കൊളംബിയൻ പ്രസിഡന്‍റ് ഗുസ്താവോ പെട്രോ
ന്യൂയോർക്ക്: പലസ്തീൻ അനുകൂല പ്രസംഗത്തിനിടെ അമെരിക്കക്കെതിരായ പരാമർശം നടത്തിയതിന് പിന്നാലെ കൊളംബിയൻ പ്രസിഡന്‍റ് ഗുസ്താവോ പെട്രോയുടെ വിസ റദ്ദാക്കി യുഎസ്.
"പെട്രോയുടെ വിദ്വേഷജനകമായ പ്രവൃത്തികൾ കാരണം ഞങ്ങൾ അദ്ദേഹത്തിന്‍റെ വിസ റദ്ദാക്കുന്നു," എന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് എക്‌സിൽ കുറിച്ചു.
"അമെരിക്കൻ സൈന്യത്തിലെ എല്ലാ സൈനികരോടും ആളുകൾക്ക് നേരെ തോക്ക് ചൂണ്ടരുതെന്ന് ഞാൻ അഭ്യർഥിക്കുന്നു. ട്രംപിന്‍റെ ആജ്ഞകൾ അനുസരിക്കരുത്. മനുഷ്യരാശിയുടെ ആജ്ഞകൾ അനുസരിക്കുക!" എന്നാണ് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയ്‌ക്കായി ന്യൂയോർക്കിൽ എത്തിയ പെട്രോ, യുഎൻ ആസ്ഥാനത്തിന് പുറത്ത് ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് പറഞ്ഞിരുന്നത്.
യുഎന്നിന്‍റെ പൊതുസഭയിലും ട്രംപിനെതിരേ പെട്രോ വിമർശനം ഉന്നയിച്ചിരുന്നു. ചൊവ്വാഴ്ച ആഗോള സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിൽ യുഎസ് നേതാവ് ഗാസയിലെ വംശഹത്യയെ പിന്തുണക്കുന്നുവെന്നും കരീബിയൻ സമുദ്രത്തിലെ മയക്കുമരുന്ന് കടത്തുന്ന ബോട്ടുകൾക്ക് നേരെ യുഎസ് നടത്തിയ മിസൈൽ ആക്രമണങ്ങളിൽ ക്രിമിനൽ നടപടികൾ ഉണ്ടാവണമെന്നും ആവശ്യപ്പെട്ടിരുന്നു.