ഹോർമൂസ് കടലിടുക്കിൽ നിയമവിരുദ്ധ പിരിവ്
കുവൈറ്റ്/വാഷിങ്ടൺ: ഹോർമൂസ് കടലിടുക്ക് വഴി സഞ്ചരിക്കുന്ന വാണിജ്യ കപ്പലുകളിൽ നിന്നു നിയമവിരുദ്ധമായി പണം തട്ടുന്ന സംഘങ്ങൾക്ക് പിന്തുണ നൽകിയെന്നാരോപിച്ച് രണ്ട് ഇറാനിയൻ കമ്പനികൾക്കെതിരേ ട്രംപ് ഭരണകൂടം ഉപരോധം ഏർപ്പെടുത്തി. പേർഷ്യൻ ഗൾഫ് മറൈൻ ഇൻഷുറൻസ് കമ്പനി , ഹോർമൂസ് സേഫ് മറൈൻ സർവീസസ് അതോറിറ്റി എന്നീ സ്ഥാപനങ്ങൾക്കെതിരേയാണ് യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്‍റ് നടപടി സ്വീകരിച്ചത്.
ഇറാന്‍റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്‍റെ പിന്തുണയോടെ നടന്നു വരുന്ന തട്ടിപ്പു ശൃംഖലയുടെ സുപ്രധാന ഭാഗങ്ങളാണ് ഈ കമ്പനികളെന്ന് ട്രഷറി ഡിപ്പാർട്ട്മെന്‍റ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഈ കടലിടുക്കിലൂടെ സഞ്ചരിക്കാൻ വാണിജ്യ കപ്പലുകളെ നിർബന്ധിത മാരിടൈം ഇൻഷുറൻസ് എടുക്കാൻ ഇവർ നിർബന്ധിതരാക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.
കപ്പലുകൾ പിടിച്ചെടുക്കൽ ഉൾപ്പടെ ഇറാൻ തന്നെ സൃഷ്ടിക്കുന്ന സുരക്ഷാ ഭീഷണികളിൽ നിന്നു സംരക്ഷണം നൽകുന്നു എന്ന വ്യാജേനയാണ് ഈ കമ്പനികൾ ഇൻഷുറൻസ് നൽകുന്നത്. ഭരണകൂടത്തിന്‍റെ ഭീകരപ്രവർത്തനങ്ങൾക്കും അഴിമതിക്കും പണം സ്വരൂപിക്കുകയാണ് ഇതിന്‍റെ പ്രധാന ലക്ഷ്യം.
ഇതിനു പുറമേ ഉപരോധം മറികടന്ന് ഇറാനിയൻ ക്രൂഡ് ഓയിലും പെട്രോകെമിക്കൽ ഉൽപന്നങ്ങളും ചൈനയിലേയ്ക്കും യുഎഇയിലേയ്ക്കും കടത്താൻ സഹായിച്ച ഷാഡോ ഫ്ലീറ്റ് കപ്പലുകൾ പ്രവർത്തിപ്പിക്കുന്ന കമ്പനികൾക്കെതിരേയും ട്രംപ് ഭരണകൂടം ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.