ന്യൂയോർക്ക് ടൈംസിനെതിരെ മാനനഷ്ടക്കേസ്,
പരാതിയിൽ വസ്തുതയില്ലെന്ന് ഫെഡറൽ കോടതി
file photo
വാഷിങ്ടൺ: ലോക പ്രശസ്ത അമെരിക്കൻ ദിനപത്രമായ ന്യൂയോർക്ക് ടൈംസിനെതിരേ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നൽകിയ മാനനഷ്ടക്കേസ് കോടതി തള്ളി. ട്രംപ് ഉന്നയിച്ച പരാതിയിൽ വസ്തുതയില്ലെന്ന് ഫെഡറൽ കോടതി ജഡ്ജി സ്റ്റീവൻ മെറിഡേ വ്യക്തമാക്കി. അമെരിക്കൻ പത്രമായ ന്യൂയോർക്ക് ടൈംസിനെതിരേ 15 ബില്യൺ ഡോളറിന്‍റെ മാനനഷ്ടക്കേസാണ് ട്രംപ് ഫയൽ ചെയ്തത്. മുൻ പ്രസിഡന്‍റ് സ്ഥാനാർഥിയും ഡെമോക്രാറ്റിക് നേതാവുമായ കമല ഹാരിസിനെ ന്യൂയോർക്ക് ടൈംസ് അംഗീകരിച്ചതായി റിപ്പബ്ലിക്കൻ നേതാവായ ട്രംപ് ചൂണ്ടിക്കാട്ടി.
തന്നെക്കുറിച്ചും തന്‍റെ ബിസിനസുകളെക്കുറിച്ചും കുടുംബാംഗങ്ങളെ കുറിച്ചും വ്യാജവാർത്തകൾ നൽകുന്നെന്നായിരുന്നു ന്യൂയോർക്ക് ടൈംസിനെതിരേയുള്ള ട്രംപിന്‍റെ ആരോപണം. ട്രംപ് പ്രസിഡന്‍റാകുന്നതിനു മുമ്പുള്ള ടെലിവിഷൻ പരമ്പരയായ ദി അപ്രന്‍റീസിലെ പ്രധാന വേഷം കേന്ദ്രീകരിച്ച് ന്യൂയോർക്ക് ടൈംസിന്‍റെ റിപ്പോർട്ടർമാരായ റസ് ബ്യൂട്ട്നറും സൂസൻ ക്രെയ്ഗും എഴുതിയ ഒരു പുസ്തകത്തിന്‍റെയും ലേഖനത്തിന്‍റെയും അടിസ്ഥാനത്തിലായിരുന്നു കേസ്. അതേ സമയം ട്രംപിന് പരാതി പുന:പരിശോധിക്കാൻ നാലാഴ്ച സമയം കോടതി അനുവദിച്ചിട്ടുണ്ട്.