെ ദുഷ്കരമായ സാഹചര്യമാണ് ഉള്ളത്. പ്രസിഡന്‍റ് പുടിനുമായുള്ള എന്‍റെ ഫോൺ സംഭാഷണത്തിൽ എനിക്ക് വളരെ അതൃപ്തിയുണ്ടെന്ന് ഞാൻ നിങ്ങളോടു പറഞ്ഞിരുന്നു. അയാൾക്ക് ഏതറ്റം വരെയും പോകണം. അളുകളെ കൊല്ലുന്നതു തുടരണം. അത് നല്ലതല്ല.''
കഴിഞ്ഞ ആറു മാസത്തോളമായി യുദ്ധം അവസാനിപ്പിക്കാൻ പുടിനോട് ആവശ്യപ്പെട്ടെങ്കിലും അതിന് അവർ തയാറാകുന്നില്ലെന്നും ഇതു തുടർന്നാൽ റഷ്യയ്ക്കെതിരായ ഉപരോധങ്ങൾ കർശനമാക്കുന്നതിനെ കുറിച്ചു തനിക്കു തീരുമാനിക്കേണ്ടി വരുമെന്നും ട്രംപ് സൂചിപ്പിച്ചു.
ഒപ്പം ഉപരോധങ്ങളെ കുറിച്ചു തങ്ങൾ സംസാരിച്ചിരുന്നെന്നും അതു വരാൻ സാധ്യതയുണ്ട് എന്ന് പുടിനു മനസിലാകുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. റഷ്യയ്ക്കെതിരെയുള്ള യുദ്ധത്തിൽ യുക്രെയ്നുള്ള സൈനിക സഹായം തടഞ്ഞതിനെ കുറിച്ചുളള ചോദ്യത്തിന് വെള്ളിയാഴ്ച യുക്രെയ്ൻ പ്രസിഡന്‍റ് വ്ലോഡിമിർ സെലൻസ്കിയുമായി ചർച്ച നടത്തിയെന്നും വളരെ തന്ത്രപരമായ തീരുമാനം ഉണ്ടായതായും ട്രംപ് മറുപടി നൽകി. യുഎസ് സഹായം നിലച്ചു എന്ന വാർത്തകൾക്ക് പിന്നാലെ റഷ്യ, യുക്രെയ്നിനു നേരെ ഇന്നു വരെ നടത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഡ്രോൺ മിസൈൽ ആക്രമണമാണ് നടത്തിയത്.
യുഎസുമായുള്ള ചർച്ചയ്ക്കു ശേഷവും റഷ്യ ആക്രമണം കടുപ്പിച്ചതോടെ യുഎസ് സഹായം വാഗ്ദാനം ചെയ്തതായി സെലൻസ്കി വെളിപ്പെടുത്തി. യുഎസിന്‍റെ ചരിത്രത്തിൽ തന്നെ റഷ്യയുമായി ഏറ്റവും കൂടുതൽ അടുപ്പം കാണിച്ച പ്രസിഡന്‍റാണ് ഡോണൾഡ് ട്രംപ്. പല കാര്യങ്ങളിലും അമെരിക്കൻ പൊതുബോധത്തെപ്പോലും ഞെട്ടിച്ച് പുടിനും റഷ്യയ്ക്കും ട്രംപ് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
അതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ യുക്രെയ്ന് ഉള്ള സൈനിക സഹായ വിതരണത്തിൽ നിന്നും യുഎസ് പിന്മാറിയത്. ഇതിനു പിന്നാലെ റഷ്യ, യുക്രെയ്നിലേയ്ക്ക് ശക്തമായ ഡ്രോൺ-മിസൈൽ ആക്രമണവും നടത്തി.