സിപിഎമ്മിനെ ഞെട്ടിച്ച കൊഴിഞ്ഞുപോക്ക്; അണിയറയില്‍ കെസിയുടെ തന്ത്രം

 

MV Graphics

Special Story

സിപിഎമ്മിനെ ഞെട്ടിച്ച കൊഴിഞ്ഞുപോക്ക്; അണിയറയില്‍ കെസിയുടെ തന്ത്രം

ജി.സുധാകരനെപ്പോലുള്ളവരെ യുഡിഎഫ് പാളയത്തിലെത്തിക്കാന്‍ കെ.സി.വേണുഗോപാല്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ ഗൂഢാലോചന തുടങ്ങിയിരുന്നുവെന്ന് സിപിഎം നേതൃത്വം ആരോപിക്കുന്ന സ്ഥിതി വരെയുണ്ടായി

Thiruvananthapuram Bureau

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിന് അത്ര പരിചയമില്ലാത്ത പുതിയൊരു പ്രതിഭാസത്തിന് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചു. സിപിഎമ്മില്‍ ഉന്നതസ്ഥാനങ്ങളിലിരുന്ന മുതിര്‍ന്ന നേതാക്കള്‍ കൂട്ടത്തോടെ യുഡിഎഫിന്‍റെ പാളയത്തിലെത്തുന്ന കൗതുകക്കാഴ്ചയായിരുന്നു അത്. ജി.സുധാകരന്‍, ഐഷാ പോറ്റി, പി.കെ.ശശി, ടി.കെ.ഗോവിന്ദന്‍, പി.വി.കുഞ്ഞിക്കൃഷ്ണന്‍, എ.സുരേഷ് കുമാര്‍, ബി.എന്‍.ഹക്‌സര്‍ തുടങ്ങി ആ പട്ടിക നീളുന്നു. അവരില്‍ പലരും യുഡിഎഫ് സ്ഥാനാര്‍ഥികളായി മത്സരിക്കുകയും ചെയ്തു.

പ്രാദേശികമായി ഉയര്‍ന്ന സന്ദേഹങ്ങളെല്ലാം പരിഹരിച്ച് മുന്‍ സിപിഎം നേതാക്കളെ യുഡിഎഫിന്‍റെ പോര്‍ച്ചട്ടയണിയിച്ച് പടക്കളത്തിലിറക്കിയതിന്‍റെ ക്രെഡിറ്റ് മുഖ്യമായും ഒറ്റയൊരാള്‍ക്കാണ്-സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപിക്ക്. സംഘടനാരംഗത്തെ പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പരിചയത്തില്‍ നിന്നുടലെടുത്ത നയചാതുരിയും പ്രായോഗികബുദ്ധിയുമാണ് ആ നീക്കത്തിന് കെസിയെ സഹായിച്ചത്. ജി.സുധാകരനെപ്പോലുള്ളവരെ യുഡിഎഫ് പാളയത്തിലെത്തിക്കാന്‍ കെ.സി.വേണുഗോപാല്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ ഗൂഢാലോചന തുടങ്ങിയിരുന്നുവെന്ന് സിപിഎം നേതൃത്വം ആരോപിക്കുന്ന സ്ഥിതി വരെയുണ്ടായി.

ഇത്തവണ പ്രചാരണ രംഗത്ത് സിപിഎം നേതാക്കള്‍ ഏറ്റവുമധികം വിയര്‍ത്തതും ഈ കൊഴിഞ്ഞുപോക്കിന് മറുപടി പറയാനായിരുന്നു. വ്യാജവാര്‍ത്തകളും വക്കീല്‍ നോട്ടീസുമായി കെസിയെ വളഞ്ഞിട്ട് ആക്രമിക്കാന്‍ സിപിഎം ശ്രമിച്ചെങ്കിലും ഫലമുണ്ടായതുമില്ല. മൂന്ന് തവണ കൊട്ടാരക്കരയില്‍ നിന്നുള്ള സിപിഎം എംഎല്‍എയായിരുന്ന ഐഷാ പോറ്റി മൂന്നു പതിറ്റാണ്ടു കാലത്തെ സിപിഎം ബന്ധം ഉപേക്ഷിച്ച് ഈ വര്‍ഷമാദ്യം കോണ്‍ഗ്രസിന്‍റെ വേദിയിലെത്തിയപ്പോള്‍ ഷാളണിയിച്ച് സ്വീകരിച്ചത് കെ.സി. വേണുഗോപാലും എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയും ചേര്‍ന്നായിരുന്നു. മുന്‍മന്ത്രിയും സംസ്ഥാനത്ത് സിപിഎമ്മിന്‍റെ ഏറ്റവും മുതിര്‍ന്ന നേതാക്കളിലൊരാളുമായിരുന്ന ജി.സുധാകരന്‍ അമ്പലപ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായതിനു പിന്നിലും കെ.സി.വേണുഗോപാലിന്‍റെ കരുനീക്കങ്ങളുണ്ട്. ദീര്‍ഘകാലമായി ആലപ്പുഴയില്‍ നിന്നുള്ള എംപി എന്ന നിലയില്‍ ജി.സുധാകരനുമായി കെസിക്ക് ഏറെക്കാലത്തെ അടുപ്പമുണ്ട്. 2024 ഡിസംബറില്‍, ജി.സുധാകരനെ സിപിഎം അമ്പലപ്പുഴ ഏരിയാ സമ്മേളനത്തില്‍ നിന്ന് ഒഴിവാക്കിയതായി വാര്‍ത്തകള്‍ വന്ന സമയത്തു തന്നെ അദ്ദേഹത്തെ കെ.സി.വേണുഗോപാല്‍ വസതിയില്‍ സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്നു നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്തു. ജി.സുധാകരനെ തങ്ങളുടെ പക്ഷത്തേക്ക് ആകര്‍ഷിക്കാന്‍ ബി.ഗോപാലകൃഷ്ണന്‍റെ നേതൃത്വത്തില്‍ ബിജെപി ചരടുവലി നടത്തുന്ന സമയവുമായിരുന്നു അത്.

തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി ജി.സുധാകരന്‍ സിപിഎം വിട്ടപ്പോള്‍ തിരക്കിട്ട് പ്രതികരിക്കാതെ, കാത്തിരുന്ന് കാണുക എന്ന നിലപാടാണ് കെസി സ്വീകരിച്ചത്. ജി.സുധാകരന്‍റെ വ്യക്തിപരമായ രാഷ്ട്രീയ സത്യസന്ധതയോടുള്ള ആദരവ് നിലനിര്‍ത്തിക്കൊണ്ടായിരുന്നു കെസിയുടെ പ്രതികരണങ്ങള്‍. പിന്നീട് യുഡിഎഫ് പിന്തുണയ്ക്കുന്ന സ്ഥാനാര്‍ഥിയായതോടെ ജി.സുധാകരന്‍റെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തതും കെസി തന്നെ. ജി.സുധാകരനു വേണ്ടി ഇത്തവണ ഏറ്റവും കൂടുതല്‍ പ്രചാരണം നടത്തിയ പ്രമുഖ നേതാവും കെ.സി.വേണുഗോപാല്‍ തന്നെയായിരിക്കും.

സ്വന്തം നാടായ കണ്ണൂരില്‍, സിപിഎമ്മിന്‍റെ ചരിത്രത്തില്‍ ഇന്നേ വരെയില്ലാത്ത പൊട്ടിത്തെറികളുണ്ടായപ്പോള്‍ ആ രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമാക്കി ഒരുക്കിയെടുത്തതും കെസിയുടെ നയതന്ത്രജ്ഞതയായിരുന്നു. സിപിഎമ്മില്‍ നിന്നു പുറത്തു വന്ന ടി.കെ.ഗോവിന്ദനെയും പി.വി.കുഞ്ഞിക്കൃഷ്ണനെയും യുഡിഎഫ് സ്ഥാനാര്‍ഥികളാക്കാന്‍ അവസരത്തിനൊത്തുയര്‍ന്ന് കരുനീക്കിയതും കെസി തന്നെ. സിപിഎമ്മില്‍ നിന്ന് കടുത്ത ഭീഷണി നേരിട്ട സമയത്ത് ടി.കെ.ഗോവിന്ദനും കുഞ്ഞിക്കൃഷ്ണനും കെസി പകര്‍ന്നു നല്‍കിയ ആത്മധൈര്യവും വളരെ വലുതായിരുന്നു.

പാര്‍ട്ടി വിട്ടു പോയവരുടെ ആരോപണങ്ങള്‍ക്ക് മറുപടി പറയാനാണ് ഇത്തവണ തിരഞ്ഞെടുപ്പു പ്രചാരണവേളയില്‍ സിപിഎം നേതാക്കള്‍ ഏറ്റവുമധികം സമയവും ഊര്‍ജ്ജവും ചിലവഴിക്കേണ്ടി വന്നത്. പ്രത്യേകിച്ച് കണ്ണൂരില്‍ ഗോവിന്ദനും കുഞ്ഞിക്കൃഷ്ണനും പാര്‍ട്ടി നേതൃത്വത്തിനെതിരെ നിരത്തിയ കുറ്റപത്രങ്ങള്‍ സംസ്ഥാനത്തുടനീളം ചര്‍ച്ചയായി. സംസ്ഥാനത്തിന്‍റെ എല്ലാ ഭാഗങ്ങൡും പ്രചാരണത്തിനിറങ്ങിയ കെ.സി.വേണുഗോപാല്‍ എല്ലായിടത്തും അവ ചര്‍ച്ചാ വിഷയമാക്കി സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലാക്കുകയും ചെയ്തു.

''60 വർഷത്തെ ഇടത് കുത്തകയ്ക്ക് അന്ത്യം കുറിക്കും''; തൃക്കരിപ്പൂരിൽ പുതുചരിത്രമെഴുതുമെന്ന് സന്ദീപ് വാര‍്യർ

കാലവർഷം ചതിക്കുമോ? മഴ കുറയും, എൽ നിനോ സ്വാധീനിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്

നോയിഡയിൽ തൊഴിലാളി സമരം അക്രമാസക്തം; വാഹനങ്ങൾ തീയിട്ട് നശിപ്പിച്ചു

കെഎസ്ആർടിസി ജീവനക്കാരെ ആക്രമിച്ച കേസിൽ യുവാക്കൾ അറസ്റ്റിൽ

യുദ്ധവിരുദ്ധ പ്രതികരണം ഇനിയും തുടരും; ട്രംപ് ഭരണകൂടത്തെ ഭയമില്ല: മാർപ്പാപ്പ