ഷഹബാസ് ഷെരീഫും അസിം മുനീറും
file photo
ഇസ്ലാമബാദ്: രാജ്യത്തെ ആദ്യ പ്രതിരോധ സേനാ മേധാവിയായി നിലവിലെ കരസേനാ മേധാവി അസിം മുനീറിനെ നിയമിക്കുന്ന വിജ്ഞാപനത്തിൽ ഒപ്പു വയ്ക്കുന്നത് ഒഴിവാക്കാൻ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് മുങ്ങിയത് ലണ്ടനിലേയ്ക്ക്. നിർണായക വിജ്ഞാപനത്തിൽ ഒപ്പു വയ്ക്കേണ്ട സമയത്ത് രാജ്യത്തു നിന്നും വിദേശത്തേയ്ക്ക് പോയ പ്രധാനമന്ത്രിയുടെ നടപടിക്കെതിരെ വ്യാപകമായ വിമർശനങ്ങളാണ് ഉയരുന്നത്.
വിജ്ഞാപനത്തിൽ ഒപ്പിടുന്നത് ഒഴിവാക്കാനാണ് ഷെരീഫ് മനപ്പൂർവ്വം ലണ്ടനിലേയ്ക്കു പോയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഭരണഘടനാ ഭേദഗതിയോടെ നിലവിൽ വരുന്ന രാജ്യത്തെ ആദ്യ പ്രതിരോധ സേനാ മേധാവിയായി അസിം മുനീർ വരുന്നതോടെ മുനീറിന്‍റെ അധികാരങ്ങൾ വിപുലമാകും.
അസിം മുനീറിന് അധികാര വിപുലീകരണം നൽകുന്ന വിജ്ഞാപനത്തിൽ ഒപ്പിടുന്ന ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവാകാനാണ് പ്രധാനമന്ത്രി ഈ സമയത്ത് വിദേശയാത്ര നടത്തിയത് എന്ന പ്രചരണവും ശക്തമാണ് ഇപ്പോൾ. മുനീറിന്‍റെ കരസേനാ മേധാവിയെന്ന കാലാവധി നവംബർ 29ന് അവസാനിച്ചിരുന്നു. എന്നാൽ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചില്ല. ഇതോടെ പാക്കിസ്ഥാൻ സൈന്യം അപൂർവമായ പ്രതിസന്ധിയിലേയ്ക്ക് നീങ്ങുന്നതായാണ് അന്താരാഷ്ട്ര രംഗത്തെ വിദഗ്ധരുടെ വിലയിരുത്തൽ.