പശ്ചിമേഷ്യൻ സംഘർഷം: യുഎഇ ക്ക് പൂർണ പിന്തുണയെന്ന് നരേന്ദ്ര മോദി
അബുദാബി: പശ്ചിമേഷ്യൻ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഇന്ത്യ എല്ലാവിധ പിന്തുണയും നൽകാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി. ഏത് സാഹചര്യത്തിലും ഇന്ത്യ യുഎഇക്കൊപ്പം നിൽക്കുമെന്നും, അന്താരാഷ്ട്ര വ്യാപാരത്തിന് നിർണ്ണായകമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ കപ്പൽ ഗതാഗതം ഉറപ്പാക്കേണ്ടത് ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് അത്യാവശ്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. യുഎഇക്ക് നേരെയുണ്ടായ ആക്രമണങ്ങളെ ഇന്ത്യ ശക്തമായ ഭാഷയിൽ അപലപിക്കുകയും ചെയ്തു.
ഇപ്പോഴത്തെ യുദ്ധസാഹചര്യങ്ങളിലും പ്രതിസന്ധികളിലും യുഎഇയിലെ 45 ലക്ഷത്തോളം വരുന്ന ഇന്ത്യൻ പ്രവാസി സമൂഹത്തിന് നൽകുന്ന കരുതലിനും സംരക്ഷണത്തിനും യുഎഇ പ്രസിഡന്‍റിനോട് പ്രധാനമന്ത്രി മോദി പ്രത്യേകം നന്ദി അറിയിച്ചു. പ്രവാസികളുടെ സുരക്ഷയും ക്ഷേമവും കൂടിക്കാഴ്ചയിൽ ചർച്ചയായി.
യുഎഇ സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനത്തിന് അകമ്പടി നൽകി യുഎഇയുടെ എഫ് 16 പോർവിമാനങ്ങൾ. നരേന്ദ്ര മോദി സഞ്ചരിച്ച വിമാനം യുഎഇ വ്യോമാതിർത്തിയിൽ പ്രവേശിച്ച ഉടൻ തന്നെ സൈനിക വിമാനങ്ങളുടെ വ്യൂഹം അതിനെ സ്വീകരിച്ചതായി സർക്കാർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. വിമാനത്താവളംവരെ എഫ് 16 വിമാനങ്ങൾ അകമ്പടി നൽകി.
യുഎഇ വ്യോമസേന അകമ്പടി നൽകിയ രീതി ഇന്ത്യയിലെ ജനങ്ങൾക്കുള്ള ബഹുമതിയാണെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി നടത്തിയ കൂടിക്കാഴ്ചയിൽ മോദി പറഞ്ഞു.