ഗാരി സോബേഴ്സ്
ബാർബഡോസ്: വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്സ് (89) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങൾ കാരണം ബാർബഡോസിലെ വസതിയിൽ ഇന്നലെയായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം. ഒരു മഹത്തായ ഇന്നിങ്സിന് വിരാമം. നമ്മുടെ ഹൃദയത്തിൽ അദ്ദേഹം എന്നെന്നും ജീവിക്കും- മരണ വിവരം സ്ഥിരീകരിച്ചുകൊണ്ട് വിൻഡീസ് ക്രിക്കറ്റ് ബോർഡ് എക്സിൽ കുറിച്ചു.
ലോക ക്രിക്കറ്റിലെ ഏറ്റവും മഹാൻമാരായ ഓൾ റൗണ്ടർമാരുടെ നിരയിലാണ് ഗാരി സോബേഴ്സിന് ഇടം. 1954-1974 കാലഘട്ടത്തിൽ വെസ്റ്റിൻഡീസ് കുപ്പായത്തിൽ 93 ടെസ്റ്റുകൾ അദ്ദേഹം കളിച്ചു. 8,032 റൺസും 235 വിക്കറ്റും സ്വന്തം പേരിലെഴുതി. ക്രിക്കറ്റ് കരിയറിൽ 28,000 റൺസും 1043 വിക്കറ്റും എന്ന അതുല്യ നേട്ടത്തിനും ഉടമയാണ്.
ഇടം കൈയൻ ബാറ്ററായ സോബേഴ്സ് ബൗളിങ്ങിൽ മീഡിയം പേസ്, ഓർത്തൊഡോക്സ് സ്പിൻ, റിസ്റ്റ് സ്പിൻ തുടങ്ങിയ വൈവിധ്യങ്ങളിലൂടെ ആരാധകരെ അദ്ഭുതപ്പെടുത്തി.1958ൽ പാക്കിസ്ഥാനെതിരേ നേടിയ 365 റൺസ് ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറായി മൂന്നരപ്പതിറ്റാണ്ടിലേറെ നിലനിന്നു.
1994ൽ സ്വന്തം രാജ്യക്കാരനായ ബ്രയാൻ ലാറയാണ് (375) സോബേഴ്സിന്‍റെ റെക്കോഡ് തകർത്തത്. ആറു പന്തിൽ ആറു സിക്സ് എന്ന റെക്കോഡ് ആദ്യം കുറിച്ചതും സോബേഴ്സ് തന്നെ.