തായ്‌ലാൻഡിൽ സ്കൂളിൽ വെടിവയ്പ്പ്
representative image
ബാങ്കോക്ക്: തായ്‌ലാൻഡിലെ ഒരു ഹൈസ്കൂളിൽ വിദ്യാർഥി നടത്തിയ വെടിവയ്പ്പിൽ ആറ് പേർ കൊല്ലപ്പെട്ടു. മൂന്ന് അധ്യാപകരും മൂന്ന് വിദ്യാർഥികളുമാണ് മരിച്ചത്. 15 പേർക്ക് പരുക്കേറ്റു. രാജ്യതലസ്ഥാനമായ ബാങ്കോക്കിന്‍റെ വടക്കുപടിഞ്ഞാറുള്ള നോന്തബുരി പ്രവിശ്യയിലെ ദെബ്സിരിൻ നോന്തബുരി സ്കൂളിൽ വെള്ളിയാഴ്ചയാണ് സംഭവം.
പരുക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. വെടിവയ്പ്പ് നടത്തിയ വിദ്യാർഥിയെയും പരുക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെടിവയ്പ്പിന്‍റെ കാരണം വ്യക്തമായിട്ടില്ല. ക്ലാസ് നടക്കവേയാണ് വെടിവയ്പ്പ് നടന്നത്. ക്ലാസ്മുറികളിൽ ഒളിച്ചിരുന്നാണ് വിദ്യാർഥികളിൽ പലരും വെടിയേൽക്കാതെ രക്ഷപ്പെട്ടത്. സംഭവത്തിൽ തായ്‌ലാൻഡ് പ്രധാനമന്ത്രി അനുതിൻ ചാൻവിരകുൽ അനുശോചനം രേഖപ്പെടുത്തി.
2026 ഫെബ്രുവരിയിൽ തെക്കൻ തായ്‌ലൻഡിലെ ഒരു ഹൈസ്കൂളിൽ 17 വയസുകാരൻ പൊലീസിൽനിന്ന് തോക്ക് മോഷ്ടിച്ച് നടത്തിയ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. 2023ൽ ബാങ്കോക്കിലെ പ്രമുഖ ഷോപ്പിങ് മാളിൽ നടന്ന വെടിവയ്പിൽ 14 വയസുകാരനെതിരേ കേസെടുത്തിരുന്നു.