നെതന്യാഹു, ട്രംപ്,ഖൊമെയ്നി
file photo
ന്യൂയോർക്ക്: ഇറാനും യൂറോപ്യൻ യൂണിയനുമായുള്ള ചർച്ച ഗുണം ചെയ്യില്ലെന്ന് അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അമെരിക്കയുമായുള്ള ചർച്ചയ്ക്കാണ് ഇറാന് താൽപര്യം. ഇസ്രയേലിനോട് ആക്രമണം നിർത്താൻ പറയാൻ യുഎസിന് ബുദ്ധിമുട്ടുണ്ട്. ഇറാൻ അടുത്തെങ്ങും ആണവായുധം നിർമിക്കില്ലെന്ന ഇന്‍റലിജൻസ് റിപ്പോർട്ട് ട്രംപ് തള്ളുകയും ചെയ്തു. പ്രശ്ന പരിഹാരം അകലെയെന്നാണ് ട്രംപിന്‍റെ വാക്കുകൾ നൽകുന്ന സൂചന.
ഇസ്രയേൽ ആക്രമണം നിർത്താതെ ആണവ ചർച്ച പുനരാരംഭിക്കില്ലെന്ന നിലപാടിലാണ് ഇറാൻ. യൂറോപ്യൻ രാജ്യങ്ങളിലെ നേതാക്കളും നയതന്ത്രജ്ഞരും നടത്തിയ ചർച്ചയിലാണ് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി നിലപാട് വ്യക്തമാക്കിയത്.
ഈ ചർച്ചയുടെ സാഹചര്യത്തിലാണ് അമെരിക്ക ഇടപെടാതെ പ്രശ്നപരിഹാരം സാധ്യമല്ലെന്നും എന്നാൽ ഇസ്രയേലിനോട് വെടി നിർത്താൻ പറയാൻ ബുദ്ധിമുട്ടാണെന്നും ട്രംപ് പറയുന്നത്. യുകെ, ജർമനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും യൂറോപ്പിലെ നയതന്ത്രജ്ഞരുമാണ് ഇന്നലെ നടന്ന ചർച്ചയിൽ പങ്കെടുത്തത്.
ഇസ്രയേൽ ആക്രമണം തുടർന്നാൽ സ്വയം പ്രതിരോധം എന്ന അവകാശം ഇറാൻ നിർവഹിക്കുമെന്നും വിദേശകാര്യമന്ത്രി പ്രതികരിച്ചു. യൂറോപ്യൻ രാജ്യങ്ങളുമായി ഇനിയും ചർച്ചയ്ക്ക് തയാറാണെന്ന് ഇറാൻ അറിയിച്ചിട്ടുണ്ട്.