വൈഭവ് സൂര്യവംശി
മുംബൈ: ശ്രീലങ്കയുമായി നടന്ന ഇന്ത്യ എ മത്സരത്തിൽ ക്രിക്കറ്റ് മത്സരത്തിൽ എതിർടീം അംഗത്തോട് ഇന്ത്യൻ കൗമാര താരം വൈഭവ് സൂര്യവംശി കയ്യാങ്കളി നടത്തിയ സംഭവത്തിൽ കടുത്ത നടപടിക്ക് ശുപാർശ. വൈഭവ്, ക്യാപ്റ്റൻ തിലക് വർമ എന്നിവർക്കെതിരെ പിഴ ചുമത്തണമെന്നാണ് മാച്ച് റഫറി ബിസിസിഐയ്ക്ക് നൽകിയ ശുപാർശ. വിഷയത്തിൽ ബിസിസിഐ ആണ് അന്തിമതീരുമാനം സ്വീകരിക്കേണ്ടത്.
വൈഭവ് സൂര്യവംശിക്ക് മാച്ച് ഫീയുടെ 50 ശതമാനവും തിലക് വർമയ്ക്ക് 30 ശതമാനവും പിഴ ചുമത്തണമെന്നാണ് മാച്ച് റഫറി പ്രദീപ് ജയപ്രകാശ് നൽകിയ ശുപാർശ. തിലക് വർമക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ശുപാർശയിൽ പറയുന്നു. വിഷയത്തിൽ വൈകാതെ ബിസിസിഐ തീരുമാനമെടുക്കുമെന്നാണ് സൂചന.
മത്സരത്തിന്‍റെ അവസാനം ശ്രീലങ്കൻ ബാറ്ററായ വിശൻ ഹാലബാഗെയാണ് വൈഭവ് കൈയേറ്റം ചെയ്തത്. ക്യാപ്റ്റൻ എന്ന നിലയിൽ ഈ സംഭവത്തിൽ തിലക് വർമയ്ക്കും ഉത്തരവാദിത്വം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് തിലകിനെതിരേയും നടപടിക്ക് ശുപാർശ ചെയ്തിരിക്കുന്നത്.
മത്സരത്തിലുടനീളം ശ്രീലങ്കൻ താരം വൈഭവിനെതിരേ മോശം പദപ്രയോഗം നടത്തിയെന്നും ഇതേത്തുടർന്നാണ് വൈഭവ് കൈയ്യേറ്റം ചെയ്തതെന്നുമാണ് പറയുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. മൈതാനത്ത് നടന്ന പ്രശ്നം പരിഹരിക്കാൻ മുതിർന്ന താരങ്ങൾ ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. ശ്രീലങ്കൻ താരത്തെ വൈഭവ് തള്ളുന്നതിന്‍റെ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിരുന്നു. ഇൗ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയും ചെയ്തതോടെയാണ് വൈഭവിനെതിരെ നടപടി വേണമെന്ന ആവശ്യം ഉയർന്നത്.
സാധാരണഗതിയിൽ സീനിയർ ഇന്‍റർനാഷണൽ ക്രിക്കറ്റ് മത്സരങ്ങളുമായി ബന്ധപ്പെട്ട അച്ചടക്കനടപടികളാണ് ഐസിസിയുടെ പരിധിയിൽ വരാറുള്ളത്. കയ്യാങ്കളി നടന്ന മത്സരം എ-ടീമിന്‍റേത് ആയതിനാൽ ബന്ധപ്പെട്ട ക്രിക്കറ്റ് ബോർഡുകളാണ് തീരുമാനം എടുക്കേണ്ടതെന്നും ക്രിക്കറ്റ് വൃത്തങ്ങൾ പറയുന്നു.