യേശുദാസിനെ അധിക്ഷേപിച്ചതിന് മറുപടിയായി ഇട്ട ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

 
Special Story

വിനായകന് നീല പുകച്ചുരുൾ പ്രണാമം!

"If you call a blind man visually challenged, will it change anything about his condition?''.

##ജി. വേണുഗോപാൽ

കേരളത്തിൽ ഇപ്പോൾ പഴയ ബിംബങ്ങളൊക്കെ തച്ചുടച്ചു പുതിയവ പണിയുകയാണു നമ്മൾ. "പൊളിറ്റിക്കൽ കറക്റ്റ്നെസ് ' എന്ന കരിങ്കൽ ഭിത്തിയിൽ തലതല്ലി ഒട്ടുമിക്ക പ്രശസ്തർക്കും അടി പതറുന്നു. കംപ്യൂട്ടർ സ്ക്രീനിനു പിന്നിൽ കുമ്പിട്ടിരിക്കുന്ന സോഷ്യൽ മീഡിയ തൊഴിലാളികൾ ഊരിപ്പിടിച്ച വാളുമായി ചാടിവീണു വെട്ടിവീഴ്ത്തുന്നു. മുറിവുണക്കാൻ പോലും സമയം കൊടുക്കാതെ മീഡിയ ക്യാമറകൾ അവരെ ശരപഞ്ജരത്തിൽ കിടത്തുന്നു. ഒരായുഷ്ക്കാലം മുഴുവൻ സ്വന്തം ജീവിതവും പ്രതിഭയും ഉരുക്കിയൊഴിച്ച് കേരളത്തെ ലോക സിനിമയുടെയും സംഗീതത്തിന്‍റെയും നെറുകയിൽ ഒരു സിന്ദൂരതിലകമായി ചാർത്തിയ അവരെ നിഷ്കരുണം വേട്ടയാടുന്നു. അസഭ്യം കൊണ്ട് മൂടുന്നു.

മാനവികതയിൽ നിന്നും മനുഷ്യനെ മാറ്റിനിർത്തുന്നതാണു പൊളിറ്റിക്കൽ കറക്റ്റ്നെസ് എന്ന് പ്രശസ്ത അമെരിക്കൻ കൊമേഡിയനും സാമൂഹ്യ പരിഷ്കർത്താവും ആക്ഷേപഹാസ്യകാരനും എഴുത്തുകാരനുമായ ജോർജ് കാർലിൻ അഭിപ്രായപ്പെടുന്നു. "If you call a blind man visually challenged, will it change anything about his condition?''.

ഒരായുഷ്കാലം മുഴുവൻ സിനിമയും സംഗീതവും ശ്വസിച്ചുച്ഛ്വസിച്ചു നാടോടുമ്പോൾ നടുചാൽ കീറി സ്വന്തം ലോകം പണിത് അവിടെ സ്വന്തം നാട്ടുകാരെക്കൂടി കുടിയിരുത്തിയവരാണ് ഇവരൊക്കെ. കേരളത്തിലെ ഏറ്റവും വലിയ കലാ വിപ്ലവകാരി ആരാണെന്ന് ചോദിച്ചാൽ യേശുദാസ് എന്നു നിസംശയം പറയാം. കലയിലും സംഗീതത്തിലും സർവഥാ കർണാട്ടിക് ശാസ്ത്രീയ സംഗീതത്തിലും ബ്രാഹ്മണ്യത്വം കൊടികുത്തി വാണ കാലത്ത് സ്വന്തം പ്രതിഭ ഒന്നുകൊണ്ടു മാത്രം ഒരു പാവപ്പെട്ട ലത്തീൻ കത്തോലിക്കൻ വലിയൊരു പൊളിച്ചെഴുത്തു നടത്തി അവിടെ സ്വയം പ്രതിഷ്ഠിച്ചു. ഒരു ഗായകനെ അടയാളപ്പെടുത്തുമ്പോൾ അവിടെ അയാളുടെ സ്വഭാവ സവിശേഷതകളല്ല, അയാളുടെ കാലത്തെ അതിജീവിച്ച ഗാനനിർജ്ജരി മാത്രം ശ്രദ്ധിച്ചാൽ മതി.

