സെനഗലിനെതിരായ ലോകകപ്പ് മത്സരത്തിനിടെ കിലിയൻ എംബാപ്പെയും മൈക്കൽ ഒലീസും.

 
FIFA World Cup

ലോകഫുട്ബോളിലെ പുതിയ ഇരട്ടകൾ

കിലിയൻ എംബാപ്പെയും മൈക്കൽ ഒലീസും ചേർന്ന ഫ്രാൻസിന്‍റെ പുതിയ ആക്രമണ സഖ്യം ലോകകപ്പ് ചരിത്രത്തിലെ പ്രസിദ്ധമായ കൂട്ടുകെട്ടുകളെ ഓർമിപ്പിക്കുന്നു.

Sports Desk

ലോകകപ്പ് ചരിത്രത്തിലെ പുഷ്കാസ്-ബോസ്സിക്, ക്രൈഫ്-നീസ്കെൻസ് പോലുള്ള ഐതിഹാസിക കൂട്ടുകെട്ടുകളുടെ പാത പിന്തുടരുന്ന പുതിയ ഫ്രഞ്ച് ഇരട്ടയായി കിലിയൻ എംബാപ്പെയും മൈക്കൽ ഒലീസും ഉയർന്നുവരുന്നു. സെനഗലിനെതിരായ 3-1 ജയം, ഒലീസിന്‍റെ ഭാവനാത്മകമായ പാസുകളും എംബാപ്പെയുടെ തീക്ഷ്ണമായ ഫിനിഷിങ്ങും ചേർന്ന് ലോകഫുട്ബോളിൽ പുതിയ ഭീഷണിയായി മാറുന്ന സഖ്യത്തിന്‍റെ ജനനമായി വിലയിരുത്തപ്പെടുന്നു.

ലോകകപ്പ് ചരിത്രത്തിൽ എക്കാലവും ഓർമിക്കപ്പെടുന്ന ചില കൂട്ടുകെട്ടുകളുണ്ട്. ഫെറൻസ് പുഷ്കാസ് - ജോസഫ് ബോസ്സിക്, ജസ്റ്റ് ഫോണ്ടെയ്ൻ - റെയ്മണ്ട് കോപ്പ, അല്ലെങ്കിൽ യൊഹാൻ ക്രൈഫ് - യൊഹാൻ നീസ്കെൻസ് സഖ്യങ്ങൾ മൈതാനത്ത് തീർത്ത മാന്ത്രികത ഫുട്ബോൾ പ്രേമികൾ മറക്കാനിടയില്ല. 2026 ഫിഫ ലോകകപ്പിൽ അത്തരമൊരു ഐതിഹാസിക കൂട്ടുകെട്ടിന്‍റെ തുടക്കത്തിനാണ് ഫ്രാൻസ് സാക്ഷ്യം വഹിക്കുന്നതെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. സെനഗലിനെതിരെയുള്ള ഫ്രാൻസിന്‍റെ 3-1 വിജയത്തോടെ ക്യാപ്റ്റൻ കിലിയൻ എംബാപ്പെയും യുവതാരം മൈക്കൽ ഒലീസും തമ്മിലുള്ള കെമിസ്ട്രി ഫുട്ബോൾ ലോകത്ത് വലിയ ചർച്ചയായിക്കഴിഞ്ഞു.

ഗ്രൂപ്പ് ഐയിലെ ആദ്യ പോരാട്ടത്തിൽ സെനഗലിന്‍റെ ശക്തമായ പ്രതിരോധപ്പൂട്ടുകൾ തകർക്കാൻ ഫ്രാൻസ് പ്രയത്നിക്കുന്നതിനിടയിലാണ് കളി മാറ്റിയ ആ നീക്കം സംഭവിച്ചത്. ഡിഫെൻഡർമാരുടെ കണ്ണ് വെട്ടിച്ച് എംബാപ്പെ നടത്തിയ കുതിപ്പ് കൃത്യമായി മനസ്സിലാക്കിയ ബയേൺ മ്യൂണിക് താരം മൈക്കൽ ഒലീസ്, ആരും പ്രതീക്ഷിക്കാത്ത ഒരു മനോഹര പാസ് കൈമാറി. പന്ത് സ്വീകരിച്ച എംബാപ്പെ സെനഗൽ കീപ്പർ എഡ്വേർഡ് മെൻഡിയെ കീഴടക്കി ഫ്രാൻസിനെ മുന്നിലെത്തിച്ചു. യുകൈൻപതിനെതിരായ യോഗ്യതാ മത്സരത്തിലും (4-0) സമാനമായ രീതിയിൽ ഒലീസിന്‍റെ പാസിൽ നിന്ന് എംബാപ്പെ ഗോൾ നേടിയിരുന്നു.

