യുഎസിൽ തടവുകാരെ ഇടുങ്ങിയ ലോഹക്കൂടുകളിൽ അടച്ചിട്ടു
ഫ്ലോറിഡ: യുഎസിലെ ഫ്ലോറിഡയിൽ പ്രവർത്തിച്ചിരുന്ന ‘അലിഗേറ്റര്‍ അല്‍കട്രാസ്’ കുടിയേറ്റ തടങ്കല്‍ കേന്ദ്രത്തില്‍ തടവുകാരെ ഇടുങ്ങിയ ലോഹക്കൂട്ടുകളില്‍ മണിക്കൂറുകളോളം അടച്ചിട്ടിരുന്നതായി യു.എസ്. ഡിപ്പാര്‍ട്ട്‌മെന്‍റ് ഒഫ് ഹോംലാൻഡ് സെക്യൂരിറ്റി ഇൻസ്പെക്റ്റർ ജനറലിന്‍റെ റിപ്പോർട്ട്. തടവുകാരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഇത് ഗുരുതരമായ അപകട സാധ്യത സൃഷ്ടിച്ചിരുന്നു എന്നും റിപ്പോർട്ട് വ്യക്തമാക്കി.
പതിനെട്ടു ചതുരശ്ര അടി മാത്രം വിസ്താരമുള്ള ലോഹക്കൂട്ടിലാണ് തടവുകാരെ അടച്ചത്. ഇവയിൽ രണ്ടു മണിക്കൂർ വരെ അടച്ചിട്ടതായും റിപ്പോർട്ടുണ്ട്. ആകെ എഴുപത്തൊമ്പതു പേരെയാണ് ഈ തടങ്കൽ കേന്ദ്രത്തിൽ പാർപ്പിച്ചിരുന്നത്.
2025ൽ ട്രംപ് ഭരണകൂടത്തിന്‍റെ കുടിയേറ്റ നിയന്ത്രണ നടപടികളുടെ ഭാഗമായി ആരംഭിച്ച കേന്ദ്രത്തിൽ പരിതാപകരമായ സാഹചര്യങ്ങളാണ് നിലനിന്നിരുന്നതെന്നും റിപ്പോർട്ട് പറയുന്നു. ഷവറുകളിൽ പ്രാണികളുടെ ശല്യവും കുടിവെള്ളത്തിന്‍റെ അഭാവവും ഉണ്ടായിരുന്നു. ഭക്ഷണം, വ്യക്തിശുചിത്വം, ചികിത്സ തുടങ്ങിയ മേഖലകളിലും വീഴ്ചകൾ കണ്ടെത്തി.
ഈ തടങ്കൽ കേന്ദ്രത്തിന്‍റെ നടത്തിപ്പ് ആരുടെ ഉത്തരവാദിത്തത്തിലായിരുന്നു എന്നതിലും വ്യക്തത ഇല്ലായിരുന്നെന്ന് ഇൻസ്പെക്റ്റർ ജനറൽ പറഞ്ഞു. ഫെഡറൽ തടങ്കൽ മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ലെന്നും റിപ്പോർട്ടുണ്ട്. കേന്ദ്രത്തെ ശക്തമായി പിന്തുണച്ച ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്‍റിസ്, ഫെഡറൽ മാനദണ്ഡങ്ങൾ മാത്രമല്ല അവയെ മറികടക്കുക എന്നതായിരുന്നു ലക്ഷ്യമെന്ന് പ്രതികരിച്ചു. എന്നാല്‍ റിപ്പോര്‍ട്ട് താന്‍ ഇതുവരെ വായിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.