ഇന്ത്യയിലേക്ക് വരുകയായിരുന്ന തായ് കപ്പലിന് നേരേ ആക്രമണം
ലണ്ടൻ: ഹോർമുസ് കടലിടുക്കിൽ മൂന്ന് കപ്പലുകൾക്ക് നേരേ ആക്രമണം. കപ്പലുകളിൽ പ്രോജക്‌ടൈലുകൾ പതിച്ചതായി സമുദ്ര സുരക്ഷാ ഏജൻസികൾ അറിയിച്ചു. ഇന്ത്യയിലേക്ക് വരുകയായിരുന്ന തായ് ചരക്ക് കപ്പലിന് നേരേയും ആക്രമണമുണ്ടായി. കപ്പലിന് തീപിടിച്ചു. യുഎസുമായും ഇസ്രയേലുമായും യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന ഇറാൻ ഹോർമുസിൽ നിയന്ത്രണമേർപ്പെടുത്തിയിരിക്കെയാണ് ആക്രമണങ്ങൾ.
ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നതിനിടെ തായ് പതാകയുള്ള ചരക്ക് കപ്പൽ ആക്രമിക്കപ്പെട്ടതിനെ തുടർന്ന് അടിയന്തരസഹായം നൽകുന്നതിനായി തായ് ലൻഡ് നാവികസേന അറിയിച്ചു . 23 തായ് ജീവനക്കാർ കപ്പലിലുണ്ടായിരുന്നതായും അവർ വ്യക്തമാക്കി. ഒമാൻ നാവിക സേന 20 ജീവനക്കാരേ രക്ഷിപ്പെടുത്തിയതായും ബാക്കിയുള്ള മൂന്ന് പേരേ രക്ഷിക്കാനുള്ള ശ്രമത്തിലാണെന്നും തായ് അധികൃതർ പറയുന്നു.
യുഎഇ തുറമുഖത്ത് നിന്ന് പുറപ്പെട്ട ഈ കപ്പൽ ഗുജറാത്തിലെ കാണ്ട്‌ല തുറമുഖത്തേക്ക് വരുകയായിരുന്നുവെന്ന് പറയപ്പെടുന്നു. തായ്‌ലൻഡ് നാവികസേന ആക്രമണം നടന്ന കപ്പലിന്‍റെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. കപ്പലിന് കേടുപാടുകൾ സംഭവിച്ചതിന്‍റെയും പുക ഉയരുന്നതിന്‍റെയും ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. കപ്പലിന് 178 മീറ്റർ നീളവും 30,990 ടൺ ഭാരംവഹിക്കാനുള്ള ശേഷിയും ഉണ്ടെന്ന് തായ് നാവികസേന അറിയിച്ചു.