സെലിബ്രിറ്റിയായി ഒരു പൂവൻ കോഴി; പൂവന്‍റെ ലേലം ഉറപ്പിച്ചത് 1,25,101 രൂപയ്ക്ക്

 
Special Story

സെലിബ്രിറ്റിയായി ഒരു പൂവൻ കോഴി; ലേലം ഉറപ്പിച്ചത് ഒന്നേകാൽ ലക്ഷം രൂപയ്ക്ക്

ഇടവകാംഗമായ സോണി ജേക്കബ് രാമനാമൂലയിൽ ആണ് കോഴിപ്പൂവനെ ഈ തുകയ്ക്ക് ലേലം വിളിച്ച് സ്വന്തമാക്കിയത്

Namitha Mohanan

ബിനീഷ് മള്ളൂശേരി

കോട്ടയം: എവരി ഡോഗ് ഹാസ് എ ഡേ എന്ന് കേട്ട് തഴമ്പിച്ച വാക്കിനപ്പുറം ഏത് കോഴിക്കും ഒരു ദിനമുണ്ടെന്ന് ഒരു പൂവൻ കോഴി തെളിയിച്ചു. സ്ഥലം കോട്ടയത്ത് നട്ടാശേരി പൊൻപള്ളി സെന്‍റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ ഗീവർഗീസ് സഹദായുടെ പെരുന്നാൾ സമാപനത്തോടനുബന്ധിച്ചുള്ള കോഴി ലേലം. വാശിയേറിയ ലേലത്തിൽ പൊൻപള്ളി പുണ്യാളച്ചനുള്ള നേർച്ചയായി സമർപ്പിച്ച ഒരു പൂവൻ കോഴിയെ ലേലം ഉറപ്പിച്ചത് കേട്ടാൽ ഞെട്ടും ഒരു ലക്ഷത്തി ഇരുപത്തയ്യായിരത്തി ഒരുനൂറ്റി ഒന്ന് രൂപയ്ക്ക്. ഇടവകാംഗമായ സോണി ജേക്കബ് രാമനാമൂലയിൽ ആണ് കോഴിപ്പൂവനെ ഈ തുകയ്ക്ക് ലേലം വിളിച്ച് സ്വന്തമാക്കിയത്.

പള്ളിയിലെ പെരുന്നാൾ സമാപനത്തോടനുബന്ധിച്ചുള്ള ചടങ്ങിൽ നിരവധി പൂവൻ കോഴികളെ ലേലത്തിനായി ഇടവകാംഗങ്ങൾ ദേവാലയത്തിൽ എത്തിച്ചിരുന്നു. എന്നാൽ ലേലം ആരംഭിക്കുമ്പോൾ വെറും 100 രൂപയ്ക്കാണ് ആദ്യത്തെ കോഴിക്ക് തുക വിളിക്കുക. ഇവിടെ തുടങ്ങുന്ന ലേല നടപടികൾ ആയിരവും പതിനായിരവും കടന്ന് ലക്ഷത്തിലേക്ക് വിലയെത്തുന്നത് മുൻവർഷങ്ങളിലും ഇവിടെ ആവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം 60,000 രൂപയ്ക്കാണ് പെരുന്നാളിനോടനുബന്ധിച്ചുള്ള പൂവൻകോഴിയുടെ ലേലം ഉറപ്പിച്ചത്. പക്ഷേ ഇത്രയും തുക ഇതാദ്യം.

ഇത്തവണ ഇടവകയുടെ മധ്യസ്ഥനായ ഗീവർഗീസ് സഹദായുടെ 133-ാമത് ഓർമ്മപ്പെരുന്നാളാണ് പൊൻപള്ളി പള്ളിയിൽ ആചരിച്ചത്. പള്ളി വികാരി ഫാ. ഷൈജു ജോസ് ചെന്നിക്കര, സഹവികാരി ഫാ. ജോബിൻ എബ്രഹാം, ട്രസ്റ്റി, സെക്രട്ടറി, മാനേജിങ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം വഹിച്ചു. കോഴിയുടെ വില കോഴിക്കറിക്കില്ലെങ്കിലും ലേലക്കാരെയും നാട്ടുകാരെയും ഞെട്ടിച്ച് കോഴി നാട്ടിൽ സെലിബ്രിറ്റിയായി എന്ന് പറയാം.

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് അറസ്റ്റിൽ; കാപ്പ ചുമത്തി ജയിലിലടച്ചു

തിരുവനന്തപുരത്ത് മൂന്ന് സീബ്രകളെത്തി; വൻ വരവേൽപ്പ്

ദീർഘദൂരയാത്രക്കാർക്കായി ലക്ഷ്വറി ബസുമായി കെഎസ്ആർടിസി

മാസപ്പടിക്കേസ്: വീണയെ അടുത്തയാഴ്ച വീണ്ടും ചോദ്യം ചെയ്തേക്കും

ദേശീയപാതയുടെ ഇരുവശത്തെയും കെട്ടിട നിർമാണം; അപ്പീൽ നൽകുമെന്ന് പൊതുമരാമത്ത് മന്ത്രി