അനിൽ അഗർവാൾ ഡയലോഗിൽ ജന്തുജന്യ പകർച്ചവ്യാധി ഭീഷണികൾ സംബന്ധിച്ച സെഷനിൽ സുനിത നരേൻ, അമിത് ഖുറാന, പ്രണയ് ലാൽ, രാജേഷ് ഭാട്ടിയ എന്നിവർ.
പ്രത്യേക ലേഖകൻ
നിംലി (രാജസ്ഥാൻ): ഭക്ഷ്യ രീതിയിൽ മാറ്റം വരുത്തിയില്ലങ്കിൽ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന രോഗങ്ങളും ജന്തുജന്യ പകർച്ചവ്യാധികളും പകരുമെന്ന് മുന്നറിയിപ്പ്. ലോകമെമ്പാടും ജന്തുജന്യ പകർച്ചവ്യാധി ഭീതി വർധിക്കുകയാണെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സെന്‍റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്‍റ് സംഘടിപ്പിക്കുന്ന അനിൽ അഗർവാൾ ഡയലോഗ്സ് 2025 ലാണ് വിദഗ്ധർ ജന്തുജന്യ ഭീഷണി സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ലോക ജനസംഖ്യയുടെ ഏകദേശം 44 ശതമാനം, (ഏകദേശം 3.5 ബില്യൺ ആളുകൾ), ജന്തുജന്യ രോഗങ്ങൾക്ക് വിധേയരാകാൻ സാധ്യതയുണ്ടെന്ന് പഠനത്തിൽ കണ്ടെത്തി.
സെന്‍റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്‍റിലെ (സിഎസ്ഇ) സസ്റ്റൈനബിൾ ഫുഡ് സിസ്റ്റംസിന്‍റെ പ്രോഗ്രാം ഡയറക്റ്റർ അമിത് ഖുറാനയുടെ പഠനത്തിൽ ഭക്ഷ്യ സംവിധാനങ്ങൾ മൃഗങ്ങളുടെ പ്രജനന കേന്ദ്രങ്ങളാണെന്ന് കണ്ടെത്തി. ഇവയിലെ സൂക്ഷ്മാണുക്കളുടെ പ്രതിരോധശേഷിക്ക് കാലാവസ്ഥാ വ്യതിയാനവുമായും ജൈവവൈവിധ്യവുമായും ബന്ധമുണ്ട്.
വന്യജീവികളിൽ 20,000ൽ കൂടുതൽ കൊറോണ വൈറസുകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ മനുഷ്യരിൽ ഏഴെണ്ണം മാത്രമേ കണ്ടെത്തിയിട്ടുള്ളൂ. രാജ്യത്ത് പ്രതിവർഷം 17 ദശലക്ഷം സംഭവങ്ങളാണ് മൃഗങ്ങളുടെ കടിയേൽക്കുന്നത് സംബന്ധിച്ച് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 19,000 മരണങ്ങൾ ഇത് മൂലമുണ്ടാകുന്നതായാണ് കണക്ക്. 3,000 കോടി രൂപയാണ് വാക്സിനുകൾക്കായി രാജ്യം ചെലവഴിക്കുന്നത്.
ആന്‍റിബയോട്ടിക്കുകൾ കൊണ്ട് ഫലമുണ്ടാകാതെ വരുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. ചൈനയിൽ കണ്ടെത്തിയ ഏറ്റവും പുതിയ കൊറോണ വൈറസ് എച്ച്കെയു 5 പുതിയ ഭീഷണിയാണെന്ന് ഡോ. രാജേഷ് ഭാട്ടിയ ചൂണ്ടിക്കാട്ടി.
ഇന്ത്യൻ നഗരങ്ങളിലെ വെള്ളം സുരക്ഷിതമല്ലെന്ന് ഹെൽത്ത് സിസ്റ്റംസ് ട്രാൻസ്‌ഫോർമേഷൻ പ്ലാറ്റ്‌ഫോമിന്‍റെ മുതിർന്ന ഉപദേഷ്ടാവായ പ്രണയ് ലാൽ പറഞ്ഞു. നമ്മുടെ ടാപ്പുകളിൽ നിന്ന് കുടിവെള്ളം വരുന്ന ഒരു നഗരം പുരി മാത്രമേയുള്ളൂ, അദ്ദേഹം പറഞ്ഞു.
പരിസ്ഥിതി, വികസന വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഇന്ത്യയിൽ നിന്നുള്ള പത്രപ്രവർത്തകരുടെ വാർഷിക സമ്മേളനമാണ് അനിൽ അഗർവാൾ ഡയലോഗ്. രാജസ്ഥാനിലെ നിംലിയിൽ സ്ഥിതി ചെയ്യുന്ന അനിൽ അഗർവാൾ പരിസ്ഥിതി പരിശീലന ഇൻസ്റ്റിറ്റ്യൂട്ടിൽ സെന്‍റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്‍റ് (സിഎസ്ഇ) എല്ലാ വർഷവും സംഘടിപ്പിക്കുന്ന ഉച്ചകോടിയിൽ ഇത്തവണ 80ലധികം മാധ്യമ പ്രവർത്തകർ പങ്കെടുത്തു. നാല് ദിവസം നീണ്ട് നിന്ന ഉച്ചകോടി സമാപിച്ചു.