ചുമ്മാതല്ല സ്പെയിൻ ജയിച്ചത്; അർജന്‍റീന തോറ്റതിന് കാരണങ്ങളുണ്ട്
ന്യൂജേഴ്സി: നാലാം കിരീടമെന്ന അർജന്‍റീനയുടെ സ്വപ്നത്തെ തകർത്തു കൊണ്ടാണ് സ്പെയിൻ ഇത്തവണത്തെ ലോകചാമ്പ്യൻമാരായത്. 120 മിനിറ്റ് നീണ്ടു നിന്ന കളിയിൽ 1-0 എന്ന സ്കോറിനാണ് അർജന്‍റീന പരാജയപ്പെട്ടത്. 2010നു ശേഷം വീണ്ടും ലോകകപ്പ് നേടിയതിന്‍റെ ആവേശത്തിലാണ് സ്പെയിൻ. അഞ്ച് കാര്യങ്ങളാണ് അർജന്‍റീനയുടെ പരാജയത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
മെസിയോടുള്ള അമിതമായ ആശ്രയം
ലയണൽ മെസിയെ അമിതമായി ആശ്രയിച്ചു കൊണ്ടാണ് അർജന്‍റീന മുന്നോട്ടു പോയത്. എന്നാൽ ഫൈനലിൽ മെസി തീർത്തും ശാന്തനായിരുന്നു. അഥവാ സ്പാനിഷ് ടീം മെസിയെ നിഷ്പ്രഭനാക്കി മാറ്റിയിരുന്നു. നിർണായകമെന്നു തോന്നുന്ന ഒരു പാസ് പോലും നടത്താൻ മെസിക്കായില്ല എന്നതാണ് യാഥാർഥ്യം. മത്സരത്തിന്‍റെ ആദ്യ 15 മിനിറ്റിൽ മെസ്സി വെറുമൊരു കാഴ്ചക്കാരനായി മാത്രം ഒതുങ്ങിപ്പോകുകയായിരുന്നു. ആ സമയത്തിനിടെ പന്തിൽ തൊടാനായത് പോലും ഒരു തവണ മാത്രമാണ്.
സ്പെയിനിന്‍റെ സർവാധിപത്യം
മൈതാനത്ത് മുഴുവൻ സമയവും സ്പെയിൻ താരങ്ങളുടെ സർവാധിപത്യമായിരുന്നു. പന്ത് വേഗത്തിൽ പാസ് ചെയ്യുന്നതിനുള്ള സ്പെയിനിന്‍റെ കഴിവ് പണ്ടേ പേരു കേട്ടതാണ്. മധ്യനിരക്കാർ കളിയെ പൂർണമായും നിയന്ത്രിച്ചു കൊണ്ടിരുന്നു.
എൻസോ ഫെർണാണ്ടസിന് റെഡ് കാർഡ്
രണ്ടാമത്തെ മഞ്ഞക്കാർഡും കിട്ടി എൻസോ ഫെർണാണ്ടസ് മൈതാനത്തിനു പുറത്തേക്ക് പോകേണ്ടി വന്നതോടെ അർജന്‍റീന കൂടുതൽ പ്രതിരോധത്തിലായി. പോ കുബാർസിയുമായുള്ള വാക്കു തർക്കത്തിനു പിന്നാലെയാണ് ഫെർണാണ്ടസിന് രണ്ടാമത്തെ മഞ്ഞക്കാർഡ് കിട്ടിയത്. അർജന്‍റൈൻ ടീമിൽ നിന്ന് ഒരാൾ കൊഴിഞ്ഞു പോയത് സ്പെയിൻ വേണ്ട രീതിയിൽ തന്നെ മുതലാക്കുകയും ചെയ്തു.
മാർട്ടിനെസസിന്‍റെ പരുക്ക്
അർജന്‍റൈൻ പ്രതിരോധത്തിന്‍റെ നട്ടെല്ലാണ് ലിസാൻഡ്രോ മാർട്ടിനെസും ക്രിസ്റ്റ്യൻ റൊമേരോയും. ഇരുവരും ഒന്നിച്ചുള്ള പ്രതിരോധം അർജന്‍റീനയെ ടൂർണമെന്‍റിൽ ആകമാനം സഹായിച്ചിട്ടുണ്ട്. എന്നാൻ മാർട്ടിനെസുണ്ടായ അപ്രതീക്ഷിതമായ പരുക്ക് അർജന്‍റീനയെ തളർത്തി. മാർട്ടിനെസിന് പകരം പരിചയസമ്പന്നനായ ഡിഫൻഡർ നിക്കോളാസ് ഒട്ടമെൻഡിയാണ് മൈതാനത്തെത്തിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മത്സരത്തിൽ മാത്രമാണ് 38-കാരനായ ഒട്ടമെൻഡി അന്ന് വരെ സ്റ്റാർട്ടിംഗ് ഇലവനിൽ ഇടംപിടിച്ചിരുന്നത്. ഈ മാറ്റം ടീമിന്‍റെ മൊത്തത്തിലുള്ള സന്തുലിതാവസ്ഥയെ ബാധിച്ചു.
ആക്രമണത്തിന്‍റെ മുനയൊടിഞ്ഞു
അർജന്‍റൈൻ ആക്രമണത്തിന്‍റെ മുനയൊടിഞ്ഞതാണ് മറ്റൊരു കാരണം. ഫൈനലിന് മുൻപുള്ള മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ (19 എണ്ണം) നേടിയ ടീമായിരുന്നു അർജന്‍റീന. എന്നാൽ ഫൈനലിലെ നിശ്ചിത സമയത്തിനുള്ളിൽ ഗോൾ ലക്ഷ്യമാക്കി ഒരു ഷോട്ട് പോലും പായിക്കാൻ അവർക്ക് കഴിഞ്ഞില്ല; ചുരുങ്ങിയത് ഒരു ഷോട്ട് പോലും തൊടുക്കാൻ അവർക്കായില്ല എന്നതാണ് വാസ്തവം. ആകെ രണ്ട് ഷോട്ടുകൾ മാത്രമാണ് അർജന്‍റീന ആ മത്സരത്തിൽ ഉതിർത്തത്.എന്നാൽ സ്പെയിൻ 20 ഷോട്ടുകൾ പായിച്ചതിൽ 12 എണ്ണവും ഗോൾ ലക്ഷ്യത്തിലേക്കുള്ളവയായിരുന്നു.