ബ്രസീൽ തോറ്റപ്പോൾ കുഴഞ്ഞുവീണു; 4 വർഷം കഴിഞ്ഞിട്ടും അക്ഷയ് കിടപ്പിൽ തന്നെ
കൊച്ചി: ക്വാർട്ടർ ഫൈനലിൽ ബ്രസീൽ തോറ്റപ്പോൾ സഹിക്കാനാകാതെ കുഴഞ്ഞു വീണതാണ് അക്ഷയ്. നാലു വർഷങ്ങൾക്കു ശേഷം വീണ്ടുമൊരു ലോകകപ്പ് കാലമെത്തിയിട്ടും മാറ്റമൊന്നുമില്ലാതെ അക്ഷയ് അതേ കിടപ്പാണ്. കാക്കനാട് സ്വദേശിയായ അക്ഷയ് കടുത്ത ബ്രസീൽ ആരാധകനായിരുന്നു. 2022ലെ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യക്കെതിരേയുള്ള മത്സരത്തിൽ ബ്രസീൽ തോറ്റതാണ് അക്ഷയുടെ തലവിധി മാറ്റിയത്.
നാട്ടിൽ ഒരുക്കിയ ബിഗ്സ്ക്രീനിൽ സുഹൃത്തുക്കൾക്കൊപ്പം കളി കണ്ടു കൊണ്ടിരുന്ന അക്ഷയ് ബ്രസീൽ തോറ്റതിനു പിന്നാലെ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും തലച്ചോറിൽ രക്തം കട്ട പിടിച്ചിരുന്നു. അമിത രക്തസമ്മർദമാണ് കാരണമെന്ന് ഡോക്റ്റർമാർ പറയുന്നു. നാട്ടുകാർ ചേർന്നാണ് ചികിത്സയ്ക്കുള്ള പണം പോലും സംഘടിപ്പിച്ചത്.
വീണ്ടും ലോകകപ്പ് എത്തിയപ്പോൾ ബ്രസീലിന്‍റെ ജേഴ്സിയുമായി 26 വയസുകാരനായ അക്ഷയ്ക്കരികിലേക്ക് സുഹൃത്തുക്കൾ എത്തി. ബ്രസീൽ മൊറോക്കോയെ നേരിടുന്നുവെന്ന് പറഞ്ഞതിൽ സാധാരണയിൽ നിന്ന് അൽപം വ്യത്യസ്തമായി അക്ഷയ് പ്രതികരിച്ചതിന്‍റെ സന്തോഷത്തിലാണ് വീട്ടുകാരും സുഹൃത്തുക്കളും. ചുമട്ടുതൊഴിലാളിയായ പുരുഷോത്തമന്‍റെയും ജയയുടെയും മകനാണ് അക്ഷയ്. ഇളയ സഹോദരിയുമൊപ്പമുണ്ട്.