പ്രളയകാലത്ത് ചേര്‍ത്തുപിടിച്ച പറവൂര്‍ എംഎല്‍എയായിരുന്ന സതീശനാണ് സീതാലക്ഷ്മി അമ്മാളിന് അമ്മാളു അമ്മ എന്ന് പേരിടുന്നത്
കൊച്ചി: പറവൂര്‍ സ്വദേശിനി അമ്മാളു അമ്മ എന്ന സീതാലക്ഷ്മി അമ്മാള്‍ തിരുവനന്തപുരത്തേക്ക് എത്തിയത് രണ്ട് ആഗ്രഹങ്ങളുമായി ആയിരുന്നു. തന്‍റെ "മകന്‍' വി.ഡി. സതീശന്‍റെ സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയാകാനും ഒന്ന് ആശ്ലേഷിക്കാനും. ആ ആഗ്രഹം ഇരട്ടിമധുരമായതിന്‍റെ സാഫല്യത്തിന്‍റെ സന്തോഷത്തിലാണ് അമ്മാളു അമ്മ മടങ്ങിയത്. അമ്മയ്ക്ക് സതീശനൊപ്പം രാഹുല്‍ ഗാന്ധിയെയും കെട്ടിപ്പിടിക്കാനായി.
വി.ഡി. സതീശനൊപ്പമുള്ള ചിത്രവുമുയര്‍ത്തി സദസില്‍ നിന്ന അമ്മാളു അമ്മയെപ്പറ്റി രാവിലെ തന്നെ ചാനൽ മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്തയിലൂടെ പുറംലോകത്തെ അറിയിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പപ്പെട്ട മുഖ്യമന്ത്രിയുടെ സ്റ്റാഫ് അംഗങ്ങളാണ് അവരെ വേദിയില്‍ എത്തിച്ചത്.
സത്യപ്രതിജ്ഞാ വേദിയിലെത്തിയ അമ്മാളു അമ്മയെ വി.ഡി. സതീശൻ പരിചയപ്പെടുത്തിയപ്പോൾ രാഹുൽ ഗാന്ധി അവരെ ആശ്ലേഷിക്കുന്നു.
പ്രളയകാലത്ത് ചേര്‍ത്തുപിടിച്ച പറവൂര്‍ എംഎല്‍എയായിരുന്ന സതീശനാണ് സീതാലക്ഷ്മി അമ്മാളിന് അമ്മാളു അമ്മ എന്ന് പേരിടുന്നത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ അമ്മാളു അമ്മയോട് സതീശന്‍ മകനെപ്പോലെയാണോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മകന്‍ തന്നെയാണ് എന്നായിരുന്നു മറുപടി. സ്വന്തമായി മക്കളില്ലാത്ത അമ്മാളു അമ്മ സതീശനെ സ്വന്തം മകനായാണ് കാണുന്നത്.