പ്രധാനമന്ത്രി മോദി ദക്ഷിണാഫ്രിക്കയിൽ
file photo
ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ എത്തി. നവംബർ 21 മുതൽ 23 വരെ നടക്കുന്ന ഉച്ചകോടിയിൽ ലോക നേതാക്കളോടൊപ്പം ആഗോള പ്രാധാന്യമുള്ള വിഷയങ്ങൾ പ്രധാനമന്ത്രി ചർച്ച ചെയ്യും. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നടക്കുന്ന ആദ്യത്തെ ജി 20 ഉച്ചകോടിയാണിത്. "ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്ന ഇന്ത്യയുടെ കാഴ്ചപ്പാടിന് അനുസൃതമായി സമഗ്രവും സുസ്ഥിരവുമായ സാമ്പത്തിക വളർച്ച, കാലാവസ്ഥാ മാറ്റം, ഭക്ഷ്യ സുരക്ഷ, എഐയുടെ പങ്ക് തുടങ്ങിയ വിഷയങ്ങളിലെ ഇന്ത്യയുടെ നിലപാടുകൾ മോദി ഉച്ചകോടിയിൽ അവതരിപ്പിക്കും.
ജി20 കൂട്ടായ്മയുടെ ഉച്ചകോടിയിൽ ആഗോളതലത്തിൽ ഗ്ലോബൽ സൗത്ത് രാജ്യങ്ങൾ നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിൽ ഇന്ത്യ സജീവ പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉച്ചകോടിയുടെ മൂന്നു സെഷനുകളിലും പ്രധാനമന്ത്രി മോദി സംസാരിക്കും. കൂടാതെ, ഉച്ചകോടിക്ക് ഇടയിൽ നടക്കുന്ന ഇന്ത്യ-ബ്രസീൽ-ദക്ഷിണാഫ്രിക്ക(IBSA) നേതാക്കളുടെ യോഗത്തിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്. വിവിധ രാജ്യങ്ങളുടെ നേതാക്കളുമായി ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്താനും പ്രധാനമന്ത്രിക്ക് പരിപാടിയുണ്ട്. ജി20 ഉച്ചകോടിയിൽ അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പങ്കെടുക്കില്ലെന്ന് അറിയിച്ച പശ്ചാത്തലത്തിൽ നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് തുടങ്ങിയ നേതാക്കളുടെ സാന്നിധ്യം ഈ ഉച്ചകോടിയുടെ ശ്രദ്ധാകേന്ദ്രമാകും.