ആശുപത്രിക്ക് മുന്നിൽ സ്കൂട്ടറിലിരുന്ന് പ്രസവിച്ച് യുവതി; ഓടിയെത്തി രക്ഷകരായി ജീവനക്കാർ
ആശുപത്രിയുടെ മുന്നിൽ സ്കൂട്ടറിൽ പ്രസവിച്ച് യുവതി. വിയറ്റ്നാമിലെ തായ് ങ്യുയെൻ പ്രവിശ്യയിലാണ് സംഭവം. 25 കാരിയായ യുവതിയാണ് മാസം തികയും മുൻപ് കുഞ്ഞിന് ജന്മം നൽകിയത്. അമ്മയും കുഞ്ഞും സുരക്ഷിതരാണെന്നാണ് വിവരം.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. കടുത്ത വയറുവേദനയെ തുടർന്നാണ് യുവതിയും ഭർത്താവും സ്കൂട്ടറിൽ ആശുപത്രിയിലേക്കെത്തിയത്. എന്നാൽ ആശുപത്രിക്ക് മുന്നിലെത്തിയപ്പോഴേക്കും യുവതി പ്രസവിക്കുകയായിരുന്നു. ഇത് കണ്ട് ആശുപത്രി അധികൃതരും നഴ്സുന്മാരുമടക്കം ഓടിയെത്തി കുഞ്ഞിനെ ഏറ്റുവാങ്ങി. ഇരുവരെയും ഇടൻ ലേബർ റൂമിലേക്ക് മാറ്റി.
ഇതിന്‍റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സ്കൂട്ടറിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്ന യുവതിയേയും പൊക്കിൾകൊടി മുറിയാത്ത നവജാതശിശുവിനെയും വീഡിയോയിൽ കാണാം. പൊക്കിൾക്കൊടി മുറിക്കാതെ തന്നെ യുവതിയെയും കുഞ്ഞിനെയും ഭർത്താവിന്റെ സഹായത്തോടെ സ്ട്രച്ചറിലേക്ക് മാറ്റുന്നതും വീഡിയോയിലുണ്ട്.
റിപ്പോർട്ട് പ്രകാരം യുവതി 8 മാസം ഗർഭിണിയായിരുന്നു. ഇവർക്ക് ജനിച്ചത് ആൺകുട്ടിയാണെന്നാണ് വിവരം. ജനിക്കുമ്പോൾ 2 കിലോഗ്രാം ഭാരമുണ്ടായിരുന്നു. അമ്മയും കുഞ്ഞും സുരക്ഷിതരാണെന്നും റിപ്പോർട്ടുകളുണ്ട്.