.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ജനക്ഷേമ പദ്ധതികൾ തുടരും
കെ.എന്‍. ബാലഗോപാല്‍
ധനകാര്യമന്ത്രി
നവകേരള സൃഷ്ടിക്ക് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത വിപുലമായ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാന ഘടകങ്ങളിലൊന്നാണു സാധാരണക്കാരുടെയും തൊഴിലാളികളുടെയും സംരക്ഷണം. ആ ലക്ഷ്യത്തിലേക്കുള്ള കര്‍മ പദ്ധതിയുടെ തുടര്‍ പരിപാടികളാണു കഴിഞ്ഞ ദിവസം മന്ത്രിസഭായോഗം അംഗീകരിച്ചത്. സംസ്ഥാനത്തെ ഏതാണ്ട് എല്ലാ ജനവിഭാഗങ്ങളുടെയും വിവിധ ആനുകൂല്യങ്ങളുടെ വര്‍ധനവും സമയബന്ധിതമായ വിതരണവും ഉറപ്പാക്കുന്ന പ്രവര്‍ത്തന പദ്ധതിയാണു മുഖ്യമന്ത്രി അവതരിപ്പിച്ചത്.
ക്ഷേമ പെന്‍ഷന്‍ 2000 രൂപയിലേക്ക് ഉയർത്തിയിരിക്കുകയാണ്. വീട്ടമ്മമാര്‍ക്ക് പ്രതിമാസം 1000 രൂപ പെന്‍ഷന്‍ ഏര്‍പ്പെടുത്തി. തൊഴിൽ അന്വേഷിക്കുന്ന യുവാക്കള്‍ക്ക് പ്രതിമാസം 1000 രൂപ സ്കോളര്‍ഷിപ്പ് അനുവദിച്ചു. ഇതു രണ്ടും പുതിയ പദ്ധതികളാണ്. ആശ, അങ്കണവാടി, പ്രീ-പ്രൈമറി, സ്കൂള്‍ പാചകത്തൊഴിലാളികള്‍, സാക്ഷരതാ പ്രേരക്‌മാര്‍, ഗസ്റ്റ് ലക്ചറര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വേതന വര്‍ധന നടപ്പിലാക്കി. കുടുംബശ്രീ എഡിഎസുകള്‍ക്കുള്ള പ്രവര്‍ത്തന ഗ്രാന്‍റ് കൂട്ടി. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ഡിഎ/ഡിആര്‍ കൂടി അനുവദിച്ചു.
സംസ്ഥാന ജീവനക്കാരുടെ 11-ാം ശമ്പളപരിഷ്കരണ കുടിശികയുടെ മൂന്നും നാലും ഗഡുക്കള്‍ അനുവദിക്കാനും തീരുമാനിച്ചു. റബ്ബറിന്‍റെ താങ്ങുവില 200 രൂപയായി ഉയര്‍ത്തി. ഈ സര്‍ക്കാരിന്‍റെ കാലത്ത് റബര്‍ സബ്സിഡിയില്‍ 50 രൂപയുടെ വർധനയാണ് വരുത്തിയത്. നെല്ലിന്‍റെ താങ്ങുവില 30 രൂപയായി ഉയര്‍ത്തി. കേന്ദ്രം നിശ്ചയിച്ചിരിക്കുന്നതിനെക്കാള്‍ വളരെ ഉയര്‍ന്ന തുകയാണ് സംസ്ഥാനം നല്‍കുന്നത്.
