ഇറാൻ-യുഎസ് സമാധാനക്കരാർ ഒരാഴ്ചയ്ക്കുള്ളിലോ? സൂചന നൽകി ട്രംപ്
വാഷിങ്ടൺ: മാസങ്ങളായുള്ള ഇറാൻ-അമെരിക്ക സംഘർഷം അവസാനിപ്പിക്കാനുള്ള സമാധാന കരാർ ഒരാഴ്ചയ്ക്കുള്ളിൽ നടപ്പായേക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്.
ഇറാനുമായുള്ള സംഘർഷം അവസാനിപ്പിക്കുന്നതിനും ഹോർമൂസ് കടലിടുക്ക് തുറക്കുന്നതിനുമായുള്ള കരാർ ഒരാഴ്ചയ്ക്കുള്ളിൽ ഒപ്പു വയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എബിസി ന്യൂസിനു നൽകിയ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി.
സമാധാന കരാർ സംബന്ധിച്ച കാര്യങ്ങൾ നല്ല രീതിയിൽ മുന്നോട്ട് പോകുകയാണെന്നും നിലവിൽ ഉണ്ടായിരുന്ന ചെറിയ തടസങ്ങൾ മാറ്റിയതായും ട്രംപ് പറഞ്ഞു.
ലെബനോനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇറാൻ കടുത്ത അസംതൃപ്തിയിൽ ആയിരുന്നതായും അക്കാര്യത്തിൽ ഇസ്രയേലിനോട് വെടിനിർത്തലിന് നിർദേശിച്ചതായും ട്രംപ് കൂട്ടിച്ചേർത്തു.
തന്‍റെ നിർദേശത്തെ തുടർന്ന് ഇരുവരും വെടിനിർത്തൽ നടപ്പാക്കിയതായും ട്രംപ് വ്യക്തമാക്കി. ഇറാനുമായുള്ള സമാധാന കരാർ ഒരു സൈനിക വിജയത്തേക്കാൾ മികച്ചതായിരിക്കാമെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
എന്നാൽ കരാറിന് ഇതുവരെ അന്തിമ അംഗീകാരം നൽകിയിട്ടില്ലെന്നും ഇനിയും ചില കാര്യങ്ങളിൽ ധാരണയിൽ എത്തേണ്ടതുണ്ടെന്നും ട്രംപ് പറഞ്ഞു.