ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് കളിക്കിടെ പരുക്ക്, ലോകകപ്പ് നഷ്ടമാകുമോ?
റിയാദ്: ഫുട്ബോൾ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പരുക്ക്. സൗദി പ്രോ ലീഗ് മത്സരത്തിനിടെയാണ് അൽ നസർ താരത്തിന് പരുക്കേൽക്കുന്നത്. ക്ലബ്ബ് തന്നെയാണ് വിവരം സ്ഥിരീകരിച്ചത്. നാലാഴ്ചയോളം റൊണാൾഡോയ്ക്ക് കളിക്കാനാവില്ല.
ലോകകപ്പ് അടുത്തിരിക്കേ സൂപ്പർതാരത്തിന് പരുക്കേറ്റത് പോർച്ചുഗീസ് ആരാധകരെ ആശങ്കയിലാക്കുന്നുണ്ട്. അൽ ഫയ്ഹയ്ക്കെതിരായ മത്സരത്തിൽ 81-ാം മിനിറ്റിൽ താരത്തെ കളത്തിൽ നിന്ന് പിൻവലിച്ചിരുന്നു. തുടയ്ക്ക് പരിക്കേറ്റതാണ് റോണോയ്ക്ക് തിരിച്ചടിയായത്. മെഡിക്കൽ സംഘം അദ്ദേഹത്തെ നിരീക്ഷിച്ചുവരികയാണ്. ലോകകപ്പിന് മൂന്ന് മാസം അവശേഷിക്കേ താരം തിരിച്ചെത്തുമെന്ന വിശ്വാസത്തിലാണ് ആരാധകർ. എന്നാൽ റൊണാൾഡോയുടെ മടങ്ങിവരവിനെക്കുറിച്ച് ക്ലബ്ബ് വിവരം പുറത്തുവിട്ടിട്ടില്ല.
അതിനിടെ പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി വിട്ടതായി റിപ്പോർട്ടുകളുണ്ട്. ഗൾഫ് മാധ്യമങ്ങളും സ്പാനിഷ് മാധ്യമങ്ങളുമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. റിയാദിലെ യുഎസ് എംബസിക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നാലെയാണ് താരം തന്‍റെ സ്വകാര്യ ജെറ്റിൽ കുടുംബത്തോടൊപ്പം രാജ്യം വിട്ടതെന്നാണ് റിപ്പോർട്ട്. എന്നാൽ പ്രാദേശിക മാധ്യമങ്ങൾ ഇത് നിഷേധിച്ചു.