ഉരുൾപൊട്ടലൊന്നും പ്രശ്നമല്ല, മഴ യാത്രക്കാർക്ക് പ്രിയം വയനാട് തന്നെ; ഗോവയും പോണ്ടിച്ചേരിയും ഏറെ പുറകിൽ
മഴ പെയ്താൽ ട്രിപ്പ് ക്യാൻസൽ ചെയ്ത് വീട്ടിൽ തന്നെ ചടഞ്ഞു കൂടുന്ന കാലമൊക്കെ കഴിഞ്ഞു. ഇപ്പോൾ മൺസൂൺ ആസ്വദിക്കുന്നതിനായി യാത്ര ചെയ്യുന്നവരാണ് കൂടുതലും. മൺസൂൺ യാത്രയ്ക്കായി ഏറ്റവും കൂടുതൽ പേർ തെരഞ്ഞെടുക്കുന്നത് കേരളത്തിന്‍റെ സ്വന്തം വയനാട് ആണെന്നതാണ് മറ്റൊരു കൗതുകം. ക്ലിയർ ട്രിപ്സിന്‍റെ പീക്കാബൂ ട്രെൻഡ്സ് ട്രാക്കർ പുറത്തു വിട്ട കണക്കുകൾ പ്രകാരം മഴക്കാലത്തെ യാത്രകളുടെ ഭാഗമായുള്ള ഹോട്ടൽ ബുക്കിങ്ങിലും ബസ് ബുക്കിങ്ങിലും വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്.
അതിൽ തന്നെ വയനാട് തെരഞ്ഞെടുക്കുന്നവരുടെ എണ്ണത്തിൽ 160 ശതമാനം വർധനവാണുണ്ടായിട്ടുള്ളത്. ഉരുൾപൊട്ടലും പ്രളയവും വയനാടിനെ അൽപം ഉലച്ചെങ്കിലും ഇപ്പോഴും ആരെയും ആകർഷിക്കുന്ന കാലാവസ്ഥ തന്നെയാണ് വയനാട്ടിലുള്ളത്. മഴക്കാലത്ത് 15 മുതൽ 25 ഡിഗ്രീ സെൽഷ്യസ് വരെയായിരിക്കും ഇവിടത്തെ താപനില. സമൃദ്ധമായ വനവും വന്യജീവിസങ്കേതങ്ങളും വയനാടിന് നൽകുന്ന ആകർഷണീയത വലുതാണ്. ചെമ്പ്ര മല. എടയ്ക്കൽ ഗുഹകൾ, തേയില, കാപ്പി തോട്ടങ്ങൾ എന്നിവയെല്ലാം സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്.
രണ്ടാം സ്ഥാനത്ത് ആലപ്പുഴയാണ്. ആലപ്പുഴയിലേക്ക് യാത്ര ചെയ്യാൻ തീരുമാനിച്ചിരിക്കുന്നവരുടെ എണ്ണത്തിൽ 145 ശതമാനം വർധനവാണുള്ളത്. മഴയും പുഴയും ഒരുമിക്കുന്നതു കാണുന്നതിലുള്ള കൗതുകമാണിതിന്‍റെ കാരണം. ഗോവയ്ക്കു പോകുന്നവരുടെ എണ്ണത്തിൽ 110 ശതമാനം വർധനവും പോണ്ടിച്ചേരിക്കു പോകുന്നവരുടെ എണ്ണത്തിൽ 104 ശതമാനം വർധനവും വിശാഖപട്ടണം തെരഞ്ഞെടുത്തവരുടെ എണ്ണത്തിൽ 50 ശതമാനം വർധനയും ആണുണ്ടായിരിക്കുന്നത്.