അർജന്‍റീന ടീമിലെ സഹതാരങ്ങൾക്കൊപ്പം ക്യാപ്റ്റൻ ലയണൽ മെസി.

 
FIFA World Cup

'കേട്ടറിവിനെക്കാൾ വലുതാണ് മെസി എന്ന സത്യം', വിവരിക്കാൻ വാക്കുകളില്ലാതെ സഹതാരങ്ങൾ

ഓസ്ട്രിയക്കെതിരായ ഇരട്ട ഗോളിലൂടെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗോളുകളുടെ റെക്കോർഡ് സ്വന്തമാക്കി ലയണൽ ആന്ദ്രെസ് മെസി; സഹതാരങ്ങൾ അത്ഭുതത്തിൽ

Sports Desk

ഓസ്ട്രിയക്കെതിരായ ഗ്രൂപ്പ് ജെ മത്സരത്തിൽ ഇരട്ട ഗോളുകളോടെ ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി 18 ഗോളുകളുമായി മെസി ഉയർന്നപ്പോൾ, ജൂലിയൻ അൽവാരസും അലക്സി മാക് അലിസ്റ്ററും അത്ഭുതത്തോടെയും ആരാധനയോടെയും നിറഞ്ഞു. ചെറുപ്പ സഹതാരങ്ങൾക്കുപോലും അദ്ദേഹത്തിന്റെ മാന്ത്രിക കളി പൂർണ്ണമായി വായിച്ചെടുക്കാനാകാത്തതും, മൈതാനത്ത് കൂടെയുണ്ടാകുന്നത് സ്വപ്നാനുഭവമെന്നുമാണ് അവരുടെ പ്രതിക

ഡാളസ് സ്റ്റേഡിയത്തിൽ ഓസ്ട്രിയക്കെതിരായ ഗ്രൂപ്പ് ജെ പോരാട്ടത്തിന്‍റെ (2-0) ഫൈനൽ വിസിൽ മുഴങ്ങിയതിനു പിന്നാലെ ജൂലിയൻ അൽവാരസിന്‍റെയും അലക്സി മാക് അലിസ്റ്ററിന്‍റെയും മുഖത്ത് ഒരേ ഭാവമായിരുന്നു. അതിരറ്റ സന്തോഷത്തോടെ വിടർന്ന ചിരി, അവിശ്വസനീയതയുടെ തലയാട്ടൽ. തങ്ങൾക്ക് തൊട്ടരികിൽ പന്തുതട്ടുന്ന പ്രിയപ്പെട്ട നായകൻ ഫുട്ബോൾ മൈതാനത്ത് കാലുകളാൽ വരച്ചിടുന്ന മാന്ത്രികക്കളങ്ങൾ അവർക്കു പോലും ഇനിയും ശരിയായി വായിച്ചെടുക്കാനായിട്ടില്ല. ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിന് തൊട്ടരികിൽ നിൽക്കുമ്പോഴും ഈ ചെറുപ്പക്കാർ ശരാശരി ആരാധകനെപ്പോലെ അമ്പരക്കുകയാണ്.

അർജന്‍റീനൻ ഇതിഹാസം ഫിഫ ലോകകപ്പിലെ തന്‍റെ ചരിത്രക്കുതിപ്പ് തുടർന്ന ദിവസമായിരുന്നു അത്. ഓസ്ട്രിയക്കെതിരായ ഇരട്ട ഗോളുകളോടെ ലോകകപ്പ് ചരിത്രത്തിൽ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരൻ എന്ന ലോകറെക്കോർഡ് 18 ഗോളുകളുമായി മെസി സ്വന്തം പേരിലാക്കി. കൂടാതെ, തുടർച്ചയായ ആറ് ലോകകപ്പ് മത്സരങ്ങളിൽ ഗോൾ നേടുക എന്ന ഫ്രഞ്ച് ഇതിഹാസം ജസ്റ്റ് ഫോണ്ടെയ്ന്‍റെ അപൂർവ റെക്കോർഡിനൊപ്പമെത്താനും പത്താം നമ്പർ താരത്തിന് കഴിഞ്ഞു.

ഈ ചരിത്രയാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് അലക്സി മാക് അലിസ്റ്റർ. ആവേശത്തോടെ അദ്ദേഹം പറയുന്നതിങ്ങനെ:

"അദ്ദേഹം മൈതാനത്ത് ചെയ്യുന്ന കാര്യങ്ങൾ വിവരിക്കാൻ വാക്കുകളില്ല. കാഴ്ചയിൽ ചെറിയ മനുഷ്യനായിരിക്കാം, പക്ഷേ അദ്ദേഹത്തിന്‍റെ കളി കാണുന്നത് ഒരു സ്വപ്നം പോലെയാണ്. ആ മാന്ത്രികത നേരിട്ട് അനുഭവിച്ചറിയാൻ കഴിയുന്നത് ഞാൻ ശരിക്കും ആസ്വദിക്കുന്നു."

