V Abdurahiman

 
Special Story

ലഹരിക്കെതിരേ കായിക ലഹരി

കളികളും കളി​ മൈതാനങ്ങളും വ്യായാമവും കളിക്കാഴ്ചകളും കളിക്കമ്പവും കായികക്ഷമതയും നമ്മുടെ കുട്ടികൾക്ക് അവരുടെ ഊ‍ർജം ശരിയായ തരത്തിൽ വിനിയോഗിക്കാനുള്ള വഴിയാണ്

വി. അബ്ദുറഹിമാൻ - കായിക മന്ത്രി

കേരള സമൂഹം നേരിടുന്ന അതീവ ഗൗരവമുള്ള ഒരു പ്രതിസന്ധിയാണ് മയക്കുമരുന്ന് പോലുള്ള ലഹരി പദാർഥങ്ങളുടെ വ്യാപനം. കുട്ടികളും യുവജനങ്ങളും ഉൾപ്പെടെ വലിയ തോതിൽ ഈ മാരക വിപത്തിന് അടിപ്പെടുകയാണ്. ഇ​തിൽ നിന്നും നമ്മുടെ കുട്ടികളെയും യുവജനങ്ങളെയും സംരക്ഷിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുകയാണ്. ഇക്കാര്യത്തിൽ കായിക വകുപ്പിന് സുപ്രധാനമായ റോൾ വഹിക്കാനുണ്ട്. മയക്കുമരുന്നു പോലുള്ള ലഹരി വസ്തുക്കൾകെതിരായ ഏറ്റവും ഫലപ്രദമായ പ്രതിരോധം കളികളാണ്. കായിക വഴിയിലൂടെ ലഹരിയെ തുരത്തുക എളുപ്പമാണ്. ഈ ലക്ഷ്യവും കൂടി മുന്നിൽക്കണ്ടാണ് കായിക നയത്തിന്‍റെ ആധാരശില "എല്ലാവർക്കും കായികം' (sports for all) രൂപപ്പെടുത്തിയത്.

ആരോഗ്യ പരിരക്ഷയിൽ വ്യായാമത്തിനും കായിക പ്രവർത്തനങ്ങൾക്കും വലിയ പ്രാധാന്യമുണ്ട്. ഒരു സമൂഹത്തിന്‍റെ ആരോഗ്യ നിലയുടെ അടിസ്ഥാനം കളികളും വ്യായാമങ്ങളുമാണ്. സുസ്ഥിര വികസനത്തിനുള്ള പ്രധാന മാർഗം കായിക പ്രവർത്തനമാണെന്ന പ്രമേയം 2024 നവംബറിൽ യു​എൻ അംഗീകരിച്ചിട്ടുണ്ട്. നമ്മുടെ കുട്ടികൾ കളിക്കളങ്ങളിൽ നിന്ന് അകന്നു. അതിന് പല കാരണങ്ങളുണ്ട്. കുട്ടികൾ ഡിജിറ്റൽ ലോകത്ത് ഒരുങ്ങിയതും കളിക്കാനുള്ള സംവിധാനങ്ങളുടെ പരിമിതിയും പഠനത്തിന്‍റെയും മറ്റും പേരിൽ അമിത സമ്മർദം ചെലുത്തുന്നതുമെല്ലാം കാരണങ്ങളാണ്. ഇതു കാരണം കുട്ടികളിൽ ജീവിത ശൈലീ രോഗങ്ങൾ അടക്കമുള്ള പ്രശ്നങ്ങൾ വർധി​ക്കുകയാണ്. ഈ സാഹചര്യത്തിലാണ് കായികക്ഷമതാ മിഷന്‍ എന്ന ദൗത്യം കായിക വകുപ്പ് ആരംഭിച്ചത്. പ്രായഭേദമന്യേ എല്ലാവരെയും വ്യായാമത്തിലേക്കും കളികളിലേക്കും ആകര്‍ഷിക്കുകയാണ് മിഷന്‍റെ ലക്ഷ്യം. ഇപ്പോൾ ലഹരി വലിയൊരു വിപത്തായി ഉയരുന്ന സാഹചര്യത്തിൽ കൃത്യം മറുമരുന്നായ കായിക പ്രവർത്തനങ്ങളും വ്യായാമവും പ്രോത്സാഹിപ്പിക്കുകയാണ്. കായികമെന്നത് കേവലം ച‌ാം​പ്യ​ന്മാരെ സൃഷ്ടിക്കുന്ന പ്രകിയ മാത്രമല്ല, മറിച്ച് ലഹരി ഉപയോഗം അടക്കം മനുഷ്യരെ ആസക്തിയിലേക്കും അടിമത്തത്വത്തിലേക്കും ഉന്മേഷരാഹിത്യത്തിലേക്കും നയിക്കുന്ന നിരവധി പ്രശ്നങ്ങളുടെ പ്രധാന പരിഹാരമാ‍‍‌ർഗമായി കളികൾക്കും കളിക്കളങ്ങൾക്കും മാറാനാകും.

കളികളും കളി​ മൈതാനങ്ങളും വ്യായാമവും കളിക്കാഴ്ചകളും കളിക്കമ്പവും കായികക്ഷമതയും നമ്മുടെ കുട്ടികൾക്ക് അവരുടെ ഊ‍ർജം ശരിയായ തരത്തിൽ വിനിയോഗിക്കാനുള്ള വഴിയാണ്. കളിക്കളങ്ങൾ കുട്ടികൾക്ക് ആവേശവും സന്തോഷവും പ്രദാനം ചെയ്യും. ജീവിതത്തോട് ലഹരിയുണ്ടാക്കും. നാടിന്‍റെ ഭാവി വികസനത്തിന് ഫലപ്രദമായ ഇടപെടൽ നടത്താൻ കഴിയുന്ന ആരോഗ്യമുള്ള പൗരരാ​യി അവർ മാറും.

