ട്രംപിനു ഫിഫയുടെ സമാധാന പുരസ്കാരം
fille photo
വാഷിങ്ടൺ: എട്ടു ലോകയുദ്ധങ്ങൾ അവസാനിപ്പിച്ച തനിക്ക് നൊബേൽ സമ്മാനം വേണമെന്ന് പലവട്ടം ആവശ്യപ്പെട്ട അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് ഒടുവിൽ ലോക ഫുട്ബോൾ സംഘടനയായ ഫിഫയുടെ സമാധാനത്തിനുള്ള പുരസ്കാരം. അമെരിക്ക ഉൾപ്പെടെ മൂന്നു രാജ്യങ്ങൾ ആതിഥേയത്വം വഹിക്കുന്ന അടുത്ത വർഷത്തെ ലോക കപ്പിനുള്ള നറുക്കെടുപ്പ് വേദിയിൽ വച്ചാണ് ട്രംപിന് സമാധാനത്തിനുള്ള പുരസ്കാരം സമ്മാനിച്ചത്.
അമെരിക്ക, ക്യാനഡ, മെക്സിക്കോ എന്നീ മൂന്നു രാജ്യങ്ങളിലായി 2026 ജൂൺ 11 മുതൽ ജൂലൈ 19 വരെയാണ് ലോകകപ്പ് ഫുട്ബോൾ ടൂർണമെന്‍റ്. ലോകകപ്പിന്‍റെ നറുക്കെടുപ്പ് നടക്കുന്ന വാഷിങ്ടണിലെ് കെന്നഡി സെന്‍ററിൽ വച്ചാണ് ട്രംപിന് പുരസ്കാരം നൽകിയത്. ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫന്‍റീനോയാണ് പുരസ്കാരം സമ്മാനിച്ചത്. ഫിഫ ചരിത്രത്തിൽ ആദ്യമായാണ് സമാധാന പുരസ്കാരം ഏർപ്പെടുത്തുന്നത്.
ട്രംപിന്‍റെ പേര് പതിച്ച സ്വർണ ട്രോഫിയും മെഡലുമാണ് സമ്മാനിച്ചത്. ഗാസ സമാധാനക്കരാർ ഉൾപ്പടെ നടപ്പാക്കിയതിനുള്ള അംഗീകാരമായാണ് പുരസ്കാരം സമ്മാനിക്കുന്നതെന്ന് ഫിഫ പ്രസിഡന്‍റ് പറഞ്ഞു. തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണ് ഇന്ന് ലഭിച്ചതെന്നായിരുന്നു ട്രംപിന്‍റെ മറുപടി.
നിരവധി യുദ്ധങ്ങളും സംഘർഷങ്ങളും അവസാനിപ്പിച്ച ട്രംപിന് നിർബന്ധമായും നൊബേൽ പുരസ്കാരം ലഭ്യമാകണം എന്ന് മുമ്പേ തന്നെ ഫിഫ പ്രസിഡന്‍റ് പലകുറി അഭിപ്രായപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ ലോക ഫുട്ബോൾ ഫെഡറേഷൻ ആദ്യമായി ഏർപ്പെടുത്തിയ സമാധാനത്തിനുള്ള പുരസ്കാരം ട്രംപിനു ലഭിക്കുമെന്ന സൂചനകൾ നേരത്തെ തന്നെ പുറത്തു വന്നിരുന്നു.