മത്സരത്തിന് ശേഷം ഫ്രഞ്ച് പരിശീലകൻ ദിദിയർ ദെഷാംപ്സ് ഇരുവരുടെയും പ്രകടനത്തെ പ്രശംസിച്ചു. "രണ്ടാം പകുതിയിൽ മൈക്കൽ ഒലീസിനെ മധ്യനിരയുടെ കേന്ദ്രഭാഗത്തേക്ക് മാറ്റിയതോടെയാണ് നമ്മുടെ കളിക്ക് കൂടുതൽ വ്യക്തതയും ഒത്തൊരുമയും വന്നത്. ഒലീസ് എത്രത്തോളം പന്ത് കൈവശം വയ്ക്കുന്നുവോ അത്രത്തോളം ടീമിനത് ഗുണം ചെയ്യും. കിലിയൻ എംബാപ്പെയുടെ ഫിനിഷിങ് മികവ് ടീമിന്‍റെ എക്കാലത്തെയും വലിയ കരുത്താണ്"- ദെഷാംപ്സ് വിലയിരുത്തി.

28 വയസുകാരനായ എംബാപ്പെ 2018-ൽ റഷ്യയിൽ ലോകകപ്പ് കളിച്ച ആ പഴയ അന്തർമുഖനായ കൗമാരക്കാരനല്ല ഇന്ന്. ടീമിന്‍റെ നായകനെന്ന നിലയിൽ 24-കാരനായ ഒലീസിനെ മൈതാനത്തും പുറത്തും കൃത്യമായി നയിക്കാൻ എംബാപ്പെയ്ക്ക് സാധിക്കുന്നുണ്ട്.

"മൈക്കലിനൊപ്പം കളിക്കുന്നത് വളരെ എളുപ്പമാണ്. അവൻ എപ്പോഴും തലയുയർത്തിപ്പിടിച്ച് മുന്നോട്ട് നോക്കിയാണ് കളിക്കുന്നത്. ഞാൻ മുന്നോട്ട് കുതിക്കുമ്പോഴൊക്കെ അവൻ എന്നെ തെരയുമെന്ന് എനിക്കറിയാം. അവൻ അധികം സംസാരിക്കുന്ന കൂട്ടത്തിലല്ലെങ്കിലും വളരെ ലാളിത്യവും സ്നേഹമുള്ളവനാണ്. മാധ്യമങ്ങളോടു സംസാരിക്കാൻ അവന് താല്പര്യമില്ല, അവൻ തന്‍റെ കളിയിലൂടെയാണ് സംസാരിക്കുന്നത്. അവൻ ഒരു പ്രത്യേക പ്രതിഭ തന്നെയാണ്"— എംബാപ്പെ പറയുന്നു.

ഒരു മത്സരത്തിലെ പ്രകടനം കൊണ്ട് മാത്രം കാര്യമായില്ലെന്ന് ഇരു താരങ്ങൾക്കും ബോധ്യമുണ്ട്. ജൂൺ 22-ന് ഫിലാഡൽഫിയയിൽ ഇറാഖിനെതിരെ നടക്കുന്ന രണ്ടാം മത്സരത്തിലും ഈ സഖ്യം തങ്ങളുടെ വിജയക്കുതിപ്പ് തുടരുമെന്ന പ്രതീക്ഷയിലാണ് ഫ്രഞ്ച് ആരാധകർ. ഒന്നിച്ച് കൂടുതൽ മത്സരങ്ങൾ കളിക്കുന്നതോടെ ഈ ഡ്യുവോ ലോക ഫുട്ബോളിലെ തന്നെ ഏറ്റവും അപകടകരമായ സഖ്യമായി മാറുമെന്നാണ് വിലയിരുത്തലുകൾ.

'കെപിസിസിക്ക് വേണ്ടത് മുഴുവൻ സമയ പ്രസിഡന്‍റ്'; കോട്ടയം ഡിസിസി ഓഫിസിന് മുന്നിൽ ഫ്ലക്സ് ബോർഡുകൾ

ഇക്വഡോറിനെ പൂട്ടി എലോയ് റൂം; കുറസാവോയ്ക്ക് ആദ്യ ലോകകപ്പ് പോയിന്‍റ്

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ

പകരക്കാരൻ ഇരട്ട ഗോൾ; ഐവറി കോസ്റ്റിനെ വീഴ്ത്തി ജർമനി നോക്കൗട്ടിൽ

ഇഡി ഉദ്യോഗസ്ഥർക്കെതിരേ പാർട്ടി പ്രവർത്തക​ർ ആക്രമണം ന​ട​ത്താ​ൻ പാടില്ലാ​യി​രു​ന്നു; എം.വി. ഗോവിന്ദൻ