ബന്ദികളെ വിട്ടയയ്ക്കണമെന്നു ട്രംപ്; പറ്റില്ലെന്ന് ഹമാസ്
വാഷിങ്ടൺ, കെയ്റോ: ബന്ദികളെ മോചിപ്പിക്കണമെന്ന യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അന്ത്യശാസനം തള്ളി ഹമാസ്. ഗാസ മുനമ്പിൽ ശാശ്വത വെടിനിർത്തലുണ്ടായാൽ മാത്രമേ അവശേഷിക്കുന്ന ബന്ദികളെ വിട്ടുകൊടുക്കൂ എന്നാണു ഹമാസിന്‍റെ മറുപടി. ഇതോടെ, പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷത്തിനു കളമൊരുങ്ങി.
ജനുവരിയിലെ ഉടമ്പടിയിൽ നിന്നു പിന്നോട്ടു പോകുകയാണു ട്രംപും ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമെന്നു ഹമാസ് വക്താവ് അബ്ദേൽ ലത്തീഫ് അൽ ഖനൂവ. വെടിനിർത്തൽ ചർച്ചകൾക്കു രണ്ടാം ഘട്ടം വേണമെന്നാണ് ആദ്യ ചർച്ചയിലെ ധാരണ. കൂടുതൽ പലസ്തീൻ തടവുകാരെ വിട്ടയയ്ക്കുകയും ഗാസയിൽ നിന്ന് ഇസ്രയേൽ പിന്മാറുകയും ചെയ്താൽ മാത്രമേ ശാശ്വത സമാധാനമുണ്ടാകൂ എന്നും ഖനൂവ പറഞ്ഞു.
ബന്ദികളെ ഉടൻ വിട്ടയച്ചില്ലെങ്കില്‍ ഹമാസിനെ പൂര്‍ണമായും നശിപ്പിക്കുമെന്നും ഇസ്രയേലിന് എല്ലാ സഹായവും നൽകുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു.
എല്ലാ ബന്ദികളെയും ഉടൻ മോചിപ്പിക്കണം. പിടിച്ചുവച്ചിരിക്കുന്ന മൃതദേഹങ്ങളും നൽകണം. തലതിരിഞ്ഞവരും മാനസികവൈകല്യമുള്ളവരും മാത്രമേ മൃതദേഹങ്ങൾ പിടിച്ചുവയ്ക്കൂ. എന്‍റെ വാക്കു ധിക്കരിച്ചാല്‍ ഹമാസിന് വലിയ വില നല്‍കേണ്ടി വരും- ട്രംപ് പറഞ്ഞു. ഹമാസിന്‍റെ പക്കൽ 24 ബന്ദികളുണ്ടെന്നാണു റിപ്പോർട്ട്. 34 മൃതദേഹങ്ങളും ഇവർ പിടിച്ചുവച്ചിട്ടുണ്ട്. ഒന്നാംഘട്ടം ചർച്ചയെത്തുടർന്ന് 25 ഇസ്രേലി ബന്ദികളെ ഹമാസ് വിട്ടയച്ചിരുന്നു. എട്ടു മൃതദേഹങ്ങളും കൈമാറി. പകരമായി ഇസ്രയേൽ 2000 പലസ്തീൻ തടവുകാരെ കൈമാറി.