""അയാൾ അതിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞു, അയാൾ ഇത്ര കാശു വാങ്ങി, ഇന്ത്യയ്ക്കു വെളിയിൽ പോയി ജീവിച്ചു''. ഇതല്ല ഒരു കലാകാരനെ അടയാളപ്പെടുത്തൽ.

ജീവിതം തന്നെ സംഗീതവും സാധനയും സിനിമയുമാകുമ്പോൾ ഒരു കലാകാരന് എന്തു പൊളിറ്റിക്കൽ കറക്റ്റ്നെസ്? സ്വന്തം കർമത്തിൽ മാത്രം ഒതുങ്ങി, സ്വയം പുതുക്കുന്ന പരിശീലനമുറകളുമായി ഏകാന്തനായി അദ്ദേഹം ജീവിക്കുന്നു. മൂർത്തമായ കലയുടെ പുണ്യം നുണയുന്നു.

1970കളിൽ ജനിച്ച ഞങ്ങളിൽ പലർക്കും സ്വന്തം മാതാപിതാക്കളുടെ ശബ്ദത്തേക്കാൾ സുപരിചിതവും ഹൃദ്യവുമാണ് യേശുദാസിന്‍റെ ശബ്ദം. സംഗീതത്തിന്‍റെ ഉത്തുംഗ ശൃംഗങ്ങളിലേക്ക് നടന്നു കയറാൻ അദ്ദേഹം ത്യജിച്ചതെല്ലാം ഇന്നു പല കലാകാരന്മാർക്കും അത്യന്താപേക്ഷിതമായ റോ മെറ്റീരിയൽസായി മാറിയിരിക്കുന്നു. യേശുദാസ് പറയാതെ പറഞ്ഞുവച്ച ഒരു കർമയോഗിയുടെ ജീവിതചര്യയുണ്ട്. അക്കാലത്തെ വളർന്നുവരുന്ന ഗായകർക്ക് മാർഗനിർദേശങ്ങളായിരുന്നു അത്.

അന്ന് അദ്ദേഹം വർജിച്ച വസ്തുക്കളുടെ അമിത ഉപയോഗത്താൽ വർധിതവീര്യത്തോടെ അദ്ദേഹത്തെ അസഭ്യം കൊണ്ട് മൂടുന്ന വിനായകന്മാർ ഒന്നു മനസിലാക്കുക: കഠിനമായ പാതകൾ താണ്ടി ഉയർച്ചയുടെ പടവുകൾ കയറിയ യേശുദാസ് തന്നെയും തന്‍റെ കലയെയും തല്ലിക്കെടുത്തുകയല്ല ചെയ്തത്. ഓരോ നിമിഷവും അദ്ദേഹം തന്നെത്തന്നെ നിരന്തരം പുനഃസൃഷ്ടിക്കുകയും തന്‍റെ സംഗീതം കൊണ്ട് കാലത്തെ അതിജീവിക്കുകയും, ഇനിയും ഒരങ്കത്തിന് ബാല്യമുണ്ട് എന്ന വൈരാഗ്യ ബുദ്ധിയോടെ സ്വയം നിലനിർത്തുകയും ചെയ്യുകയായിരുന്നു. യേശുദാസ് നമ്മുടെ കേരളത്തിന്‍റെ ലോകോത്തര ഗായകനാണ്. പാട്ടുകാരനെ പാട്ടുകാരനായി മാത്രം കണ്ടാൽ മതി. അദ്ദേഹം സാമൂഹ്യ പരിഷ്കർത്താവാണ് എന്നു തോന്നുന്ന ഇടത്താണ് അഭിപ്രായ വ്യത്യാസം ഉടലെടുക്കുന്നത്.

