ഇന്ത്യ എ, ശ്രീലങ്ക എ, അഫ്ഗാനിസ്ഥാൻ എ ടീം ക്യാപ്റ്റൻമാരായ തിലക് വർമ, സഹൻ അരാച്ചിഗെ, ഇമ്രാൻ മിർ എന്നിവർ ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ട്രോഫിയുമായി.
ധാംബുള്ള: കൗമാര വിസ്മയം വൈഭവ് സൂര്യവംശിയുടെ ഇന്ത്യ എ ടീം അരങ്ങേറ്റത്തിൽ നിരാശ. ത്രിരാഷ്ട്ര ഏകദിന പരമ്പരയിൽ, ശ്രീലങ്ക എ ടീമിനെതിരായ മത്സരത്തിലാണ് സൂര്യവംശി പ്രഭ്സിമ്രൻ സിങ്ങിനൊപ്പം ഓപ്പണറായിറങ്ങിയത്. എന്നാൽ, 12 പന്തിൽ 14 റൺസെടുത്ത് പുറത്താവുകയായിരുന്നു. മുഹമ്മദ് ഷിറാസിന്‍റെ പന്ത് മിഡ് വിക്കറ്റിലൂടെ സിക്സർ അടിക്കാനുള്ള സൂര്യവംശിയുടെ ശ്രമം ശ്രീലങ്ക എ ടീം ക്യാപ്റ്റൻ സഹൻ അരാച്ചിഗെയുടെ കൈകളിൽ അവസാനിച്ചു.
മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 277 റൺസെടുത്തു.
പ്രഭ്സിമ്രൻ 11 പന്ത് നേരിട്ട് 2 റൺസിനു പുറത്തായതോടെ തകർച്ച നേരിട്ട ടീമിനെ കരകയറ്റിയത് ഫോം വീണ്ടെടുത്ത ഋതുരാജ് ഗെയ്ക്ക്വാദിന്‍റെ സെഞ്ചുറിയാണ്. മൂന്നാം നമ്പറിൽ കളിച്ച പ്രിയാംശ് ആര്യയുമൊത്ത് (32 പന്തിൽ 32 റൺസ്) 53 റൺസിന്‍റെ കൂട്ടുകെട്ടുയർത്തിയ ഗെയ്ക്ക്വാദ്, ക്യാപ്റ്റൻ തിലക് വർമയോടൊപ്പം 150 റൺസിന്‍റെ പാർട്ണർഷിപ്പും പടുത്തുയർത്തി.
114 പന്തിൽ ആറ് ഫോറും മൂന്ന് സിക്സും സഹിതം 101 റൺസെടുത്താണ് ഗെയ്ക്ക്വാദ് പുറത്തായത്. തിലക് വർമ 97 പന്തിൽ രണ്ട് ഫോറും ഒരു സിക്സും സഹിതം 60 റൺസും നേടി. ശ്രീലങ്ക എ ടീമിനു വേണ്ടി ഷിറാസ് രണ്ട് വിക്കറ്റ് നേടിയപ്പോൾ, ചമിക കരുണരത്നെ, ഗാരുക സങ്കേത്, വനുജ സഹൻ എന്നിവർക്ക് ഓരോ വിക്കറ്റ്.