ആനകളുടെ എണ്ണം കൂടി; ജനന നിയന്ത്രണ വാക്സിനുമായി തായ്‌ലൻഡ്
ബാങ്കോക്: ആനകളുടെ എണ്ണം നിയന്ത്രിക്കുന്നതിനായി ജനന നിയന്ത്രണ വാക്സിനുകൾ ഉപയോഗിച്ച് തായ്‌ലൻഡ്. ആനകൾ കൂട്ടത്തോടെ കൃഷിയിടത്തിലേക്കും ജനവാസ മേഖലയിലേക്കും ഇറങ്ങുകയും മനുഷ്യ-മൃഗ സംഘർഷം വർധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നിർണായക തീരുമാനം. കഴിഞ്ഞ വർഷം മാത്രം തായ്‌ലൻഡിൽ കാട്ടാനകളുടെ ആക്രമണത്തിൽ മരിച്ചത് 30 പേരാണ്. 29 പേർക്ക് പരുക്കേറ്റു. ആനകൾ കൃഷി നശിപ്പിച്ച സംഭവങ്ങൾ രണ്ടായിരത്തിൽ അധികമാണ്. ജനവാസ മേഖലയോടു ചേർന്നുള്ള പ്രദേശത്തെ കാട്ടാനകളുടെ എണ്ണം വർധിച്ചതിനാൽ എണ്ണം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്ന്
വൈൽഡ് ലൈഫ് കൺസർവേഷൻ ഓഫിസ് ഡയറക്റ്റർ സുഖീ ബൂൺസങ് പറയുന്നു. യുഎസ് നിർമിത വാക്സിന്‍റെ 25 ഡോസുകളാണ് രണ്ടു വർഷം നീണ്ടു നിൽക്കുന്ന പരീക്ഷണാർഥം 7 ആനകളിൽ പ്രയോഗിച്ചിരിക്കുന്നത്. 7 ഡോസ് വാക്സിൻ പ്രയോഗിച്ചാൽ ഫലം ലഭിക്കുമെന്നാണ് കരുതുന്നത്. പിടിയാനകളിലെ അണ്ഡവിസർജനത്തെ വാക്സിൻ തടയില്ല. എന്നാൽ ഫെർട്ടിലൈസേഷനെ തടയുമെന്നും സുഖീ ബൂൺസാങ് പറയുന്നു. വാക്സിനെടുത്ത ആനകൾക്ക് 7 വർഷം പ്രത്യുൽപാദനം നടത്താൻ സാധിക്കില്ല. 7 വർഷത്തിനു ശേഷം വീണ്ടും ബൂസ്റ്റർ ഡോസ് കൊടുക്കേണ്ടതായി വരും.
ആനകളുടെ എണ്ണം നിയന്ത്രിക്കാനുള്ള തീരുമാനം വലിയ രീതിയിൽ വിമർശിക്കപ്പെടുന്നുണ്ട്.ആനകളെ മെരുക്കി വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന രീതി നൂറ്റാണ്ടുകളായി തായ്‌ലൻഡ് പിന്തുടർന്നു വരുന്നുണ്ട്. 4400 ആനകളിൽ 800 ആനകളും ജനവാസമേഖലയോടു ചേർന്നുള്ള വനപ്രദേശത്താണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. യാതൊരു നടപടിയും സ്വീകരിക്കാതിരുന്നാൽ കാര്യങ്ങൾ കൂടുതൽ വഷളാകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളെത്തുടർന്നാണ് വാക്സിനുകൾ എടുക്കാൻ തീരുമാനിച്ചിരിക്കുന്നത്.