അൾജീരിയക്കെതിരായ ലോകകപ്പ് മത്സരത്തിനു മുന്നോടിയായി അർജന്‍റീന സൂപ്പർ താരം ലയണൽ മെസി പരിശീലനം നടത്തുന്നു.

 
FIFA World Cup

ആരാധകരേ ശാന്തരാകുവിൻ, അർജന്‍റീന വരുന്നു

ഖത്തറിലെ കിരീട വിജയം ആവർത്തിക്കാൻ ലയണൽ മെസിയുടെ 200-ാം അന്താരാഷ്ട്ര മത്സരത്തോടെ അർജന്‍റീന 2026 ലോകകപ്പിൽ കളിക്കാനിറങ്ങുന്നു

Sports Desk

കാൻസാസ് സിറ്റി: ഖത്തറിലെ സ്വപ്നതുല്യമായ വിജയത്തിനു ശേഷം, നിലവിലുള്ള ലോകചാംപ്യന്മാരായ അർജന്‍റീന വീണ്ടും ലോകകപ്പ് വേദിയിൽ. 2026 ലോകകപ്പിൽ തങ്ങളുടെ കിരീടം നിലനിർത്തുകയെന്ന ലക്ഷ്യത്തോടെ, അൾജീരിയക്കെതിരേ അർജന്‍റീന ബുധനാഴ്ച പുലർച്ചെ 6.30ന് തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്നു. ലോകഫുട്ബോളിലെ ഇതിഹാസം ലയണൽ മെസിയുടെ 200-ാം അന്താരാഷ്ട്ര മത്സരം കൂടിയായിരിക്കും ഇത്.

മെസിയുടെ അവസാന ലോകകപ്പ് ആയിരിക്കാം ഇതെന്ന സാധ്യതകൾക്കിടയിൽ, അദ്ദേഹത്തെ ലോകവേദിയിൽ കാണാൻ ലോകം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ചെറിയ പരുക്ക് അലട്ടിയിരുന്നെങ്കിലും, പരിശീലന സെഷനുകളിൽ മെസി പൂർണ കായികക്ഷമത കൈവരിച്ചതായി പരിശീലകൻ ലയണൽ സ്കലോണി വ്യക്തമാക്കി.

"മെസി കളിക്കുന്നത് കാണാൻ അർജന്‍റീനയിലെ ജനങ്ങൾ മാത്രമല്ല, ലോകം മുഴുവൻ ആഗ്രഹിക്കുന്നു," സ്കലോണി പറഞ്ഞു. അർജന്‍റീനയുടെ 'പത്താം നമ്പർ' ജഴ്സി അണിഞ്ഞ് തങ്ങളുടെ പ്രിയതാരം കളത്തിലിറങ്ങുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

കരുതലോടെ അർജന്‍റീന

കഴിഞ്ഞ ലോകകപ്പിലെ ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് നേരിട്ട ഞെട്ടിക്കുന്ന തോൽവി അർജന്‍റീനയെ പാഠം പഠിപ്പിച്ചിട്ടുണ്ട്. അതിനാൽ തന്നെ അൾജീരിയയ്ക്കെതിരായ മത്സരം അത്ര നിസാരമായിട്ടല്ല സ്കലോണിയും സംഘവും കാണുന്നത്.

സ്പെയിനിനെതിരെ കേപ് വേർഡെ നേടിയ സമനില നൽകുന്ന സൂചനകൾ അർജന്‍റീന ഗൗരവമായി എടുക്കുന്നു. "ലോകകപ്പിൽ ദുർബലരായ എതിരാളികളില്ല, ഓരോ ടീമും ഈ വേദിയിൽ എത്താൻ അർഹതയുള്ളവരാണ്," സ്കലോണി മുന്നറിയിപ്പ് നൽകി. അൾജീരിയ മികച്ച നിലവാരമുള്ള കളിക്കാരുള്ള ടീമാണെന്നും അതൊരു നല്ല പരീക്ഷണം തന്നെയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടീം വാർത്തകൾ

കളിക്കാരുടെ ആരോഗ്യസ്ഥിതിയിൽ സ്കലോണി ആത്മവിശ്വാസം പ്രകടിപ്പിച്ചു. പരുക്ക് ഭേദമായി ജൂലിയൻ അൽവാരസ് അടക്കമുള്ള പ്രമുഖർ ടീമിൽ തിരിച്ചെത്തുന്നത് അർജന്‍റീനയ്ക്ക് കരുത്താകും. ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് വിരലിന് പരിക്കേറ്റിട്ടുണ്ടെങ്കിലും കളിക്കാനുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.

തങ്ങളുടെ കിരീടനേട്ടം ആവർത്തിക്കാൻ, ഖത്തറിൽ കാണിച്ച അതേ വിനയവും അർപ്പണബോധവും തുടരണമെന്നാണ് നിക്കോളാസ് ഒട്ടമെൻഡി ഓർമിപ്പിക്കുന്നത്. ഫുട്ബോൾ മൈതാനത്ത് ഒരു കുടുംബം പോലെ ഒത്തൊരുമിച്ച് പ്രവർത്തിക്കാനാണ് ടീമിന്‍റെ തീരുമാനം. കാൻസാസ് സിറ്റിയിലെ ആരോഹെഡ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം പുലർച്ചെ 6.30നാണ് മത്സരം.

ഫുട്ബോൾ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന ആ 200-ാം ക്യാപ്പിനായുള്ള മെസിയുടെ കാത്തിരിപ്പ്, അർജന്‍റീനയുടെ വിജയത്തോടെ തന്നെ അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

മരണംകൊണ്ടുള്ള താരതമ്യം ഹൃദ‍യശൂന്യം: സതീശനെതിരേ പിണറായി | Video

ഇന്ത‍്യയ്‌ക്കെതിരേ കരുത്തുറ്റ സ്പിൻ നിരയുമായി ശ്രീലങ്ക; 16 അംഗ ടീമിനെ പ്രഖ‍്യാപിച്ചു

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി രാജ് താക്കറെ

ബിജെപി കാസർഗോഡ് ജില്ലാ ഓഫിസിൽ ദേശീയ പതാകകൾ കൂട്ടിയിട്ട നിലയിൽ; പരാതി നൽകി ഡിവൈഎഫ്ഐ

കാവേരി നദീജലതർക്കം; തമിഴ്നാടിന് വെള്ളം വിട്ടുനൽകാനാകില്ലെന്ന് കർണാടക, സുപ്രീം കോടതിയെ സമീപിച്ചേക്കും