എല്ലാവരെയും കളിക്കളങ്ങളിൽ എത്തിക്കാനുള്ള ഉത്തരവാദിത്തം സംസ്ഥാന കായിക വകുപ്പ് ഏറ്റെടുക്കുകയാണ്. നമ്മുടെ കുട്ടികളെയും യുവജനങ്ങളെയും ലഹരിയില്‍ നിന്ന് മോചിപ്പിക്കാനും, ലഹരി ഉപയോഗത്തിലേക്ക് നീങ്ങാതിരിക്കാനും പ്രേരിപ്പിക്കുന്ന തരത്തിൽ കേരളത്തിലെ 14 ജില്ലകളിലും സമഗ്രമായ ഫിറ്റ്‌നസ് ബോധവത്കരണമാണ് കായിക വകുപ്പ് ലക്ഷ്യമിടുന്നത്. ആരോഗ്യമുള്ളവരായിരിക്കാന്‍ ഓരോരുത്തര്‍ക്കും അവബോധം ഉണ്ടാകണം. ഈ തിരിച്ചറിവിന് വിപുലമായ പ്രചാരണവും ബോധവത്കരണ പ്രവർത്തനങ്ങളും നടത്തേണ്ടതുണ്ട്. ഇതിന്‍റെ ഭാഗമായി സംസ്ഥാന കായിക​ വകുപ്പിന്‍റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ സന്ദേശ യാത്ര ഇന്ന് ആരംഭിക്കുകയാണ്. മെയ് 5 ന് കാസര്‍ക്കോട് നിന്ന് ആരംഭിച്ച് മെയ് 22 ന് എറണാകുളത്ത് മറൈൻ ഡ്രൈവിൽ സമാപിക്കും. ഈ സംസ്ഥാന വ്യാപക ലഹരി വിരുദ്ധ സന്ദേശ യാത്ര കായിക ​മന്ത്രിയുടെ നേതൃത്വത്തിൽ 14 ജില്ലകളിലും പര്യടനം നടത്തും.

യാത്രയ്ക്ക് മുന്നോടിയായി തദ്ദേശ സ്ഥാപന സ്‌പോര്‍ട്‌സ് കൗണ്‍സിലുകളും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും ചേര്‍ന്ന് ഓരോ ജില്ലയിലും പ്രചാരണ, കായിക പരിപാടികള്‍ സംഘടിപ്പിച്ച് വരികയാണ്. യാത്രയുടെ ഭാഗമായി ഓരോ ജില്ലയിലും മിനി മാരത്തണ്‍, ജില്ലയിലെ രണ്ടോ മൂന്നോ കേന്ദ്രങ്ങളില്‍ സൈക്ലത്തോണ്‍, വാക്കത്തോണ്‍, കായിക പ്രദര്‍ശനം എന്നിവ ഉണ്ടാകും.

കളിക്കളങ്ങള്‍ വീണ്ടെടുക്കുന്നത് യാത്രയിലെ പ്രധാന ദൗത്യമാണ്. സംസ്ഥാനത്തിന്‍റെ വിവിധ ഇടങ്ങളിൽ കാടുപിടിച്ചും ഉപേക്ഷിക്കപ്പെട്ടും കിടക്കുന്ന കളിക്കളങ്ങള്‍ പുനരുദ്ധാരണം ചെയ്ത് കുട്ടികൾക്ക് കളിക്കാനായി വിട്ടുനൽകും. ഈ കളിക്കളങ്ങളില്‍ സ്‌പോട്‌സ് കിറ്റ് വിതരണം ചെയ്യുന്നുമുണ്ട്. ഓരോ കേന്ദ്രത്തിലും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലും. സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളെയും ഈ വിപുലമായ പ്രചാരണ പരിപാടിയുടെ ഭാഗമാക്കും. കാര്യക്ഷമതയുള്ള, ആരോഗ്യമുള്ള ഭാവി തലമുറയെ സൃഷ്ടിക്കാന്‍ നമുക്ക് ഒരുമിച്ച് നിൽക്കാം. കേരളത്തിന്‍റെയാകെ നന്മ ലക്ഷ്യമിട്ടുള്ള ഈ മഹാദൗത്യത്തില്‍ എല്ലാവരും സജീവ പങ്കാളികളാകണം.

നിപ ഭീതി: മണ്ണാർക്കാട് പെരിഞ്ചോളത്ത് വവ്വാൽ ചത്തുവീണതിൽ ആശങ്ക

കാർ പച്ചക്കറി വണ്ടിയിൽ ഇടിച്ചു; രാജസ്ഥാനിൽ 25 കാരനെ ആൾക്കൂട്ടം അടിച്ചു കൊന്നു

അമർനാഥ് തീർഥാടന സംഘത്തിന്‍റെ 5 ബസുകൾ‌ കൂട്ടിയിടിച്ചു; 36 പേർക്ക് പരുക്ക്

വയനാട് സ്വദേശിയായ യുവാവ് ഇസ്രയേലിൽ മരിച്ച നിലയിൽ

കോട്ടയം മെഡിക്കൽ കോളെജ് ഹോസ്റ്റൽ കെട്ടിടം അതീവ അപകാടവസ്ഥയിൽ