ഈടാക്കിയ താരിഫ് തിരിച്ചു വേണം; കേസ് ഫയൽ ചെയ്ത് ഫെഡ് എക്സ്
file photo
വാഷിങ്ടൺ: അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച തിരിച്ചടി തീരുവ ഈടാക്കൽ സുപ്രീം കോടതി റദ്ദാക്കിയതിനു പിന്നാലെ ഈടാക്കിയ താരിഫ് തിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് ആഗോള ഗതാഗത തപാൽ കമ്പനിയായ ഫെഡ് എക്സ് കേസ് ഫയൽ ചെയ്തു.
താരിഫുകൾ പൂർണമായും റീഫണ്ട് ചെയ്യണമെന്ന ആവശ്യമാണ് ഹർജിയിൽ ഉന്നയിച്ചിട്ടുള്ളത്. കഴിഞ്ഞ ആഴ്ച വന്ന സുപ്രീം കോടതി വിധിയിലാണ് പ്രസിഡന്‍റിന് ഇറക്കുമതിക്ക് നികുതി ചുമത്താൻ നിയമം അനുവദിക്കുന്നില്ലെന്ന് വ്യക്തമാക്കിയത്. ഇതിനു പിന്നാലെയാണ് കഴിഞ്ഞ ഏപ്രിൽ മുതൽ ഈടാക്കിയ അധിക ഇറക്കുമതി തീരുവകൾ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട ഹർജി കമ്പനി ഫയൽ ചെയ്തത്.
യുഎസ്എയ്ക്ക് അടച്ച എല്ലാ ഐഇഇപിഎ നികുതികളും പൂർണമായി തിരികെ നൽകണമെന്ന ആവശ്യം ഹർജിയിൽ വ്യക്തമാക്കുന്നു. യുഎസ് കസ്റ്റംസ് ആന്‍ഡ് ബോർഡർ പ്രൊട്ടക്ഷൻ(സിബിപി) ഉള്‍പ്പെടെയുള്ളവരെ എതിര്‍കക്ഷിയായി ചേര്‍ത്താണ് കേസ്.
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ തീരുവ തിരികെ വാങ്ങുന്നതിനും ഒരു ഇറക്കുമതിക്കാരന്‍ എന്ന നിലയില്‍ കമ്പനിയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ഫെഡ്എക്‌സ് പ്രസ്താവനയില്‍ പറഞ്ഞു.