ഇന്ത്യയ്ക്കെതിരേ താരിഫ് പ്രശ്നം പരിഹരിക്കും -യുഎസ്
വാഷിങ്ടൺ: റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് അമെരിക്ക പ്രഖ്യാപിച്ച താരിഫ് സംബന്ധിച്ച പ്രശ്നം യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് വൈറ്റ് ഹൗസ്. ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിനെതിരേ നൂറു ശതമാനം താരിഫ് ചുമത്താൻ യുഎസ് പ്രസിഡന്‍റിന് അധികാരം നൽകുന്ന ബിൽ യുഎസ് സെനറ്റ് പാസാക്കിയതിനു പിന്നാലെയാണ് വൈറ്റ് ഹൗസ് വാണിജ്യ ഉപദേഷ്ടാവ് പീറ്റർ നവാരോയുടെ പ്രതികരണം.
റഷ്യൻ എണ്ണയുടെ ഏറ്റവും വലിയ അഞ്ച് ഉപഭോക്താക്കൾക്കെതിരേ താരിഫ് ചുമത്താൻ അനുമതി നൽകുന്നതാണ് ബിൽ. ഇത്തരം വ്യാപാരത്തിലൂടെ യുക്രെയ്നെതിരേ യുദ്ധത്തിന് റഷ്യയ്ക്ക് നേരിട്ട് സാമ്പത്തിക സഹായം ലഭിക്കുന്നു എന്നാണ് ബില്ലിനെ പിന്തുണയ്ക്കുന്നവരുടെ വാദം.
2022ൽ യുക്രെയ്ൻ യുദ്ധം ആരംഭിക്കുന്നതിനു മുമ്പ് ഇന്ത്യ റഷ്യയുമായി കാര്യമായ എണ്ണ വ്യാപാരത്തിൽ ഏർപ്പെട്ടിരുന്നില്ലെന്നും പിന്നീട് റഷ്യയിൽ നിന്നു വൻതോതിൽ എണ്ണ വാങ്ങാൻ തുടങ്ങിയെന്നും നവാരോ പറഞ്ഞു.
റഷ്യയുമായുള്ള ഇന്ത്യയുടെ എണ്ണ വ്യാപാരവുമായി ബന്ധപ്പെട്ട പ്രശ്നം ഇപ്പോൾ പരിഹരിച്ചു കഴിഞ്ഞെന്നും ഇന്ത്യയെ റഷ്യൻ എണ്ണ വ്യാപാരത്തിൽ നിന്ന് അകറ്റുന്നതിൽ തനിക്ക് പങ്കുണ്ടെന്നും നവാരോ അവകാശപ്പെട്ടു. ട്രംപും മോദിയും തമ്മിൽ വളരെ നല്ല ബന്ധമാണുള്ളത്. അവർ തമ്മിൽ തന്നെ ഈ വിഷയം പരിഹരിക്കും. അതിനിടയിൽ ഇടപെടേണ്ടത് തന്‍റെ കാര്യമല്ല എന്നും നവാരോ വ്യക്തമാക്കി