സഞ്ജു സാംസൺ, തിലക് വർമ
ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ നാലാം ടി20 മത്സരത്തിലും പരാജയപ്പെട്ടതോടെ ഇന്ത‍്യൻ ടീം വൈസ് ക‍്യാപ്റ്റൻ തിലക് വർമയ്ക്കെതിരേ രൂക്ഷ വിമർശനവുമായി മുൻ ഇന്ത‍്യൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്. തിലക് വർമയെ ടീമിൽ നിന്നും പുറത്താക്കണമെന്നാണ് ശ്രീകാന്ത് തന്‍റെ യൂട‍്യൂബ് ചാനലിലൂടെ ആവശ‍്യപ്പെട്ടിരിക്കുന്നത്.
''തിലക് നിലവിൽ വൈസ് ക‍്യാപ്റ്റനാണ്, വൈകാതെ ക‍്യാപ്റ്റനാകുമെന്ന് തോന്നുന്നു. പ്രധാന ബാറ്ററായും വൈസ് ക‍്യാപ്റ്റനായും തിലകിനെ സംരക്ഷിക്കുന്നു. എന്നാൽ ഫാസ്റ്റ് ബൗളിങ്ങിൽ നിന്നും തിലകിനെ സംരക്ഷിക്കുന്നുണ്ടോ? തിലകിന് പകരം അക്ഷർ പട്ടേലിനെയാണ് അവർ ബാറ്റിങ്ങിന് ഇറക്കുന്നത്.
ബൗൺസറുകളിൽ തിലക് വർമ ദുർബലനാണെന്ന് അവർക്ക് അറിയാം. അതിനാലാണ് അവർ തിലകിനെ സംരക്ഷിക്കാൻ ശ്രമിക്കുന്നത്. തിലകിനെ ടീമിൽ നിന്നും പുറത്താക്കണമെന്ന് ഞാൻ നിരന്തരമായി പറയുന്നു. പക്ഷേ അവർ അവനെ പുറത്താക്കില്ല. തിലക് വർമയ്ക്ക് പകരം സഞ്ജു സാംസണെ ഇന്ത‍്യൻ ടീമിന്‍റെ പ്ലെയിങ് ഇലവനിൽ കളിപ്പിക്കാനാണ് എനിക്കിഷ്ടം''. ശ്രീകാന്ത് പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ നാലു ടി20 മത്സരങ്ങളിൽ നിന്നും 51 റൺസ് മാത്രമാണ് തിലക് വർമയ്ക്ക് അടിച്ചെടുക്കാനായത്. അതേസമയം, മലയാളി താരം സഞ്ജു സാംസണ് ഒരു മത്സരത്തിൽ മാത്രമാണ് അവസരം ലഭിച്ചത്. അതിൽ ഒരു റൺസ് മാത്രമാണ് താരത്തിന് നേടാനായത്. ഇതോടെ വൈഭവ് സൂര‍്യവംശിയെ ഓപ്പണിങ് ബാറ്ററായി പ്ലെയിങ് ഇലവനിൽ കളിപ്പിക്കുകയായിരുന്നു. ആദ‍്യ മത്സരം മഴയിൽ കലാശിച്ചപ്പോൾ പിന്നീട് നടന്ന മൂന്ന് മത്സരവും ഇംഗ്ലണ്ടാണ് വിജയിച്ചത്. ശ്രേയസ് അയ്യരുടെ ഇന്ത‍്യൻ ടീമിന് ഒരു മത്സരം പോലും ഇതുവരെ വിജയിക്കാൻ സാധിച്ചിട്ടില്ല.