കെട്ടിട നിര്‍മാണത്തൊഴിലാളി ക്ഷേമനിധിയിലെ വലിയൊരു പ്രശ്നത്തിനു പരിഹാരം കാണുകയാണ്. ക്ഷേമനിധി അംഗങ്ങള്‍ക്ക് കൊടുക്കാനുള്ള ഏതാണ്ട് ആയിരം കോടിയോളം രൂപയുടെ കുടിശിക കൊടുത്തുതീര്‍ക്കാനുള്ള പ്രവര്‍ത്തന പദ്ധതിയും പ്രഖ്യാപിച്ചു. വിവിധ വിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ കുടിശികരഹിതമായി തന്നെ നല്‍കുകയാണ്. അങ്കണവാടി ജീവനക്കാരുടെ ക്ഷേമനിധി പെന്‍ഷന്‍ കുടിശിക, പട്ടിക വിഭാഗ, മത്സ്യത്തൊഴിലാളി വിദ്യാര്‍ഥികളുടെ സ്കോളര്‍ഷിപ്പുകള്‍, മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കുള്ള തണല്‍ പദ്ധതി, ഖാദി തൊഴിലാളികളുടെ പൂരക വരുമാന പദ്ധതി, വിവിധ വിഭാഗങ്ങളിലെ മിശ്രവിവാഹിതര്‍ക്കുള്ള ധനസഹായങ്ങള്‍, മലബാര്‍ ദേവസ്വത്തിന് കീഴിലെ ആചാര്യ സ്ഥാനീയര്‍, കോലധാരികള്‍ തുടങ്ങിയവര്‍ക്കുള്ള ധനസഹായം എന്നിവയെല്ലാം സമയബന്ധിതമായി തന്നെ നൽകുകയാണ്.
ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട ആരോഗ്യകിരണം, ശ്രുതിതരംഗം പദ്ധതികള്‍ക്കുള്ള തുകകളും പൂർണമായും നല്‍കുന്നു. മരുന്നു വിതരണം, വിലക്കയറ്റ വിരുദ്ധ നടപടികള്‍, നെല്ല് സംഭരണം, റേഷന്‍ വിതരണം, മരാമത്ത് പ്രവൃത്തികള്‍ തുടങ്ങിയവയ്ക്കെല്ലാം മതിയായ സാമ്പത്തിക വകയിരുത്തല്‍ ഉറപ്പാക്കുകയാണ്. ആയിരം കോടി രൂപ അടങ്കലില്‍ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പുരോഗമിക്കുന്നു. ഒരുമാസത്തിനുള്ളില്‍ തന്നെ ഏതാണ്ട് 4200ൽപ്പരം ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണവും നവീകരണവും പൂര്‍ത്തീകരിക്കുകയാണ്.
അവശജനവിഭാഗങ്ങള്‍ക്ക് സഹായകമായ വയോമിത്രം, സ്നേഹപൂര്‍വം, ആശ്വാസകിരണം, സ്നേഹസ്പര്‍ശം, മിഠായി തുടങ്ങിയ സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്കുള്ള ധനസഹായങ്ങളും സമയബന്ധിതമായി കൊടുത്തുതീർക്കുന്നു. പ്രവാസികള്‍, ഖാദി തൊഴിലാളികള്‍, കരകൗശല തൊഴിലാളികള്‍ ഈറ്റ, മുള തൊഴിലാളികള്‍ മരം കയറുന്നവര്‍, തോട്ടം തൊഴിലാളികള്‍, വൃദ്ധസദനത്തിലെ കൗണ്‍സലര്‍മാര്‍ തുടങ്ങിയവര്‍ക്കുള്ള ആനുകൂല്യങ്ങളും ഉറപ്പാക്കുന്നുണ്ട്. പരമ്പരാഗത തൊഴിലാളികളുടെ ഉന്നമനത്തിന് പ്രവര്‍ത്തിക്കുന്ന സുരഭി, ഹാന്‍വീവ്, ഹാന്‍ടെക്സ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്കാവശ്യമായ സാമ്പത്തിക പിന്തുണയും നൽകുന്നു.
