ബാബർ അസം
ലോർഡ്‌സ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ മോശം പ്രകടനം പുറത്തെടുത്ത് പുറത്തായതിനു പിന്നാലെ പാക്കിസ്ഥാൻ സ്റ്റാർ ബാറ്റർ ബാബർ അസമിനെതിരേ സോഷ‍്യൽ മീഡിയയിൽ ആരാധകരുടെ രൂക്ഷ വിമർശനം. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ നേടിയ 290 റൺസിന് മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ 2 വിക്കറ്റ് നഷ്ടത്തിൽ 16 റൺസെന്ന നിലയിൽ നിൽക്കെയാണ് ബാബർ ബാറ്റിങ്ങിനിറങ്ങിയത്.
എന്നാൽ ഉത്തരവാദിത്വം ഏറ്റെടുത്ത് മത്സരം മുന്നോട്ട് കൊണ്ട് പോകുന്നതിനു പകരം പേസർ ജോഷ് ടങ്ങിന് വിക്കറ്റ് നൽകി മടങ്ങുകയായിരുന്നു താരം. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്. ഓസ്ട്രേലിയൻ താരം മാർനസ് ലബുഷെയ്നെയെ പോലെ പിആർ വർക്കുള്ള താരമാണ് ബാബറെന്നും പരുക്കാണ് താരത്തിന്‍റെ മോശം പ്രകടനത്തിനു കാരണമെന്നും ചിലർ പറയുന്നു.
നിർഭാഗ‍്യവാനാണ് ബാബറെന്നും ജോഷ് ടങ് അത്തരത്തിലൊരു പന്ത് എറിയരുതായിരുന്നുവെന്നും മറ്റൊരു വിഭാഗം ആളുകൾ എക്സിൽ കുറിച്ചു. സംസാരിക്കാനറിയില്ല, ക‍്യാപ്റ്റൻസിയില്ല, ബാറ്റിങ് അറിയില്ല, ക‍്യാച്ചെടുക്കാൻ അറിയില്ല, ഹോം ഗ്രൗണ്ടിൽ മികച്ച പ്രകടനം പുറത്തെടുക്കില്ല, സേന രാജ‍്യങ്ങളിലും മികച്ച പ്രകടനം പുറത്തെടുക്കില്ല. ഫുർക്കാൻ എന്ന യൂസർ എക്സിൽ കുറിച്ചു. എന്നിങ്ങനെ നീളുന്നു സോഷ‍്യൽ മീഡിയയിലെ പ്രതികരണങ്ങൾ.
10 പന്തുകൾ നേരിട്ട ബാബർ രണ്ട് ബൗണ്ടറി അടക്കം 8 റൺസാണ് ആകെ നേടിയത്. ഇതോടെ 3 വിക്കറ്റ് നഷ്ടത്തിൽ 30 റൺസെന്ന നിലയിലെത്തി പാക്കിസ്ഥാൻ. ഉടനെ തന്നെ സൗദ് ഷക്കീലും പുറത്തായതോടെ ആഥിതേയർ 4 വിക്കറ്റ് നഷ്ടത്തിൽ 63 റൺസെന്ന നിലയിലേക്ക് കൂപ്പുകുത്തി. ജോഷ് ടങ് എറിഞ്ഞ പന്തിൽ ഔട്ട്സൈഡ് എഡ്ജ് തട്ടി മൂന്നാം സ്റ്റിപ്പിന് ക‍്യാച്ച് നൽകിയാണ് താരം മടങ്ങിയത്.
കൈവിരലിനേറ്റ പരുക്കിനെത്തുടർന്ന് ഇംഗ്ലണ്ടിനെതിരായ ആദ‍്യ ടെസ്റ്റ് മത്സരം താരത്തിന് നഷ്ടമായിരുന്നു. പരിശീലനത്തനിടെയായിരുന്നു താരത്തിന് പരുക്കേറ്റത്. എന്നാൽ താരത്തിന്‍റെ പരുക്ക് ഭേദമായതായി പാക്കിസ്ഥാൻ മാനേജ്മെന്‍റ് അറിയിക്കുകയും രണ്ടാം ടെസ്റ്റിൽ താരത്തെ കളിപ്പിക്കുകയുമായിരുന്നു.
താൻ 90 ശതമാനം ഫിറ്റാണെന്നായിരുന്നു രണ്ടാം ടെസ്റ്റ് മത്സരത്തിന് മുൻപ് ബാബർ അസമിന്‍റെ പ്രതികരണം. പരുക്ക് ഭേമായി എന്ന് അവകാശപ്പെടുമ്പോഴും മത്സരത്തിന് മുൻപ് പേസർമാർക്കെതിരേ പരിശീലനം നടത്താൻ താരം തയാറായിരുന്നില്ല. കൈവിരലിനേറ്റ പരുക്ക് പൂർണമായി ഭേദമായിട്ടില്ലെന്നു വേണം ഇതിൽ നിന്നും മനസിലാക്കാൻ. ബാബറിന്‍റെ അഭാവത്തിൽ ആദ‍്യ ടെസ്റ്റ് ഒരിന്നിങ്സിനും 103 റൺസിനുമാണ് പാക്കിസ്ഥാൻ പരാജയപ്പെട്ടത്.