മെക്സിക്കോയ്ക്കു വേണ്ടി ഗോളടിച്ച റൗൾ ജിമെനസിന്‍റെ ആഹ്ളാദം.
മെക്സിക്കോ സിറ്റി: ചരിത്രത്തിലെ ഏറ്റവും വലിയ ഫുട്ബോൾ മാമാങ്കത്തിൽ സഹ ആതിഥേയരായ മെക്സിക്കോയുടെ ഗംഭീര തുടക്കം. ഉദ്ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കു തകർത്ത് മെക്സിക്കോ നയം വ്യക്തമാക്കിക്കഴിഞ്ഞു. എൺപതിനായിരത്തിലധികം കാണികൾ തിങ്ങിനിറഞ്ഞ മെക്സിക്കോ സിറ്റിയിലെ ഐക്കോണിക് അസ്‌ടെക്ക സ്റ്റേഡിയത്തിൽ, സ്വന്തം കാണികൾക്ക് മുന്നിൽ മെക്സിക്കോ താരങ്ങൾ ആവേശം വിതറി.
മത്സരത്തിന്‍റെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച മെക്സിക്കോയ്ക്ക് ഒൻപതാം മിനിറ്റിൽ തന്നെ ലീഡ് നേടാനായി. ജൂലിയൻ ക്വിനോണസാണ് മെക്സിക്കോയ്ക്കായി ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ 66-ാം മിനിറ്റിൽ റൗൾ ജിമെനെസ് കൂടെ ഗോൾ കണ്ടെത്തിയതോടെ മെക്സിക്കോ വിജയം ഉറപ്പിച്ചു. ജിമെനെസിന്‍റെ കരിയറിലെ 46-ാം അന്താരാഷ്ട്ര ഗോളാണിത്.
എന്നാൽ, കളിയുടെ അവസാന മിനിറ്റുകളിൽ മത്സരം അല്പം കടുപ്പമേറിയതായിരുന്നു. കടുത്ത പോരാട്ടത്തിനിടെ മൂന്ന് ചുവപ്പ് കാർഡുകളാണ് റഫറി പുറത്തെടുത്തത്. ദക്ഷിണാഫ്രിക്കൻ താരങ്ങളായ സ്പെഫെലോ സിത്തോലെ, തെംബ സ്വാനെ എന്നിവർക്ക് ചുവപ്പ് കാർഡ് ലഭിച്ചതോടെ ടീം ഒൻപത് പേരായി ചുരുങ്ങി. ഇഞ്ചുറി ടൈമിൽ മെക്സിക്കോയുടെ സെസാർ മോണ്ടെസിനും ചുവപ്പ് കാർഡ് ലഭിച്ചു. ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ആദ്യമായാണ് മൂന്ന് ചുവപ്പ് കാർഡുകൾ കാണേണ്ടി വരുന്നത്.
അഗീറയുടെ തന്ത്രങ്ങൾ; പ്രതീക്ഷയോടെ മെക്സിക്കോ
1986-ൽ മെക്സിക്കോ ലോകകപ്പിന് ആതിഥേയത്വം വഹിച്ചപ്പോൾ ടീമിൽ അംഗമായിരുന്ന ഹിവിയർ അഗീറയാണ് ഇപ്പോഴത്തെ മെക്സിക്കോ പരിശീലകൻ. "ആദ്യ പകുതിയിൽ ഞങ്ങൾ മികച്ച രീതിയിലല്ല കളിച്ചത്, എങ്കിലും ഞങ്ങളായിരുന്നു കൂടുതൽ കരുത്തർ. തുടക്കം വിജയം കൊണ്ട് കുറിക്കാൻ കഴിഞ്ഞത് വലിയ ആശ്വാസമാണ്, ഇനിയുള്ള മത്സരങ്ങളിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ സാധിക്കും"- അഗീറ പറഞ്ഞു.
2026-ലെ ലോകകപ്പിന്‍റെ സഹ-ആതിഥേയരാണ് മെക്സിക്കോ. കാനഡയും അമേരിക്കയും കൂടി ചേർന്നാണ് ടൂർണമെന്‍റ് സംഘടിപ്പിക്കുന്നത്. നാല് വർഷം മുൻപ് ഖത്തറിൽ നടന്ന ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായതിന്‍റെ വലിയ നിരാശ മെക്സിക്കൻ ആരാധകർക്കുണ്ടായിരുന്നു.
ഇത്തവണ സ്വന്തം മണ്ണിൽ ക്വാർട്ടർ ഫൈനൽ കടക്കാനാകുമെന്ന വലിയ പ്രതീക്ഷയിലാണ് അവർ.
ഗ്രൂപ്പ് എ-യിൽ മൂന്ന് പോയിന്‍റുമായി മുന്നിലെത്തിയ മെക്സിക്കോ അടുത്ത വ്യാഴാഴ്ച ദക്ഷിണ കൊറിയയെ നേരിടും. അതേദിവസം ദക്ഷിണാഫ്രിക്ക ചെക്ക് റിപ്പബ്ലിക്കിനെയും നേരിടും. തുടക്കം ഗംഭീരമാക്കിയ മെക്സിക്കൻ പട ഇനിയുള്ള മത്സരങ്ങളിലും ആത്മവിശ്വാസം നിലനിർത്തുമെന്ന പ്രതീക്ഷയിലാണ് ഫുട്ബോൾ ലോകം.