ഇതൊക്കെയാണ് സംസ്ഥാന സര്‍ക്കാർ മുന്‍ഗണന നൽകുന്ന കാര്യങ്ങൾ.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ ഓരോന്നായി യാഥാർഥ്യമാക്കുകയാണ്. കേരളത്തിലെ ഒരു സാധാരണ കുടുംബത്തിലെ മൂന്നു തലമുറയില്‍പ്പെട്ട ആളുകളിലേക്കും സര്‍ക്കാരിന്‍റെ ക്ഷേമം നേരിട്ടെത്തും. മുത്തശനും മുത്തശിക്കും 2000 രൂപ ക്ഷേമപെന്‍ഷന്‍, അമ്മയ്ക്ക് 1000 രൂപ സ്ത്രീസുരക്ഷാ പെന്‍ഷന്‍, മക്കള്‍ക്ക് 1000 രൂപ വീതം സ്കോളര്‍ഷിപ്പ് സഹായം ഉള്‍പ്പെടെ ആറായിരമോ ഏഴായിരമോ രൂപവരെ ഒരു വീട്ടിലേക്ക് എത്തുകയാണ്. ഇതിനു പുറമെയാണ് സര്‍ക്കാരിന്‍റെ വിപുലമായ വിപണി ഇടപെടലിന്‍റെ ഭാഗമായ വിലക്കുറവിന്‍റെ നേട്ടവും കുടുംബ ബജറ്റിനെ താങ്ങിനിർത്തുന്നത്.
ഇത്രയും വിപുലവും ബൃഹത്തുമായ ക്ഷേമപ്രവര്‍ത്തനങ്ങള്‍ മറ്റൊരു സംസ്ഥാനത്തുമില്ല. ഏതാണ്ട് 62 ലക്ഷത്തോളം പേർക്ക് പ്രതിമാസം 2000 രൂപ ക്ഷേമപെന്‍ഷന്‍ നല്‍കുന്നതിന് ഒരു വർഷം വേണ്ടിവരുന്നത് 13,000 കോടിയോളം രൂപയാണ്. രണ്ടാം പിണറായി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമ്പോഴേക്കും അഞ്ചു വര്‍ഷംകൊണ്ട് വിതരണം ചെയ്ത പെന്‍ഷന്‍ തുക 50,000 കോടി രൂപ കടക്കും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ മാത്രം ഈ വര്‍ഷം അധികമായി വേണ്ടിവരുന്നത് പതിനായിരം കോടി രൂപയാണ്. സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതിക്ക് 3800 കോടി രൂപയും സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വര്‍ധനയ്ക്ക് 2800 കോടി രൂപയും യുവതലമുറയ്ക്ക് കണക്റ്റ് ടു വര്‍ക്ക് സ്കോളര്‍ഷിപ്പിന് 600 കോടി രൂപയും ഉള്‍പ്പെടെയാണിത്.
ഈ ചെലവുകള്‍ നിര്‍വഹിക്കാനുള്ള പണം സര്‍ക്കാര്‍ എങ്ങനെ കണ്ടെത്തുമെന്നാണ് പ്രതിപക്ഷം ഉള്‍പ്പെടെയുള്ളവരുടെ സംശയം. ചില മാധ്യമങ്ങളും ഈ സംശയം ഉയര്‍ത്തിയിട്ടുണ്ട്. എല്ലാവരോടും ഒന്നുമാത്രമേ പറയാനുള്ളൂ. എൽഡിഎഫ്സര്‍ക്കാര്‍ ചെയ്യാന്‍ കഴിയുന്നത് മാത്രമേ പറയാറുള്ളൂ. പറയുന്നതെല്ലാം ചെയ്യുകയും ചെയ്യും. ഇടക്കാല ബജറ്റിലല്ല ഇപ്പോഴത്തെ പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുള്ളത്. സാമ്പത്തിക വര്‍ഷത്തിന്‍റെ പകുതിയോളം കാലം അവശേഷിക്കെ ഇക്കാലയളവിനുള്ളില്‍ നടപ്പിലാക്കാന്‍ കഴിയുമെന്ന് ഉറപ്പുള്ള പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഒന്നും രണ്ടും പിണറായി സര്‍ക്കാരുകളുടെ കാലത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രികയുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് ഓരോ വര്‍ഷവും അഭിമാനപൂർവം ജനങ്ങളുടെ മുന്നില്‍ സമര്‍പ്പിച്ചിരുന്നു. സര്‍ക്കാര്‍ പറഞ്ഞ ഓരോ കാര്യങ്ങളുടെയും പുരോഗതി സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ ജനത്തെ അറിയിച്ചുകൊണ്ടാണ് മുന്നോട്ടുപോകുന്നത്.
