World

പുകവലി, ശാരീരികോപദ്രവം പിന്നെ സീറ്റ് ബെൽറ്റിടാനും മടി; അച്ചടക്കമില്ലാതെ വിമാനയാത്രികർ

ഇന്‍റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷനാണ്(അയാട്ട) പുതിയ റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്.

MV Desk

ഇസ്താംബുൾ: വിമാനയാത്രയ്ക്കിടെ അച്ചടക്കമില്ലാതെ, തോന്നിയതു പോലെ പെരുമാറുന്ന യാത്രികരുടെ എണ്ണം കൂടിയതായി റിപ്പോർട്ട്. ഇന്‍റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷനാണ് (അയാട്ട) പുതിയ റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്.

568 വിമാനങ്ങൾ എടുത്താൽ അതിലൊരു യാത്രികൻ ഇത്തരത്തിൽ മോശമായി പെരുമാറുന്നുണ്ടെന്നാണ് 2022ലെ കണക്കുകൾ തെളിയിക്കുന്നത്. 2021ൽ 835 വിമാനങ്ങളിൽ ഒരാൾ മോശമായി പെരുമാറുന്നുവെന്നായിരുന്നു റിപ്പോർട്ട്. ഈയടുത്തായി മോശമായി പെരുമാറുന്നവരുടെ എണ്ണം വലിയ രീതിയിൽ കൂടിയിട്ടുണ്ടെന്നും അയാട്ട പറയുന്നു. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരും ഇക്കൂട്ടത്തിലുണ്ട്.

അനുസരണയില്ലായ്മ, മോശം വാക്കുകൾ ഉപയോഗിക്കൽ, ലഹരി എന്നിവയാണ് 2022 ൽ ധാരാളമായി കണ്ടു വരുന്നത്. ശാരീരികോപദ്രവം വളരെ അപൂർവമാണ്, പക്ഷേ ഇവയിലെല്ലാം വലിയ രീതിയിൽ വർധനവുണ്ടായിട്ടുണ്ട്. 2021 നെ അപേക്ഷിച്ച് 61 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. സിഗററ്റ്, ഇ-സിഗററ്റ് എന്നിവ ക്യാബിനിലും ലാവറ്ററികളിലും ഉപയോഗിക്കുക, നിർദേശം നൽകിയാലും വേഗത്തിൽ സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, സ്വന്തം നിലയിൽ മദ്യം വിമാനത്തിനകത്തേക്ക് കൊണ്ടു വരിക, എന്നിങ്ങനെ യാത്രികരുടെ മോശം പെരുമാറ്റങ്ങൾ വർധിച്ചു വരുകയാണ്.

ഈ പ്രവണത വല്ലാതെ സങ്കടപ്പെടുത്തുന്നുണ്ടെന്ന് അയാട്ട ഡപ്യൂട്ടി ഡയറക്റ്റർ ജനറൽ കോൺറാഡ് ക്ലിഫോർഡ് പറയുന്നു. ഇത്തരം സംഭവങ്ങൾ നിയന്ത്രിക്കുന്നതിനായുള്ള ശ്രമങ്ങൾ രാജ്യങ്ങളും കമ്പനികളും സ്വീകരിക്കേണ്ടതാണെന്നും 2014ലെ മോണ്ട്റീൽ പ്രോട്ടോകോൾ (എംപി 14) പ്രകാരം വേണ്ട നടപടികൾ സ്വീകരിക്കണമെന്നുമാണ് അയാട്ട ആവശ്യപ്പെടുന്നത്.

പെട്രോൾ, ഡീസൽ വില അഞ്ച് രൂപ വരെ കൂടിയേക്കും

അഞ്ചാം തവണയും പുതുച്ചേരി മുഖ്യമന്ത്രിയായി എൻ. രംഗസ്വാമി സത്യപ്രതിജ്ഞ ചെയ്തു

സോണിയ ഗാന്ധി ആശുപത്രിയിൽ

എസ്എസ്എൽസി ഫലപ്രഖ്യാപനം വെള്ളിയാഴ്ച തന്നെ; നടപടികൾ ഊർജിതമാക്കി പൊതുവിദ്യാഭ്യാസ ഡയറക്റ്റർ

ഇന്ധനവില വർധന; അന്താരാഷ്ട്ര സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