ബാലവിവാഹം പ്രോത്സാഹിപ്പിക്കുന്ന വിഡിയൊ പ്രചരിപ്പിച്ചതിനു ശിക്ഷ.
Representative image
ദുബായ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ വിവാഹം സോഷ്യൽ മീഡിയ വഴി പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ വിഡിയൊ പ്രചരിപ്പിച്ച യുഎഇ സ്വദേശിക്ക് കോടതി ശിക്ഷ വിധിച്ചു. മൂന്ന് വർഷം തടവും 50 ലക്ഷം ദിർഹം പിഴയുമാണ് അബുദാബി ഫെഡറൽ അപ്പീൽ കോടതി വിധിച്ചിരിക്കുന്ന ശിക്ഷ.
പ്രതി ഉപയോഗിച്ച മൊബൈൽ ഫോൺ പിടിച്ചെടുക്കാനും, വിവാദ വിഡിയൊ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്യാനും, ഇയാളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂർണമായി പൂട്ടാനും കോടതി ഉത്തരവിട്ടു.
സെയ്ഫ് സാലം സെയ്ഫ് അലി അൽ മഖ്ബാലി എന്ന യുഎഇ പൗരനാണ് ശിക്ഷിക്കപ്പെട്ടത്. മൊറോക്കോയിലുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹം കഴിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള ഒരു വിഡിയൊ ഇയാൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇത്തരം വിവാഹങ്ങൾക്ക് മൊറോക്കോയിലെ നിയമം അനുമതി നൽകുന്നുണ്ടെന്ന തെറ്റായ സന്ദേശവും ഇയാൾ വിഡിയൊയിലൂടെ പ്രചരിപ്പിച്ചു.
ഈ വിഡിയൊ സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുന്നതാണെന്നും, വിദ്വേഷവും വിവേചനവും വളർത്താൻ കാരണമാകുന്നതാണെന്നും യുഎഇ അറ്റോർണി ജനറലിന്‍റെ അന്വേഷണത്തിൽ കണ്ടെത്തി. കൂടാതെ യുഎഇയും മൊറോക്കോയും തമ്മിലുള്ള ഊഷ്മളമായ സൗഹൃദ ബന്ധത്തിന് കോട്ടം വരുത്തുന്ന രീതിയിലുള്ള പരാമർശങ്ങളും വിഡിയൊയിൽ ഉണ്ടായിരുന്നു എന്നും കോടതിക്കു ബോധ്യപ്പെട്ടു.