ഈ സര്‍ക്കാരിന്‍റെ പ്രഥമവും പ്രധാനപ്പെട്ടതുമായ മുന്‍ഗണന വികസനവും ക്ഷേമവുമാണ്. ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്ന ഏറ്റവും വലിയ ബദലാണ് കേരളത്തിലെ വിപുലമായ ക്ഷേമപ്രവര്‍ത്തനങ്ങള്‍. അഞ്ചുലക്ഷം പാവപ്പെട്ട മനുഷ്യര്‍ക്ക് വീടുകള്‍ വച്ചുനല്‍കിയും സംസ്ഥാനത്തെ 42 ലക്ഷം കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 5 ലക്ഷം രൂപയുടെ സൗജന്യചികിത്സ നല്‍കിയും നാം മുന്നോട്ടുപോകുകയാണ്. നവംബര്‍ ഒന്നിന് കേരളത്തിലെ 64,006 അതിദരിദ്ര കുടുംബങ്ങളെ ആ അവസ്ഥയിൽ മോചിപ്പിച്ചതിന്‍റെ ചരിത്രപരമായ പ്രഖ്യാപനം മുഖ്യമന്ത്രി നിയമസഭയില്‍ നടത്തും.
വികസനരംഗത്ത് കേരളം കുതിക്കുകയാണ്. വിഴിഞ്ഞം തുറമുഖവും പൂര്‍ത്തീകരണത്തിലേക്ക് അടുക്കുന്ന തെക്ക്-വടക്ക് ദേശീയപാതയും കേരളത്തെ വൈജ്ഞാനിക സമ്പദ് വ്യവസ്ഥയിലേക്ക് കൈപിടിച്ചു നടത്തുന്ന ഐ.ടി / ഐ.ടി അധിഷ്ഠിത വ്യവസായങ്ങളുടെ ശക്തിപ്പെടലും നാടിന്‍റെ ഭാവിയെ മാറ്റിമറിക്കാനുതകുന്നതാണ്. വാട്ടർ മെട്രൊയും ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കും ഐടി ഇടനാഴികളും നാടിന്‍റെ മുഖച്ഛായ മാറ്റാന്‍ പര്യാപ്തമായവയാണ്. നാടിന്‍റെ ഭാവി മുന്‍നിര്‍ത്തിയുള്ള നിരവധി നിക്ഷേപങ്ങളും അടിസ്ഥാനസൗകര്യവികസനവും നാം സാധ്യമാക്കി. വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കിഫ്ബിക്ക് ആവശ്യമായ സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്നതും സര്‍ക്കാരാണ്.