""ഈ പുഴയും കടന്ന് '' എന്ന സിനിമയുടെ തിരക്കുപിടിച്ച റെക്കോഡിങ് വേളയിൽ അദ്ദേഹത്തിന്‍റെ രണ്ടു പാട്ടുകളുടെ റെക്കോഡിങ്ങിനിടയിൽ വീണു കിട്ടിയ രണ്ടു മണിക്കൂർ ഗ്യാപ്പിൽ എന്‍റെ പാട്ടു പാടി റെക്കോഡ് ചെയ്യാൻ സംഗീത സംവിധായകൻ ജോൺസൺ എന്നോട് നിർദേശിച്ചു. ""ഇന്ന് സമയം വൈകിയല്ലോ, നാളെ രാവിലെ വോയിസ് ഫ്രഷ് ആയിരിക്കുമ്പോൾ നമുക്ക് നോക്കിയാലോ ചേട്ടാ''എന്ന് ഞാൻ.

അപ്പോൾ യേശുദാസ് പറഞ്ഞത് ഞാൻ ഇന്നും ഓർക്കുന്നു: ""എടാ വേണൂ, ഒരു നല്ല പാട്ടുകാരൻ ഒരു വേട്ടക്കാരനെപ്പോലെയാണ്. തന്‍റെ തോക്കിന്‍റെ കുഴൽ എണ്ണയിട്ട്, തുരുമ്പ് കളഞ്ഞ്, വെടിമരുന്ന് നിറച്ച്, ഉന്നം പിടിച്ചുനിൽക്കുക. വയ്ക്കെടാ വെടി എന്ന് ആജ്ഞാപിക്കുമ്പോൾ വെടി വയ്ക്കുക. അപ്പോൾ എണ്ണയില്ല, മരുന്നില്ല എന്നൊന്നും പറയരുത് !''

അദ്ദേഹത്തിന്‍റെ ഫിലോസഫിയും കർമശുദ്ധിയും ഇതിൽ നിന്നു മനസിലാക്കാം. കർമം മാത്രമാണ് ലക്ഷ്യം. അതിനു വേണ്ടി സ്വന്തം ശരീരം, കണ്ഠം ഇവയെല്ലാം പരിപൂർണമായി സജ്ജമാക്കി നിർത്തുക. ഏകാഗ്രതയാണ് സുപ്രധാനം.

യേശുദാസ് മഹാത്മജിയോ കേളപ്പജിയോ അല്ല. യേശുദാസ് യേശുദാസ് മാത്രമാകുന്ന ഇടത്താണ് കേരളത്തിന്‍റെ സുവർണ സംഗീത കാലഘട്ടം പിറന്നുവീണത് എന്ന് നമ്മൾ മറക്കാതെയിരിക്കുക.

അത്യുന്നതങ്ങളിൽ അംബേദ്കർ, അയ്യങ്കാളി, ചട്ടമ്പി സ്വാമികൾ, നാരായണ ഗുരു ഇവർക്ക് മഹത്വം. ഭൂമിയിൽ ശ്രീ വിനായക ഗുരുവിന് നീല പുകച്ചുരുൾ പ്രണാമം!

തെറ്റ് തിരുത്തിയില്ലെങ്കിൽ കോടതിയിലേക്ക്; കേരള തെര. കമ്മീഷനെതിരേ ബിജെപി

ഗാസ സിറ്റി ഇസ്രയേൽ ഏറ്റെടുക്കും; നെതന്യാഹുവിന്‍റെ പദ്ധതിക്ക് അംഗീകാരം

എമിറേറ്റ്സ് വിമാനങ്ങളിൽ പവർ ബാങ്കുകൾക്ക് നിരോധനം

താക്കീത് നൽകിയിട്ടും സഹപ്രവർത്തകയെ ശല്യം ചെയ്തു; മലയാളി യുവാവിനെ നാടുകടത്തിയേക്കും

തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ് വിലസ്ഥിരത ഉറപ്പാക്കാന്‍ കേന്ദ്രം