ഹർഷിത് റാണ, ജസ്പ്രീത് ബുംറ
ന‍്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര, ഏഷ‍്യൻ ഗെയിംസ് എന്നിവയ്ക്കുള്ള ഇന്ത‍്യൻ ടീമിൽ നിന്നും പേസർ ഹർഷിത് റാണ പുറത്തായി. പരുക്കാണ് താരത്തിന് വിനയായത്. വിദർഭയ്ക്ക് വേണ്ടി ആഭ‍്യന്തര മത്സരങ്ങൾ കളിക്കുന്ന യാഷ് ഠാക്കൂറിനെയാണ് ഹർഷിത് റാണയുടെ പകരക്കാരനായി ടീമിലെടുത്തിരിക്കുന്നത്.
50 സയീദ് മുഷ്താഖ് അലി ട്രോഫി മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 7.04 ബൗളിങ് എക്കണോമിയിൽ 81 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്ക് മുന്നോടിയായി ഹർഷിത്, ജസ്പ്രീത് ബുംറ, വാഷിങ്ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി എന്നീ താരങ്ങൾ കായികക്ഷമത തെളിയിക്കണമെന്ന് ബിസിസിഐ വ‍്യക്തമാക്കിയിരുന്നു.
ഇപ്പോഴിതാ ഹർഷിത് റാണയൊഴിച്ച് മൂന്ന് താരങ്ങളും ഫിറ്റ്നസ് ടെസ്റ്റ് പാസായെന്നും അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിലും ഏഷ‍്യൻ ഗെയിംസിലും മൂവരും കളിക്കുമെന്നും ബിസിസിഐ വ‍്യക്തമാക്കി. ഇത്തവണത്തെ ഐപിഎൽ നഷ്ടമായ ഹർഷിത് റാണയ്ക്ക് ന‍്യൂസിലൻഡിനെതിരായ പരമ്പരയ്ക്കിടെയാണ് പരുക്കേറ്റത്. പിന്നീട് പരുക്ക് ഭേദമായി ഇംഗ്ലണ്ട് പര‍്യടനത്തിൽ തിരിച്ചെത്തിയിരുന്നു. എന്നാൽ വീണ്ടും പരുക്കേറ്റതിനെത്തുടർന്ന് ആ പരമ്പരയും സിംബാബ്‌വെയ്ക്കെതിരായ പരമ്പരയും നഷ്ടമാകുകയായിരുന്നു.
അതേസമയം, സ്റ്റാർ പേസർ ജസ്പ്രീത് ബുംറ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലാണ് അവസാനമായി ഇന്ത‍്യയ്ക്കു വേണ്ടി കളിച്ചത്. ആദ‍്യ രണ്ടു ഏകദിന മത്സരങ്ങളും താരം കളിച്ചെങ്കിലും പിന്നീട് പരുക്കേറ്റതിനാൽ പരമ്പരയിലെ അവസാന മത്സരവും ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയും കളിക്കാൻ സാധിച്ചിരുന്നില്ല. ഇപ്പോൾ താരം ഫിറ്റ്നസ് ടെസ്റ്റ് പാസായതിന്‍റെ സന്തോഷത്തിലാണ് ഇന്ത‍്യൻ ആരാധകർ. സെപ്റ്റംബർ 13ന് ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ വച്ചാണ് അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിലെ ആദ‍്യ മത്സരം ആരംഭിക്കുന്നത്.
അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത‍്യൻ ടീം: ശ്രേയസ് അയ്യർ (ക‍്യാപ്റ്റൻ), അഭിഷേക് ശർമ, വൈഭവ് സൂര‍്യവംശി, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), തിലക് വർമ (വൈസ് ക‍്യാപ്റ്റൻ), ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി, അക്ഷർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, രവി ബിഷ്ണോയി, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ്, യാഷ് ഠാക്കൂർ