കാസി ക്ലാസൻ
ന്യൂയോർക്ക്: ഹൈസ്കൂൾ വിദ്യാർഥിനിയായി അഭിനയിച്ച് സ്കൂൾപ്രവേശനം നേടിയ 28കാരിയെ ന്യൂയോർക്ക് പൊലീസ് അറസ്റ്റ് ചെയ്തു. ബ്രോങ്ക്സിലെ വെസ്റ്റ്ചെസ്റ്റർ സ്ക്വയർ അക്കാദമിയിലാണ് സിറ്റി ഹൈസ്കൂൾ അധികൃതരെ കബളിപ്പിച്ച് കാസി ക്ലാസൻ എന്ന യുവതി പഠിക്കാൻ എത്തിയത്.
ഷമാറ റഷാദ് എന്ന പേരിൽ 16വയസുകാരിയെന്നു കാണിച്ചാണ് ക്ലാസൻ ഏപ്രിൽ 13ന് സ്കൂളിൽ ചേർന്നത്. യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പ്രിൻസിപ്പൽ മാർക്വെസ് റിച്ച്, ഫേസ്ബുക്കിലൂടെ നടത്തിയ തെരച്ചിലിലാണ് ഇവരുടെ യഥാർഥ വിവരങ്ങൾ കണ്ടെത്തിയത്. തുടർന്ന് പ്രിൻസിപ്പൽ തെളിവുകൾ സഹിതം ചോദ്യം ചെയ്തതോടെ കാസൻ കുറ്റം സമ്മതിക്കുകയായിരുന്നു.
കാസി ക്ലാസൻ
കൂടുതൽ സർക്കാർ ആനുകൂല്യങ്ങൾ കൈപ്പറ്റാൻ ഒരു സുഹൃത്ത് തന്നെ നിർബന്ധിച്ചതിനാലാണ് ഇത്തരത്തിൽ ചെയ്തതെന്നാണ് യുവതിയുടെ മൊഴി. സ്കൂളിലെ മറ്റു വിദ്യാർഥികളോട് മൃതദേഹങ്ങൾ ഒളിപ്പിക്കുന്നതിനെ കുറിച്ചു സംസാരിച്ച് യുവതി ഭീതിപരത്തിയിരുന്നതായും റിപ്പോർട്ടുണ്ട്.
അറസ്റ്റ് ചെയ്ത യുവതിയ്ക്കെതിരേ അതിക്രമിച്ചു കയറൽ, ആൾമാറാട്ടം എന്നീ കുറ്റങ്ങൾ ചുമത്തി. സംഭവത്തെ തുടർന്ന് സ്കൂളിൽ താൽക്കാലിക ലോക്ഡൗൺ ഏർപ്പെടുത്തിയിരുന്നു. പ്രതി ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.