ഇഷാൻ കിഷൻ
ചെന്നൈ: സൗത്ത് സോണിനെതിരായ ദുലീപ് ട്രോഫി ഫൈനലിൽ റൺമല തീർത്ത് ഈസ്റ്റ് സോൺ. മത്സരത്തിന്‍റെ രണ്ടാം ദിനത്തിൽ ഒടുവിൽ വിവരം ലഭിക്കുമ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 626 റൺസ് അടിച്ചെടുത്തിട്ടുണ്ട് ടീം.
301 പന്തുകൾ നേരിട്ട് 27 ബൗണ്ടറിയും 7 സിക്സും അടക്കം 250 റൺസ് അടിച്ചെടുത്ത ഇഷാൻ കിഷനാണ് ടീമിന്‍റെ ടോപ് സ്കോറർ. ഈസ്റ്റ് സോണിനു വേണ്ടി ദുലീപ് ട്രോഫിയിൽ ഇരട്ട സെഞ്ചുറി നേടുന്ന മൂന്നാമത്തെ താരമാണ് ഇഷാൻ. 250 റൺസ് അടിച്ചെടുത്തതിനു പിന്നാലെ താരം റിട്ടയേർഡ് ഹർട്ടാകുകയായിരുന്നു.
ഇഷാന് പുറമെ കുമാർ കുഷാഗ്ര (101) സെഞ്ചുറിയും ശിഖർ മോഹൻ (85), അഭിമന‍്യു ഈശ്വരൻ (72) എന്നിവർ അർധസെഞ്ചുറികളും നേടി. ഇവർക്കു പുറമെ വൈഭവ് സൂര‍്യവംശി 44 റൺസെടുത്ത് മടങ്ങി. 45 റൺസുമായി അങ്കുൽ റോയിയും കൂനൈൻ ഖുറൈഷിയുമാണ് ക്രീസിൽ. സൗത്ത് സോണിനു വേണ്ടി ത്രിപുരാന വിജയ്, ചാമ മിലിന്ദ് എന്നിവർ രണ്ടു വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജ് 21 ഓവറും മലയാളി താരം എം.ഡി. നിധീഷ് 15 ഓവറും പന്തെറിഞ്ഞിട്ടും വിക്കറ്റ് വീഴ്ത്താനായില്ല.