ഒരുവശത്ത് വികസന-ക്ഷേമപ്രവര്‍ത്തനങ്ങള്‍ മുടങ്ങാതെ കൊണ്ടുപോകുമ്പോഴും മറുവശത്ത് കേന്ദ്രം ഉപരോധസമാനമായ നടപടികള്‍ നമ്മളോട് സ്വീകരിക്കുകയായിരുന്നു. സംസ്ഥാനത്തിനു ലഭിക്കേണ്ട ന്യായമായ നികുതിവിഹിതത്തിലും അര്‍ഹമായ കടമെടുപ്പുപരിധിയിലും കേന്ദ്രം വെട്ടിക്കുറവുവരുത്തി. ഇതിലൂടെ ഓരോ വര്‍ഷവും കേരളത്തിന് ലഭിക്കേണ്ട 50,000 കോടി രൂപയെങ്കിലും നിഷേധിക്കപ്പെട്ടു. ഇതിനെതിര .മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വവും സമരം ചെയ്തിരുന്നു. കൂടാതെ സുപ്രീം കോടതിയില്‍ കേരളസര്‍ക്കാര്‍ കേന്ദ്ര നിലപാടുകള്‍ക്കെതിരെ കേസും നൽകി. കേന്ദ്ര നയങ്ങള്‍ കേരളത്തിന്‍റെ ധനവിഭവങ്ങള്‍ വെട്ടിച്ചുരുക്കുന്നുവെന്ന് ബോധ്യമായതിനെ തുടര്‍ന്നാണ് ഹര്‍ജിയില്‍ ഉന്നയിച്ച വിഷയങ്ങള്‍ ഭരണഘടനാ ബെഞ്ചിന്‍റെ പരിഗണനയ്ക്ക് വിടാന്‍ സുപ്രീംകോടതി തീരുമാനിച്ചത്.
സംസ്ഥാനത്തിന്‍റെ തനതുവരുമാനം അഞ്ചു വര്‍ഷം കൊണ്ട് 47,000 കോടിയില്‍ നിന്ന് ഒരു ലക്ഷം കോടിയിലേക്ക് കുതിക്കുകയാണ്. ഏതാണ്ട് 100 ശതമാനത്തിന്‍റെ വര്‍ധന. സംസ്ഥാനത്തിന്‍റെ ബജറ്റ് വലുപ്പമാകട്ടെ രണ്ട് ട്രില്യണായി വളര്‍ന്നിരിക്കുന്നു. സംസ്ഥാനത്തിന്‍റെ പ്രതിവര്‍ഷ ശരാശരി ചെലവ് ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് 1.17 ലക്ഷം കോടി രൂപയായിരുന്നെങ്കില്‍ രണ്ടാം സര്‍ക്കാരിന്‍റെ കാലത്ത് അത് 1.65 ലക്ഷം കോടി രൂപയിലേക്കെത്തി. വർധിച്ചുവന്ന സാമ്പത്തിക ഉത്തരവാദിത്വങ്ങൾ കാര്യക്ഷമമായി ഏറ്റെടുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. കേന്ദ്രത്തിന്‍റെ ബഹുമുഖമായ സാമ്പത്തിക നടപടികള്‍ ഒരുവശത്ത് കേരളത്തെ പിന്നിലേക്ക് വലിക്കുമ്പോഴും നാം പിടിച്ചുനിന്നു.
കേരളം കൈവരിച്ച ഈ നേട്ടങ്ങളുടെയെല്ലാം ഒരു അടിസ്ഥാനം ഭരണത്തുടര്‍ച്ചയായിരുന്നു. വികസന പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകാനും സമഗ്രമായ ഒരു കാഴ്ചപ്പാടോടെ പൂര്‍ത്തീകരിക്കാനും കഴിഞ്ഞത് ഈ തുടര്‍ച്ചയുടെ ഫലമായിരുന്നു. കൂടുതല്‍ മികവോടെയും കരുത്തോടെയും കേരളത്തിന് മുന്നോട്ടുകുതിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ നടപ്പിലാക്കുന്നതും ആവിഷ്കരിച്ചതുമായ പദ്ധതികളുടെ പൂര്‍ത്തീകരണവും തുടര്‍ പ്രവര്‍ത്തനങ്ങളും ഭാവികേരളത്തിന് സുപ്രധാനമാണ്. അതുകൊണ്ടുതന്നെ ഇടതു മുന്നണിയുടെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളും കരുതലും തുടരുക തന്നെ ചെയ്യും.