നെതന്യാഹുവും സെലൻസ്കിയും വാഷിങ്ടണിൽ ട്രംപുമായി പ്രത്യേക കൂടിക്കാഴ്ചകൾ നടത്തി
ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും യുക്രെയ്ൻ പ്രസിഡന്‍റ് വ്ലോഡിമിർ സെലൻസ്കിയും വാഷിങ്ടണിൽ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി പ്രത്യേക കൂടിക്കാഴ്ചകൾ നടത്തിയതായി റിപ്പോർട്ട്.
ഇറാൻ-റഷ്യ പങ്കാളിത്തം ആഗോള വ്യാപകമായി എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ അവരുടെ ആക്രമണം അനുഭവിക്കുന്ന രാജ്യങ്ങൾ പരസ്പരം ഒത്തു ചേരുന്നത് സാധാരണമല്ല. ഇറാൻ വളരെക്കാലമായി ഷാഹെദ് ഡ്രോണുകൾ മോസ്കോയിലേയ്ക്കു കയറ്റിയയയ്ക്കുകയും ആണവ സാങ്കേതിക വിദ്യയിൽ സഹായിക്കുകയും നയതന്ത്രപരമായി റഷ്യയെ പിന്തുണയ്ക്കുകയും ചെയ്തു പോരുന്നു.
വാഷിങ്ടണിൽ ഇസ്രയേൽ-യുക്രെയ്ൻ അപ്രതീക്ഷിത കൂടിക്കാഴ്ച
നാളിതു വരെ ഇസ്രയേലും യുക്രെയ്നും അടുത്തു പ്രവർത്തിച്ചിട്ടില്ല. പൊതുവെ യുക്രെയ്നോട് ഒരു തണുത്ത നിലപാടായിരുന്നു ഇസ്രയേൽ പുലർത്തി പോന്നത്.
2022ൽ തുടങ്ങിയ യുക്രെയ്നിലെ റഷ്യൻ അധിനിവേശം യുക്രെയ്നും ഇസ്രയേലും നിരവധി കാര്യങ്ങളിൽ സമാന പ്രശ്നങ്ങളിലൂടെ കടന്നു പോകുന്നതായി വ്യക്തമാക്കുന്നതായിരുന്നു. എങ്കിലും മോസ്കോയെ പ്രകോപിപ്പിക്കാതിരിക്കാൻ ഇസ്രയേൽ ശ്രദ്ധിച്ചു.
എന്നാൽ ഒക്റ്റോബർ ഏഴിന് ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ചതിനു ശേഷം റഷ്യ-ഇറാൻ-ഹമാസ്-ഹിസ്ബുള്ള സഹകരണം ഇസ്രയേലിനെ സംശയമുനയിൽ നിർത്താൻ പോന്നതായിരുന്നു. ഇതാണ് ഇപ്പോൾ യുക്രെയ്നുമായി ഇസ്രയേൽ അടുക്കുന്നതിന്‍റെ കാരണം.
ഇക്കഴിഞ്ഞ ദിവസം ഇസ്രയേൽ വിദേശകാര്യമന്ത്രി ഗിഡിയോൺ സാർ യുക്രെയ്ൻ വിദേശകാര്യമന്ത്രി ആൻഡ്രി സിബിഹയുമായി ഫോണിൽ സംസാരിച്ചു.
ഇറാൻ ഉയർത്തുന്ന ഭീഷണിയുൾപ്പടെ ഇരു രാജ്യങ്ങളും നേരിടുന്ന വെല്ലുവിളികളെ കുറിച്ച് തങ്ങൾ സംസാരിച്ചതായും യുദ്ധത്തിൽ യുക്രെയ്നിയൻ ജനതയ്ക്കുണ്ടായ കനത്ത നഷ്ടങ്ങളിൽ താൻ അഗാധമായ ദു:ഖം രേഖപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
യുക്രെയ്നിയൻ ആശുപത്രികളിൽ പുതിയ വിദ്യാഭ്യാസ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത് ഉൾപ്പടെ കൂടുതൽ സഹകരണം ആഴത്തിലാക്കാൻ ഇസ്രയേൽ ആഗ്രഹിക്കുന്നതായും സാർ പറഞ്ഞു. ഇതെല്ലാം യുക്രെയ്ൻ-ഇസ്രയേൽ ബന്ധം ഊഷ്മളമാകുന്നതിന്‍റെ തെളിവായാണ് നിരീക്ഷകർ കാണുന്നത്.