സോംദത്ത ബാനർജി
നവരാത്രിക്കാലത്ത് ഇന്ത്യയിൽ മാത്രമല്ല ലോകത്തിന്‍റെ വിവിധ കോണുകളിൽ ദുർഗാപൂജ നടക്കുന്നത് പതിവാണ്. യൂറോപ്പ് മുതൽ ദക്ഷിണ കൊറിയ വരെയുളഅള രാജ്യങ്ങളിൽ ഇന്ത്യൻ സമൂഹം ദുർഗാപൂജ ആഘോഷിക്കാറുണ്ട്. പക്ഷേ ഒരു വനിത പൂജ നടത്തുന്നുവെന്നതാണ് ജപ്പാനിലെ ദുർഗാപൂജയുടെ പ്രത്യേകത. ടോക്കിയോയിലെ കോട്ടോ- കു മേഖലയിൽ സോംദത്ത ബാനർജിയാണ് ദുർഗാപൂജയ്ക്ക് നേതൃത്വം നൽകിയത്. ഇന്ത്യ ബംഗാൾ കൾച്ചറൽ അസോസിയേഷൻ ജപ്പാൻ (ഐബിസിഎജെ) അംഗമാണ് സോംദത്ത. ഐബിസിഎജെഎല്ലാത്തവണയും ജപ്പാനിൽ ദുർഗാപൂജ ഒരുക്കാറുള്ളത്. 14 വർഷമായി തുടരുന്ന പൂജയിൽ ഇതാദ്യമായാണ് ഒരു സ്ത്രീ ദുർഗാപൂജ നടത്തുന്നത്.
പശ്ചിമബംഗാളിലെ ശാന്തിനികേതനിൽ ജനിച്ചു വളർന്ന സോംദത്ത അഞ്ച് വർഷം മുൻപാണ് ടോക്കിയോയിലെത്തിയത്. തന്‍റെ കുടുംബത്തിൽ പുരുഷന്മാർ മാത്രം ദുർഗാ പൂജ ചെയ്യുന്നത് കണ്ടാണ് വളർന്നതെന്ന് സോംദത്ത പറയുന്നു.
ഐബിസിഎജെ അടുത്ത പൂജയെക്കുറിച്ച് ചർച്ച നടത്തുമ്പോഴാണ് അവിചാരിതമായി സോംദത്തയ്ക്ക് അവസരം ലഭിച്ചത്. സാധാരണയായി പൂജ നടത്തിക്കൊണ്ടിരുന്ന പൂജാരിക്ക് ഇത്തവണ എത്താൻ കഴിയില്ലെന്ന് അറിയിച്ചിരുന്നു.
അതോടെയാണ് മറ്റാര് പൂജ ചെയ്യും എന്ന ചോദ്യം ഉയർന്നത്. താൻ മുന്നോട്ടു വന്നപ്പോൾ സെക്കൻഡുകളോളം മീറ്റിങ്ങിൽ പങ്കെടുത്തവർ നിശബ്ദരായിപ്പോയെന്ന് സോംദത്ത. പക്ഷേ പിന്നീട് ഓരോരുത്തരായി പിന്തുണ അറിയിക്കാൻ തുടങ്ങി. പൂജയെക്കുറിച്ചെല്ലാം മുൻകൂട്ടി പഠിച്ചിരുന്നു. ഭർത്താവും രണ്ട് പെൺമക്കളും എല്ലാ പിന്തുണയും നൽകി. മന്ത്രങ്ങൾ ചൊല്ലിപ്പഠിച്ചു. ആചാരങ്ങൾ ഹൃദിസ്ഥമാക്കി. സംസ്കൃതത്തിൽ അറിവുള്ളത് പൂജയിൽ ഒരുപാട് സഹായം ചെയ്തു.
പൂജയുടെ അന്തസത്ത ഭക്തിയാണെന്ന് സോംദത്ത പറയുന്നു. പൂജ തുടങ്ങി ആദ്യ 15 മിനിറ്റ് അതികഠിനം ആയിരുന്നു. എന്നാൽ അതിനു ശേഷം എല്ലാം വളരെ സുഗമമായി പൂർത്തിയായി. ദേവി ദുർഗ തന്നെ സ്വീകരിച്ചതാണ് താൻ കരുതുന്നതെന്നും സോംദത്ത.