തന്‍റെ പിതാവ് പറഞ്ഞ ഒരു കാര്യം കൂടി മാക് അലിസ്റ്റർ ഓർത്തെടുത്തു: "ഗാലറിയിൽ ഇരുന്ന് അദ്ദേഹത്തിന്‍റെ കളി കാണുന്നതും, ടിവിയിൽ കാണുന്നതും രണ്ട് വ്യത്യസ്ത അനുഭവങ്ങളാണെന്ന് കഴിഞ്ഞ ദിവസം എന്‍റെ അച്ഛൻ പറയുകയുണ്ടായി. എന്നാൽ ഞാൻ പറയും, അദ്ദേഹത്തിനൊപ്പം മൈതാനത്ത് പന്തുതട്ടുന്നത് അതിനേക്കാളൊക്കെ അപ്പുറമുള്ള മറ്റൊരു ലോകമാണെന്ന്! അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ അവിശ്വസനീയമാണ്. കളിക്കളത്തിൽ എന്ത് സംഭവിച്ചാലും അവസാന നിമിഷം അദ്ദേഹം നൽകുന്ന പ്രതികരണങ്ങൾ അമ്പരപ്പിക്കുന്നതാണ്. അദ്ദേഹം കളി ആസ്വദിക്കുന്നതും ഗോളുകൾ നേടുന്നതും കാണുന്നത് തന്നെ വലിയ സന്തോഷമാണ്."

നായകന്‍റെ പ്രകടനത്തിന് മുന്നിൽ യുവ സ്ട്രൈക്കർ ജൂലിയൻ അൽവാരസിനും വാക്കുകൾ നഷ്ടപ്പെട്ടിരുന്നു. ലോകവേദിയിലെ മെസിയുടെ അദ്ഭുത പ്രകടനങ്ങളെക്കുറിച്ച് അൽവാരസ് പറഞ്ഞത് ഇങ്ങനെയാണ്:

"എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല. സത്യസന്ധമായി പറഞ്ഞാൽ ഇതിൽ കൂടുതൽ ഒന്നും പറയാനില്ല. ഓരോ ദിവസവും ഞങ്ങൾ ഈ മാന്ത്രികതയും കഴിവും കണ്ടുകൊണ്ടിരിക്കുകയാണ്. അദ്ദേഹം തന്നെയാണ് എക്കാലത്തെയും മികച്ച താരം (Greatest Of All Time). അദ്ദേഹം പന്തുതട്ടുന്നത് ആസ്വദിക്കാൻ മാത്രമാണ് ഞങ്ങൾ ശ്രമിക്കുന്നത്."

ഓസ്ട്രിയക്കെതിരായ മത്സരം അർജന്‍റീനയ്ക്ക് അത്ര എളുപ്പമായിരുന്നില്ല. കളിയുടെ തുടക്കത്തിൽ ലഭിച്ച ഒരു പെനാൽറ്റി ഇന്‍റർ മയാമി താരം കൂടിയായ മെസി നഷ്ടപ്പെടുത്തിയിരുന്നു. ഓസ്ട്രിയൻ പ്രതിരോധം ഭേദിക്കുക എന്നതും കഠിനമായിരുന്നു. എങ്കിലും തങ്ങളുടെ ലക്ഷ്യം പൂർത്തിയാക്കാൻ മെസിക്കും സംഘത്തിനും സാധിച്ചു. തുടർച്ചയായ രണ്ടാം ലോകകപ്പ് കിരീടം എന്ന ലക്ഷ്യത്തിലേക്കുള്ള മറ്റൊരു നിർണായക ചുവടുവയ്പ്പായിരുന്നു ഇത്.

"ഇതൊരു കടുപ്പമേറിയ മത്സരമായിരുന്നു. ഇതേ പാതയിലൂടെ തന്നെ ഞങ്ങൾക്ക് മുന്നോട്ട് പോകേണ്ടതുണ്ട്. സ്വയം തയാറെടുത്ത്, ഇതുവരെ ചെയ്തതുപോലെ കഠിനാധ്വാനം ചെയ്ത് ഈ ലോകകപ്പിൽ പടിപടിയായി മുന്നേറണം," അൽവാരസ് പറഞ്ഞു നിർത്തി.

മറ്റൊരു ലോകകപ്പും കടന്നുപോകുമ്പോൾ, പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്ന് തെളിയിക്കുകയാണ് ലയണൽ ആന്ദ്രെസ് മെസി. ഒപ്പം ആ കാലുകൾ കാട്ടിക്കൂട്ടുന്ന ഇന്ദ്രജാലം കണ്ട് അമ്പരന്നു നിൽക്കാൻ മാത്രമാണ് അദ്ദേഹത്തിന്‍റെ സഹതാരങ്ങൾക്കും എതിരാളികൾക്കും സാധിക്കുന്നത്!

ദുരൂഹമായി മോസ്കോയിലെത്തിയ യുഎസ് സൈനിക വിമാനത്തിൽ സിഐഎ മേധാവി; രഹസ്യ കൂടിക്കാഴ്ചകൾക്കെന്ന് റിപ്പോർട്ട്

മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

മിസൈൽ സാങ്കേതികവിദ്യ സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ അനുമതി നൽകി പ്രതിരോധ മന്ത്രാലയം

ഇന്ത്യ-ചൈന അതിർത്തി വിഷയം; ചർച്ച നടത്തി അജിത് ഡോവലും വാങ് യിയും

ബിജെപിയിലെ പുനഃസംഘടനയ്ക്ക് പിന്നാലെ മോദി 3.0 മന്ത്രിസഭയിലും അഴിച്ചുപണി; 12 ഒഴിവുകൾ, പരിഗണനയിൽ നിരവധി പേരുകൾ