ഹോർമൂസ് തുറക്കാൻ ഇറാൻ-ഒമാൻ ധാരണ
ടെഹ്റാൻ: ഹോർമൂസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി ഒമാനുമായി ധാരണയിൽ എത്തുന്നതിനായി ഇറാൻ. കടലിടുക്കിലൂടെ കപ്പലുകൾ സഞ്ചരിക്കേണ്ട പാതകളുടെ ഏകോപനം സംബന്ധിച്ച് ഇരുരാജ്യങ്ങളും ധാരണയിൽ എത്തിയതായും ഇറാൻ വ്യക്തമാക്കി.
എന്നാൽ ഈ നിർദേശത്തോട് അമെരിക്ക ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നിലപാടാണ് ഇതിൽ നിർണായകം. കരാറിന്‍റെ ഭാഗമായി കടലിടുക്ക് ഉപയോഗിക്കുന്ന കപ്പലുകളിൽ നിന്ന് ചരക്കിന്‍റെ വിലയുടെ അഞ്ചു മുതൽ ഏഴു ശതമാനം വരെ ഫീസ് ഈടാക്കണമെന്നാണ് ഇറാന്‍റെ ആവശ്യമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഒമാൻ ഏകദേശം മൂന്നു ശതമാനം ഫീസ് എന്ന നിലപാടിലാണ്.
എന്നാൽ യാതൊരു ഫീസും ഈടാക്കരുതെന്നാണ് അമെരിക്ക ആവശ്യപ്പെടുന്നത്. അമെരിക്ക വീണ്ടും ഇറാനെ ആക്രമിച്ചാൽ ഗൾഫ് മേഖലയിലെ നിർണായക ഊർജ കേന്ദ്രങ്ങൾ ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് തിരിച്ചടിക്കുമെന്ന് ഇറാൻ ഗൾഫ് രാജ്യങ്ങൾക്ക് മുന്നറിയിപ്പു നൽകി. ഇറാൻ പാർലമെന്‍റ് സ്പീക്കറും ചർച്ചകളിലെ ഇറാന്‍റെ പ്രതിനിധിയുമായ മുഹമ്മദ് ബാഖർ ഗാലിബാഫ് ട്രംപിനെതിരേ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ട്രംപിന്‍റെ ആവർത്തിച്ചുള്ള ആക്രമണ ഭീഷണികളെ തിയറ്റർ ഡിപ്ലോമസി എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഭീഷണിപ്പെടുത്തലും പാലിക്കാത്ത വാഗ്ദാനങ്ങളും വ്യാജവാർത്തകളും ഉപയോഗിക്കുന്ന തന്ത്രം പരാജയപ്പെട്ടതാണെന്നും ഗാലിബാഫ് പറഞ്ഞു.
വസ്തുതകൾ അംഗീകരിച്ചു നൽകിയ വാഗ്ദാനങ്ങൾ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമാധാന കാലത്ത് ലോകത്തിലെ എണ്ണയുടെയും എൽഎൻജിയുടെയും അഞ്ചിലൊന്ന്ഈ കടലിടുക്കിലൂടെയാണ് കടന്നു പോകുന്നത്. കരാർ നിലവിൽ വന്നാൽ കപ്പൽ ഗതാഗതത്തിൽ ഇറാനു കൂടുതൽ നിയന്ത്രണം ലഭിക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം ഹോർമൂസിന്‍റെ നിയന്ത്രണം ഇറാനു കൈമാറുന്ന ഒരു കരാറിനും യുഎസ് സമ്മതിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.