ബഞ്ചമിൻ നെതന്യാഹുവിന് യാതൊരു വിവേചനബുദ്ധിയുമില്ലെന്ന് ഡോണൾഡ് ട്രംപ്.
MV Graphics
വാഷിങ്ടൺ: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരേ രൂക്ഷവിമർശനവുമായി യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ലെബനനു നേരെ ഇസ്രയേൽ നടത്തിയ ആക്രമണം ഇറാനുമായുള്ള ചരിത്രപരമായ സമാധാന കരാറിനെ അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന് ട്രംപ് ആരോപിച്ചു. നെതന്യാഹുവിന് യാതൊരുവിധ വിവേചനബുദ്ധിയും ഇല്ലെന്ന് ട്രംപ് തുറന്നടിച്ചു.
ഇറാനുമായി ദീർഘകാലമായി കാത്തിരുന്ന സമാധാന കരാർ ഒപ്പിടുന്നതിന് തൊട്ടുമുമ്പുള്ള മണിക്കൂറുകളിൽ ലെബനനിലെ ബെയ്റൂട്ടിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തിയതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ഹിസ്ബുള്ള ആസ്ഥാനം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ അവകാശപ്പെട്ടെങ്കിലും, ഈ നടപടി കരാറിനെ അനിശ്ചിതത്വത്തിലാക്കി.
"ഇതൊരു വലിയ തെറ്റായിപ്പോയി. കരാർ ഒപ്പിടുന്നതിന് ഒരു മണിക്കൂർ മുമ്പ് ഇത്തരമൊരു ആക്രമണം നടത്തിയതിനെ എനിക്ക് വിശ്വസിക്കാനായില്ല," ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
ട്രംപിന്‍റെ രോഷപ്രകടനം
നെതന്യാഹുവിന്‍റെ നടപടിയെ അങ്ങേയറ്റം രോഷത്തോടെയാണ് ട്രംപ് വിശേഷിപ്പിച്ചത്. ആക്രമണം നടന്ന വിവരം തന്‍റെ ഉപദേഷ്ടാക്കൾ അറിയിച്ചപ്പോൾ താൻ ഞെട്ടിപ്പോയെന്ന് ട്രംപ് വെളിപ്പെടുത്തി.
"എന്തിനാണ് ബിബി (നെതന്യാഹു) ഇങ്ങനെയൊരു ആക്രമണം നടത്തിയത്? എനിക്ക് വലിയ ദേഷ്യം വന്നു. അദ്ദേഹത്തിന് യാതൊരുവിധ വിവേചനബുദ്ധിയുമില്ല. ഞാൻ അദ്ദേഹത്തെ അത് നേരിട്ട് അറിയിക്കുകയും ചെയ്തു," ട്രംപ് പറഞ്ഞു.
കരാർ വഴിമുട്ടുമോ?
ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കാനും മേഖലയിൽ സമാധാനം കൊണ്ടുവരാനും ലക്ഷ്യമിട്ടുള്ള കരാറാണ് ഇതോടെ പ്രതിസന്ധിയിലായത്. ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സമാധാന കരാർ ഒപ്പിടുന്നത് ഏതാനും മണിക്കൂറുകൾ വൈകിയെന്നും എന്നാൽ കരാർ ഇപ്പോഴും സാധ്യമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അതേസമയം, ഇസ്രയേലിന്‍റെ ആക്രമണത്തിന് മറുപടി നൽകുമെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. ഈ ആക്രമണം വെറുതെ വിടില്ലെന്ന് ഇറാൻ ജോയിന്‍റ് കമാൻഡ് ആസ്ഥാനത്തിന്‍റെ ഡെപ്യൂട്ടി കമാൻഡർ ജനറൽ മുഹമ്മദ് ജാഫർ അസാദി മുന്നറിയിപ്പ് നൽകി. കരാറുകൾ പാലിക്കാനുള്ള കഴിവും ഇച്ഛാശക്തിയും യുഎസിന് ഇല്ലെങ്കിൽ പിന്നെ സംസാരിച്ചിട്ട് കാര്യമില്ലെന്ന് ഇറാനിയൻ ചീഫ് നെഗോഷ്യേറ്റർ മുഹമ്മദ് ഖാലിബാഫും പ്രതികരിച്ചു.
മേഖലയിൽ സമാധാനം കൊണ്ടുവരാൻ താൻ വളരെ അടുത്താണെന്നും, എല്ലാ കക്ഷികളും ആക്രമണങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും ട്രംപ് നേരത്തെ 'ട്രൂത്ത് സോഷ്യൽ' പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരുന്നു. വരും മണിക്കൂറുകളിൽ എന്തു സംഭവിക്കുമെന്ന ആകാംക്ഷയിലാണ് അന്താരാഷ്ട്ര സമൂഹം.
വെള്ളിയാഴ്ച ഒപ്പിടുമെന്ന് ട്രംപ്
വെള്ളിയാഴ്ച ഇറാനും യുഎസും കരാർ ഒപ്പുവയ്ക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാൽ, ഇറാൻ ഇതിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല. ഇറാനുമായുള്ള സമാധാന കരാർ പൂർത്തിയായെന്നാണ് ട്രംപ് പറയുന്നത്. 107 ദിവസം നീണ്ടുനിന്ന യുദ്ധത്തിന് ഇതോടെ വിരാമമാവുകയാണ്.
ഹോർമുസ് കടലിടുക്ക് വെള്ളിയാഴ്ചയോടെ തുറന്നുനൽകുമെന്നും ഇറാനിയൻ തുറമുഖങ്ങളിലെ യുഎസ് നാവിക ഉപരോധം നീക്കുമെന്നും ട്രംപ് തന്‍റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെ അറിയിച്ചു.
ഇറാനുമായുള്ള ആണവ സമ്പുഷ്ടീകരണവും ഉയർന്ന നിലവാരമുള്ള യുറേനിയത്തിന്‍റെ നിർമാർജനവും സംബന്ധിച്ച് 60 ദിവസത്തിനുള്ളിൽ ചർച്ചകൾ നടത്താൻ കരാർ വ്യവസ്ഥ ചെയ്യുന്നു.
പാക്കിസ്ഥാനും ഖത്തറും ഉൾപ്പെടെയുള്ള മധ്യസ്ഥരുടെ നേതൃത്വത്തിലാണ് ഈ സമാധാന കരാർ സാധ്യമായത്. ഏപ്രിൽ 8-ന് നിലവിൽ വന്ന വെടിനിർത്തൽ കരാർ നീട്ടിക്കൊണ്ടാണ് ഇപ്പോഴത്തെ കരാറിലേക്ക് എത്തിയത്. ഫെബ്രുവരി 28-ന് യുഎസും ഇസ്രായേലും ചേർന്ന് ഇറാനുനേരെ നടത്തിയ ആക്രമണത്തിൽ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി ഉൾപ്പെടെയുള്ള ഇറാനിലെ ഉന്നത നേതൃത്വം നഷ്ടപ്പെട്ടിരുന്നു. നിലവിൽ ഖമനേയിയുടെ മകൻ മൊജ്‌തബയാണ് സുപ്രീം ലീഡറായി കണക്കാക്കപ്പെടുന്നത്.