വെനിസ്വേലയിലേയ്ക്ക് എണ്ണ ശേഖരിക്കാൻ പോയ ചൈനയുടെ രണ്ടു സൂപ്പർ ടാങ്കർ കപ്പലുകൾ പാതിവഴിയിൽ യാത്ര അവസാനിപ്പിച്ച് തിരികെ പോന്നു
symbolic
ബീജിങ്: വെനിസ്വേലയിലേയ്ക്ക് എണ്ണ ശേഖരിക്കാൻ പോയ ചൈനയുടെ രണ്ടു സൂപ്പർ ടാങ്കർ കപ്പലുകൾ പാതിവഴിയിൽ യാത്ര അവസാനിപ്പിച്ച് തിരികെ പോന്നു. വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ചൈനീസ് പതാകയുള്ള സൂപ്പർ ടാങ്കറുകൾ കാരക്കാസിൽ നിന്നു ക്രൂഡ് ഓയിൽ കയറ്റാനാണ് പോയത്.
അമെരിക്കൻ ഉപരോധങ്ങളും വെനിസ്വേലയിലെ അനിശ്ചിതത്വവും നിലനിൽക്കുന്ന സാഹചര്യത്തിലാണ് ടാങ്കറുകൾ യാത്ര നിർത്തി ഏഷ്യയിലേയ്ക്ക് മടങ്ങി പോകുന്നത്. ഈ നീക്കം ആഗോള എണ്ണ വിപണിയിലും വെനിസ്വേല-ചൈന ഊർജ കരാറുകളിലും ചർച്ചയായി.
വെനിസ്വേലയ്ക്കു മേലുള്ള യുഎസിന്‍റെ എണ്ണ ഉപരോധത്തിനും പ്രസിഡന്‍റ് നിക്കൊളാസ് മഡുറോയെ യുഎസ് തട്ടിക്കൊണ്ടു പോയതിനെ തുടർന്നുള്ള രാഷ്ട്രീയ അസ്ഥിരതയ്ക്കും ഇടയിലാണ് ഈ സംഭവം. കൂറ്റൻ ക്രൂഡ് ഓയിൽ ടാങ്കറുകളായ സിങ് യെ, തൗസൻഡ് സണ്ണി എന്നിവ ആഴ്ചകളോളമാണ് അറ്റ്ലാന്‍റിക് സമുദ്രത്തിൽ നങ്കൂരമിട്ടിരുന്നത്.
2025 അവസാനം വെനിസ്വേലൻ സമുദ്രാതിർത്തിയിലേക്ക് പ്രവേശി ക്കുകയോ പുറത്തേക്ക് പോകുകയോ ചെയ്യുന്ന എണ്ണ ടാങ്കറുകൾക്ക് വാഷിംഗ്ടൺ പൂർണ്ണമായ ഉപരോധം ഏർപ്പെടുത്തിയതിനെത്തുടർന്ന് വെനിസ്വേലയുടെ ഊർജ്ജ കയറ്റുമതിയിൽ കനത്ത സമ്മർദ്ദം ചെലുത്തിയിരുന്നു. റഷ്യൻ പതാകയിലുള്ള ഒരു വലിയ എണ്ണ ടാങ്കർ യുഎസ് സൈന്യം റെയ്ഡ് ചെയ്ത് പിടിച്ചെടുത്തതിന് ശേഷമാണ് ചൈനയുടെ നടപടി.